Suicide Attempt | 'പേപര്‍ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കയ്യിലേയും ഞരമ്പ് മുറിച്ചു'; 6 വയസുകാരിയായ മകളെ വെട്ടിക്കൊന്ന് ജയിലില്‍വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛന്റെ നില ഗുരുതരമായി തുടരുന്നു
ആലപ്പുഴ: (www.kvartha.com) മാവേലിക്കരയില്‍ ആറു വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് മഹേഷിനെ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലെ സര്‍ജറി ഐസിയുവിലേക്ക് മാറ്റി. ജയിലില്‍ വെച്ച് കഴുത്തിലേയും കയ്യിലേയും ഞരമ്പ് മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴുത്തിന്റെ രണ്ട് ഭാഗത്തും ആഴത്തില്‍ മുറിവുണ്ടെന്നും സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പൊലീസ് പറയുന്നത്: വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. മാവേലിക്കര സബ് ജയിലില്‍ എത്തിച്ചപ്പോള്‍ ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പ്രതിയെ ജയിലിലേക്ക് മാറ്റും മുമ്പ് രേഖകള്‍ ശരിയാക്കാനായി ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോള്‍ സമീപത്തുണ്ടായിരുന്ന പേപര്‍ മുറിക്കുന്ന കത്തി കൊണ്ട് ഇയാള്‍ സ്വയം കഴുത്തിലെയും കയ്യിലേയും ഞരമ്പ് മുറിക്കുകയായിരുന്നു.
ചോദ്യം ചെയ്യുന്ന വേളയില്‍ പരസ്പരവിരുദ്ധമായി സംസാരിച്ച ശ്രീമഹേഷ് ചോദ്യംചെയ്യലിനോട് സഹകരിച്ചിരുന്നില്ല. പ്രതിയെ കൃത്യം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുത്തു. പത്തിയൂരുള്ള അമ്മയുടെ വീട്ടില്‍ പോകണമെന്ന് നക്ഷത്ര വാശി പിടിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകമെന്ന് വിവരമുണ്ട്. പൊലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്ന ശ്രീമഹേഷിന്റെ വിവാഹം അടുത്തിടെ മുടങ്ങിയിരുന്നു. ഇതും കൊലപാതകത്തിന് കാരണമായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ടുവര്‍ഷം മുന്‍പ് ജീവനൊടുക്കിയിരുന്നു. ഈ കേസില്‍ ശ്രീമഹേഷിന് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കാന്‍ നീക്കമുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച മഴു തെളിവെടുപ്പിനിടെ വീടിനുള്ളില്‍ നിന്ന് കണ്ടെത്തി. പോസ്റ്റുമോര്‍ടം പൂര്‍ത്തിയായ നക്ഷത്രയുടെ മൃതദേഹം മാതാവിന്റെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. രാവിലെ അമ്മ വിദ്യയുടെ പത്തിയൂരിലെ വീട്ടിലാണ് നക്ഷത്രയുടെ സംസ്‌കാരം.
ബുധനാഴ്ചയാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെന്ന നാല് വയസുകാരിയെ 38കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന മഹേഷിന്റെ അമ്മ സുനന്ദ (62) എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതി മകളെ കൊലപ്പെടുത്തിയത് മദ്യലഹരിയിലാണ്. പുനര്‍ വിവാഹം നടക്കാത്തതില്‍ ശ്രീമഹേഷ് നിരാശനായിരുന്നുവെന്നും എന്നാല്‍ സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വിശദമാക്കി. മകന്റെ ആക്രമണത്തില്‍ പരുക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്.
Keywords: News,Kerala,Kerala-News കേരള-വാർത്തകൾ,Crime,Crime-News, Accused, Arrested, Police, Suicide Attempt, Hospital, Treatment, Mavelikkara Child Murder Case: Accused attempted to suicide in jail.
Powered by Info News For You
.jpg)
Comments
Post a Comment