Zika | തലശ്ശേരിയില്‍ 7 പേര്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

കണ്ണൂര്‍: (KasargodVartha) തലശ്ശേരിയില്‍ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത് ലാബില്‍ പരിശോധിച്ച 13 സാമ്പിളുകളില്‍ ഏഴ് എണ്ണമാണ് പോസിറ്റീവായത്. ശനിയാഴ്ച ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആകെ എട്ടു പേര്‍ക്കാണ് സിക സ്ഥിരീകരിച്ചത്. തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിലെ അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Zika: Seven more test positive, preventive steps intensified, Kannur, News, Zika Virus, Health, Health Minister, Veena George, Pregnant Women, Treatment, Court, Kerala News.

കോടതി സമുച്ചയത്തില്‍ കൊതുക് നശീകരണം ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. 58 പേര്‍ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യമുണ്ടായത് സിക വൈറസ് കാരണമെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂടില്‍ നടത്തിയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്.

ഇതിനിടെ തലശ്ശേരി ജില്ലാ കോടതിയില്‍ സിക രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എട്ടു സിക കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പ്രദേശത്തുള്ള ഗര്‍ഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നു. എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 30ന് ആദ്യ സിക കേസ് റിപോര്‍ട് ചെയ്തതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31ന് ജില്ലാ മെഡികല്‍ ഓഫീസറും ജില്ലാ ആര്‍ആര്‍ടി സംഘവും പ്രദേശം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. തുടര്‍ന്ന് സംഘം നവംബര്‍ ഒന്ന്. രണ്ട്, അഞ്ച് തീയതികളിലും സന്ദര്‍ശിച്ചു. നവംബര്‍ ഒന്നിന് ജില്ലാ കോടതിയില്‍ മെഡികല്‍ കാംപ് സംഘടിപ്പിച്ചു. അതില്‍ 55 പേര്‍ പങ്കെടുത്തു. 24 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. നവംബര്‍ രണ്ടിന് കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും വിദഗ്ധ മെഡികല്‍ സംഘം സ്ഥലം സന്ദര്‍ശിച്ചു.

സിക വൈറസ് പരത്തുന്ന കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവ നടത്തി. ഉറവിട നശീകരണത്തിന്റെ ഭാഗമായി ലാര്‍വ സര്‍വേ നടത്തി. ഈഡിസ് ലാര്‍വകളെയും കൊതുകുകളേയും ശേഖരിച്ച് സംസ്ഥാന എന്റമോളജി വിഭാഗത്തിലേക്ക് അയച്ചു. കോടതിക്ക് പുറത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ 104 വീടുകള്‍ സന്ദര്‍ശിച്ചു. ഇതുകൂടാതെ നവംബര്‍ അഞ്ചിന് ഫോഗിംഗ്, സോഴ്‌സ് റിഡക്ഷന്‍, എന്റോമോളജികല്‍ സര്‍വേ എന്നിവ നടത്തിയിട്ടുണ്ട്.

ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. ആശങ്കപ്പെടേണ്ട കാര്യമില്ല ജാഗ്രതയാണ് വേണ്ടത്. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് മൈക്രോ കെഫാലി പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Keywords: Zika: Seven more test positive, preventive steps intensified, Kannur, News, Zika Virus, Health, Health Minister, Veena George, Pregnant Women, Treatment, Court,  Kerala News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?