Treatment | ചെറുവത്തൂരില്‍ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയത് കുട്ടികളടക്കം 50 ലധികം പേര്‍
ചെറുവത്തൂര്‍: (www.kasargodvartha.com) കോട്ടുമൂല കുട്ടമത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം കളിയാട്ട മഹോത്സവത്തിനെത്തിയവരിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ചികിത്സ തേടിയത് 50ലധികം പേര്‍. ഭക്ഷ്യവിഷബാധയെന്നാണ് അധികൃതരുടെ നിഗമനം. അന്നദാനത്തിൽ പങ്കെടുത്തവർക്കും പുറത്ത് നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ചവർക്കും ശാരീരിക ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ട്.
ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇവര്‍ കളിയാട്ടത്തോടനുബന്ധിച്ചുള്ള അന്നദാനത്തില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വയറുവേദനയും, ഛര്‍ദിലും, അസ്വസ്ഥതയും അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ഇവരെല്ലാം ചികിത്സ തേടിയത്. കൂടുതല്‍ പേര്‍ ചികിത്സ തേടി എത്തുന്ന സാഹചര്യത്തില്‍ ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
സ്ഥിതി നിയന്ത്രണവിധേയമാണെന്നും, നാല് ഡോക്ടര്‍മാരെ 24 മണിക്കൂറും ഡ്യൂടിക്കായി നിയോഗിച്ചതായും ഡിഎംഒ അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചികിത്സ തേടിയെത്തിയവരുടെ പ്രാഥമിക പരിശോധനയില്‍ രക്തസാംപിളുകളില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി മെഡികല്‍ ഓഫീസര്‍ ഡോ. ഡിജി രമേശ് പറഞ്ഞു.
അതേസമയം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും, നീലേശ്വരം താലൂക് ആശുപത്രിയിലും നിരവധിയാളുകള്‍ ചികിത്സ തേടിയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിൽ ചെറുവത്തൂരിലെ ഹോടെലില്‍ നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെ കരിവെള്ളൂര്‍ സ്വദേശിനിയായ 16കാരി ദേവനന്ദ മരിച്ചിരുന്നു. 15 വിദ്യാര്‍ഥികള്‍ക്കായിരുന്നു അന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. പിന്നീട് ഷിഗല്ല ബാക്ടീരിയ ബാധിച്ചാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു.
Keywords: Cheruvathur, news, Kerala, kasaragod, Treatment, Children, More than 50 people sought treatment for physical ailments in Cheruvathur.
Powered by Info News For You

Comments
Post a Comment