Police Booked | ഗള്‍ഫ് വ്യാപാരിയുടെ അസ്വഭാവിക മരണത്തിൽ പൊലീസ് കേസെടുത്തു; 612 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതിൽ മന്ത്രവാദിനിയെ ചോദ്യം ചെയ്തു; യുവതിയുടെ വെല്ലുവിളി ശബ്ദസന്ദേശം വൈറൽ; ആരോപണ വിധേയ മുമ്പ് ബ്ലാക് മെയിൽ കേസിലും പ്രതി
പളളിക്കര: (www.kasargodvartha.com) പൂച്ചക്കാട് ഫാറൂഖ് മസ്ജിദിന് സമീപത്തെ ഗള്‍ഫ് വ്യാപാരി എം സി ഗഫൂര്‍ ഹാജി (53) യുടെ അസ്വഭാവിക മരണത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു. മരണത്തിന് മുമ്പ് വീട്ടിൽ നിന്നും 612 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്ന പരാതിയിൽ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മന്ത്രവാദിനിയെ പൊലീസ് ചോദ്യം ചെയ്തു. ഇവർ ഒന്നും വിട്ടു പറയുന്നില്ലെന്നും പഠിച്ച കള്ളിയാണെന്നാണ് സംശയിക്കുന്നതെന്നുമാണ് പൊലീസ് സൂചിപ്പിക്കുന്നത്.
വ്യാപാരി തനിക്കാണ് പണം നൽകാനുള്ളതെന്ന രീതിയിലാണ് മന്ത്രവാദിനിയുടെ മൊഴിയെന്നാണ് പൊലീസ് നൽകുന്ന സൂചന. ഈ യുവതിക്ക് പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഇതിനിടയിൽ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ മന്ത്രവാദിനിയുടെ വെല്ലുവിളി ശബ്ദ സന്ദേശം ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവതി മുമ്പ് ബ്ലാക് മെയിൽ കേസിലെ പ്രതിയാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതിനിടെ മരിച്ച ഗൾഫ് വ്യാപാരിയുടെ മൃതദേഹം രണ്ട് ദിവസത്തിനകം പുറത്തെടുത്ത് പോസ്റ്റ് മോർടം നടത്തുമെന്ന് ബേക്കൽ ഇൻസ്പെക്ടർ യുപി വിപിൻ കാസർകോട് വാർത്തയോട് പറഞ്ഞു. ഡിവൈഎസ്പി സികെ സുനിൽകുമാറിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് കരുതിയാണ് ബന്ധുക്കൾ മൃതദേഹം ഖബറടക്കിയത്. എന്നാൽ വീട്ടിൽ നിന്നും 612 പവൻ സ്വർണം നഷ്ടപ്പെട്ടതായി ബന്ധുക്കൾക്ക് വ്യക്തമായതോടെയാണ് മരണത്തിൽ സംശയം ഉയർന്നതും മകൻ പരാതിയുമായി പൊലീസിനെ സമീപിച്ചതും.
ഇക്കഴിഞ്ഞ 16ന് പുലര്‍ചെയാണ് പ്രവാസി വ്യാപാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാര്‍ജയിൽ നാലിലധികം സൂപര്‍മാര്‍കറ്റുകളുടെ ഉടമയാണ് എംസി ഗഫൂര്‍ ഹാജി. മരണത്തിന് തലേ ദിവസം ഉച്ചയോടെ ഭാര്യയും മക്കളും ഭാര്യയുടെ സ്വന്തം വിട്ടിലേക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ ഗഫൂര്‍ ഹാജി തനിച്ചായിരുന്നു. വൈകീട്ട് നോമ്പുതുറയ്ക്ക് തൊട്ടടുത്ത സഹോദരന്റെ വീട്ടില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ പുലര്‍ചെ അത്താഴ സമയത്ത് ആളനക്കം കാണാത്തതിനാല്‍ ബന്ധുക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ അസ്വഭാവികതയൊന്നുമില്ലാത്തതിനാല്‍ മൃതദേഹം ഉച്ചയോടെ പൂച്ചക്കാട് ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന പരാതി ഉയർന്നത്. ഗഫൂർ ഹാജിക്ക് സാമ്പത്തികമായി മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വിനയാന്വിതനും സല്‍സ്വഭാവിയുമായ ഗഫൂറിനെ നിധി ഉണ്ടെന്ന് പറഞ്ഞ് പറ്റിച്ച് മന്ത്രവാദിനിയുടെ നേതൃത്വലുള്ള സംഘം കബളിപ്പിച്ചതായുള്ള സംസാരങ്ങളും പ്രദേശത്ത് നിന്നും കേൾക്കുന്നുണ്ട്.
ഗഫൂര്‍ മരണപ്പെട്ട ദിവസം വീട്ടിലെത്തിയ മന്ത്രവാദിനി ഗഫൂറിന് ഒന്നരക്കോടി രൂപയുടെ കടമുണ്ടെന്ന് ചില ബന്ധുക്കളോട് പറഞ്ഞിരുന്നുവെന്നാണ് പറയുന്നത്. ഇതാണ് ബന്ധുക്കളില്‍ ഇവരോടുള്ള സംശയം ജനിപ്പിച്ചത്. നേരത്തെ നിരവധി പരാതികളുളള ഈ യുവതി ഗഫൂറുമായും കുടുംബവുമായി ഏറെ കാലമായി ബന്ധമുളളതായാണ് സൂചന. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗള്‍ഫ് വ്യാപാരിയെ നിധിയുടെ പേരില്‍ പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നതുൾപെടെ യുവതിക്കെതിരെ നേരത്തെയും പല പരാതികളും ഉയര്‍ന്നിരുന്നു.
കുടുംബാംഗങ്ങളുടേതുള്‍പെടെയുള്ള 612 പവന്‍ സ്വര്‍ണം ഗഫൂര്‍ ആര്‍ക്ക്, എന്തിന് നല്‍കി എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതു സംബന്ധിച്ച് ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാറിന് മകൻ നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തനിക്ക് ഉദുമ മുതൽ കണ്ണൂർ വരെ പലരുമായും നല്ല ബന്ധം ഉണ്ടെന്നും മരണപ്പെട്ട വ്യാപാരിയുമായും കുടുംബവുമായും നല്ല ബന്ധമായിരുന്നുവെന്നും ഇതിന് പല തെളിവുകളും തൻ്റെ പക്കൽ ഉണ്ടെന്നും മന്ത്രവാദിനിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ പെരുന്നാളിന് കുട്ടികൾക്ക് പോലും വസ്ത്രം എടുക്കാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നുവെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ തെളിവുകളും പുറത്ത് വിടുമെന്നും ശബ്ദസന്ദേശത്തിൽ യുവതി പറയുന്നത് കേൾക്കാം. അതേസമയം, ആർ ഡി ഒ യുടെ അനുമതി കിട്ടിയാലുടൻ പോസ്റ്റ് മോർട നടപടികൾ തുടങ്ങുമെന്നും എവിടെ പോസ്റ്റ് മോർടം നടത്തണമെന്നത് സംബന്ധിച്ച് കാഞ്ഞങ്ങാട് ആർ ഡി ഒ ആണ് തീരുമാനം എടുക്കുകയെന്നും പൊലീസ് അറിയിച്ചു.
Keywords: News, Malayalam-News, Top-Headlines, Police-News, Kasargod, Kasaragod-News, Case, Business Man, Case, Social Media, Complaint, Gold, Police registered case in unnatural death of Gulf businessman.
Powered by Info News For You

Comments
Post a Comment