Accident | കർണാടകയിലെ കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുഞ്ഞും യാത്രയായി; മൃതദേഹവുമായി ആംബുലൻസ് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ടു; ഉച്ചയോടെ നാട്ടിലെത്തിച്ച് ഖബറടക്കും; 4 ജീവനുകൾ പൊലിഞ്ഞതിന്റെ നടുക്കത്തിൽ കുടുംബം
തളങ്കര: (www.kasargodvartha.com) കർണാടകയിലെ ഹനഗലിലുണ്ടായ കാർ അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരണപ്പെട്ട തളങ്കര നുസ്രത് നഗറിലെ സിയാദ് - നിഷാന സജ്‌ന ദമ്പതികളുടെ മകൾ ഇസ മറിയ (രണ്ട്) മിന്റെ മൃതദേഹം ഉച്ചയോടെ തളങ്കരയിൽ എത്തിച്ച് ഖബറടക്കും. ഹുബ്ബള്ളിയിലെ കെഎൽഇ സുചിരായ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇസ മരിച്ചത്.
പോസ്റ്റ് മോർട നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച രാവിലെ ആറ് മണിയോടെ ഹുബ്ബള്ളിയിൽ നിന്ന് കുട്ടിയുടെ മൃതദേഹവുമായി ആംബുലൻസ് പുറപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടെ തളങ്കരയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃതദേഹം വീട്ടിൽ കൊണ്ടുപോവാതെ നേരിട്ട് മാലിക് ദീനാർ ജുമാ മസ്ജിദിലേക്ക് കൊണ്ടുവന്ന് ഇവിടത്തെ ഖബർസ്ഥാനിൽ ഖബറടക്കും.
ഇസയുടെ മരണത്തോടെ അതിദാരുണമായ കാർ അപകടത്തിൽ കുടുംബത്തിന് നാല് പേരെയാണ് നഷ്ടമായത്. നേരത്തെ സിയാദ് - നിഷാന ദമ്പതികളുടെ മകൻ മുഹമ്മദും (മൂന്നര) സിയാദിന്റെ മാതാപിതാക്കളായ മുഹമ്മദ് (65), ആഇശ (62) എന്നിവരും അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു.
അതേസമയം അപകടത്തിൽ പരുക്കേറ്റ സിയാദും, നിശാനയും ഹുബ്ബള്ളിയിലെ കെഎൽഇ സുചിരായ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സിയാദ് ഇതുവരെ അപകട നില തരണം ചെയ്‌തിട്ടില്ല. നിശാനയുടെ കാലിനാണ് പരുക്കേറ്റത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെ ഹുബ്ബള്ളി- ഹനഗൽ പാതയിൽ മസക്കട്ടി ക്രോസിലാണ് അപകടം സംഭവിച്ചത്. നോർത് വെസ്റ്റ് കർണാടക ആർടിസി ബസും കാറും മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. ഗദകിലെ ദർഗയിലേക്ക് പുറപ്പെട്ടതായിരുന്നു ആറംഗ സംഘം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. 2014ൽ കാസർകോട് എംജി റോഡിലെ ഫർണിചർ കടയിൽ കുത്തേറ്റ് കൊല്ലപ്പെട്ട സൈനുൽ ആബിദിന്റെ മാതാപിതാക്കളാണ് മരിച്ച മുഹമ്മദ് കുഞ്ഞിയും ആഇശയും. ഈ കേസിൽ സാക്ഷിയാണ് മുഹമ്മദ്. ആബിദിന്റെ കൊലപാതകത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതരാകും മുമ്പാണ് മറ്റൊരു വലിയ നഷ്ടം കൂടി കുടുംബത്തിനുണ്ടായത്.
Keywords: One more died in car accident, Kerala,kasaragod,news,Top-Headlines, Thalangara, Accidental Death,Car-Accident,Karnataka.
Powered by Info News For You

Comments
Post a Comment