Police Investigation | '3 സ്ത്രീകളെ കൊലപ്പെടുത്തുകയും 5 പേരെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്തിരുന്ന പരമ്പര കൊലയാളി; കൂട്ടിന് കാമുകിയും'; കർണാടകയെ ഞെട്ടിച്ച അന്വേഷണത്തിന്റെ നാൾവഴികൾ ഇങ്ങനെ

ബെംഗ്ളുറു: (www.kasargodvartha.com) കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം ഛേദിച്ച മൃതദേഹം സംസ്‌കരിച്ചെന്ന കേസിൽ യുവാവും യുവതിയും അറസ്റ്റിലായപ്പോൾ നാടൊന്നാകെ ഞെട്ടി. രാമനഗര ജില്ലയിലെ ടി സിദ്ധലിംഗപ്പയെയും ചന്ദ്രകല എന്ന സ്ത്രീയെയുമാണ് മാണ്ഡ്യ പൊലീസ് ഓഗസ്റ്റ് നാലിന് അറസ്റ്റ് ചെയ്തത്.

Serial killer, who murdered three women in a month, nabbed in Bengaluru, National, News, Top-Headlines, Karnataka, Investigation, Police, Crime, Murder-case, Arrest, Mobile phone, Location.


ഈ വര്‍ഷം ആദ്യം ബെംഗ്ളൂറിലും മൈസൂറിലും മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അഞ്ച് സ്ത്രീകളെ കൂടി കൊലപ്പെടുത്താന്‍ സിദ്ധലിംഗപ്പ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറയുന്നു. ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്താന്‍ ഒരുങ്ങുകയായിരുന്നെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജൂണ്‍ എട്ടിന് മാണ്ഡ്യയിലെ കനാലിനടുത്ത് രണ്ട് സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയതോടെയാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്. ഒരു മൃതദേഹം കെ ബെറ്റനഹള്ളിക്ക് സമീപമുള്ള ബേബി തടാക കനാലില്‍ നിന്നും മറ്റൊന്ന് അരകെരെ ഗ്രാമത്തിന് സമീപമുള്ള സിഡിഎസ് കനാലില്‍ നിന്നും കണ്ടെത്തി. പരസ്പരം 25 കിലോമീറ്റര്‍ അകലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അവ തമ്മില്‍ ഒരു സാമ്യമുണ്ടായിരുന്നു, രണ്ട് മൃതദേഹങ്ങളുടെയും ശരീരത്തിന് അരയ്ക്ക് താഴെ മാത്രമാണ് കണ്ടെടുത്തത്.

ലൈംഗികത്തൊഴിലാളിയായിരുന്ന ചന്ദ്രകലയുമായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് ബന്ധമുണ്ടായതായി ചോദ്യം ചെയ്യലില്‍ സിദ്ധലിംഗപ്പ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 'താന്‍ വേശ്യാവൃത്തിയില്‍ അകപ്പെട്ടത് എങ്ങനെയാണെന്ന അനുഭവം ചന്ദ്രകല സിദ്ധലിംഗപ്പയോട് പറഞ്ഞു. തുടര്‍ന്ന് ചന്ദ്രകലയെ ഇതിലേക്ക് തള്ളിവിട്ടതായി പറയുന്ന എല്ലാ സ്ത്രീകളെയും കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചു', മൈസൂറിലെ സതേണ്‍ റേൻജ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജിപി) പ്രവീണ്‍ മധുകര്‍ പവാര്‍ പറഞ്ഞു.

'ആദ്യം, ഞങ്ങള്‍ ഒരു കൊലപാതകം അന്വേഷിക്കുകയായിരുന്നു, എന്നാല്‍ മാണ്ഡ്യയില്‍ കണ്ടെത്തിയ രണ്ടാമത്തെ മൃതദേഹം താന്‍ സംസ്‌കരിച്ചെന്നാണ് സിദ്ധലിംഗപ്പ പറഞ്ഞത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് താന്‍ ബെംഗ്ളൂറില്‍ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും മറ്റ് അഞ്ച് പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും പറഞ്ഞു. മെയ് മാസത്തില്‍ ബെംഗ്ളൂറില്‍ വെച്ച് ആദ്യ സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം പകുതിയായി മുറിച്ച് വിവിധ സ്ഥലങ്ങളില്‍ സംസ്‌കരിച്ചു. മെയ് 30, ജൂണ്‍ മൂന്ന് തീയതികളില്‍ മൈസൂറില്‍ വെച്ച് ചന്ദ്രകലയുടെ സഹായത്തോടെ മറ്റ് രണ്ട് സ്ത്രീകളെയും കൊലപ്പെടുത്തി.

മൈസൂറില്‍ സിദ്ധലിംഗപ്പ വീട് വാടകയ്ക്കെടുത്തിരുന്നു. ചന്ദ്രകലയുടെ സഹായത്തോടെ അവര്‍ക്ക് പരിചയമുള്ള രണ്ട് സ്ത്രീകളെയും വിവിധ ദിവസങ്ങളില്‍ വീട്ടിലേക്ക് ക്ഷണിച്ചു. അവരുടെ ശരീരം ഛേദിക്കുന്നതിനുമുമ്പ് അയാള്‍ അവരെ കഴുത്തുഞെരിച്ചു കൊന്നു. ഇരുവരും മോടോര്‍ സൈകിളില്‍ മാണ്ഡ്യയിലേക്ക് പോകുകയും ശരീരഭാഗങ്ങള്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തു.

മൈസൂറിലെ രണ്ട് കൊലപാതകങ്ങളിലും കൊലപാതകത്തിന്റെ രീതി സമാനമായിരുന്നെങ്കിലും ഇരകളെ ബന്ധിപ്പിക്കുന്നതിനോ തിരിച്ചറിയുന്നതിനോ ഒരു തെളിവും കണ്ടെത്താന്‍ മാണ്ഡ്യ പൊലീസിന് കഴിഞ്ഞില്ല.

ശരീരത്തിന്റെ അരയ്ക്ക് താഴെ മാത്രം കണ്ടെത്തിയതിനാല്‍, ഇരകളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഞങ്ങള്‍ മറ്റൊരു രീതിയില്‍ കേസിനെ സമീപിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ 45 ഓളം ഉദ്യോഗസ്ഥരെ കൂട്ടിച്ചേര്‍ത്ത് ഒമ്പത് ടീമുകളെ രൂപീകരിച്ചു. സംസ്ഥാനത്തുടനീളം സമര്‍പിച്ച 25-35 വയസ് പ്രായമുള്ള സ്ത്രീകളെ കാണാതായ റിപോര്‍ടുകള്‍ പരിശോധിക്കാന്‍ അവരെ ചുമതലപ്പെടുത്തി. കര്‍ണാടകയിലും അയല്‍ സംസ്ഥാനങ്ങളിലുമായി 1,116 സ്ത്രീകളെ കാണാതായ കേസുകള്‍ പരിശോധിക്കുകയും ചെയ്തു.

രണ്ട് മാസത്തിന് ശേഷം ചാമരാജനഗറില്‍ നിന്ന് കാണാതായ ഒരു സ്ത്രീയുടെ വിവരങ്ങള്‍ കൊല്ലപ്പെട്ട ഒരാളുമായി പൊരുത്തപ്പെടുന്നു. സബ് ഇന്‍സ്‌പെക്ടര്‍മാരില്‍ ഒരാള്‍ കാണാതായ ആളുടെ വീട് സന്ദര്‍ശിച്ചു, അവിടെ യുവതിയുടെ കുടുംബം അവളുടെ പഴയ ഫോട്ടോകള്‍ കാണിച്ചു. ഫോടോയിലെ വസ്ത്രങ്ങളുടെ നിറവും പാറ്റേണും കുറ്റകൃത്യം നടന്ന സ്ഥലത്ത് കണ്ടെത്തിയ വസ്ത്രവും സമാനമാണെന്ന് കണ്ടെത്തി.

മൊബൈല്‍ ഫോണിന്റെ ലൊകേഷന്‍ ട്രാക് ചെയ്തപ്പോള്‍ അത് മൈസൂറില്‍ നിന്ന് മാണ്ഡ്യയിലേക്ക് മാറിയതായി പൊലീസിന് മനസിലായി. കോള്‍ ഡാറ്റ പരിശോധിച്ചു, സിദ്ധലിംഗപ്പ ഉള്‍പെടെയുള്ളവരുടെ പട്ടിക അതിലുണ്ടായിരുന്നു.

ബെംഗ്ളൂറിലെ വീട്ടില്‍ നിന്നാണ് സിദ്ധലിംഗപ്പയെ അറസ്റ്റ് ചെയ്തത്. പീനിയയില്‍ നിര്‍മാണ യൂണിറ്റില്‍ ഫാബ്രിക്കേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. സിദ്ധലിംഗപ്പയെ സംഘം പിടികൂടുമ്പോള്‍ ചന്ദ്രകലയെ കൊലപ്പെടുത്താന്‍ ഒരുങ്ങുകയായിരുന്നു. ചന്ദ്രകല തന്നെ ഒറ്റുകൊടുക്കുമോ എന്ന ഭയമുണ്ടായിരുന്നെങ്കിലും ശത്രുക്കളെ കൊലപ്പെടുത്തിയതിനാല്‍ രക്ഷപ്പെടുമെന്ന് അയാള്‍ വിശ്വസിച്ചു. അറസ്റ്റ് ചെയ്ത ദിവസം തന്നെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി ഇയാള്‍ ഞങ്ങളോട് പറഞ്ഞു.

പണത്തിന് വേണ്ടിയാണ് മൂന്ന് സ്ത്രീകളെയും കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. കൊല്ലപ്പെട്ടവരുടെ പക്കലുണ്ടായിരുന്ന പണം മോഷ്ടിച്ചിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. സിദ്ധലിംഗപ്പ പരമ്പര കൊലയാളിയാണ്, മറ്റ് അഞ്ച് സ്ത്രീകളുടെ കൊലപാതകങ്ങള്‍ തടയാന്‍ കഴിഞ്ഞതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം. ഇപ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി രണ്ട് മാസം മുമ്പ് സിദ്ധലിംഗപ്പ വിവിധ സ്ഥലങ്ങളില്‍ സംസ്‌കരിച്ച മറ്റ് ശരീരഭാഗങ്ങള്‍ വീണ്ടെടുക്കുക എന്നതാണ്', ഐജി വ്യക്തമാക്കി.

Keywords: Serial killer, who murdered three women in a month, nabbed in Bengaluru, National, News, Top-Headlines, Karnataka, Investigation, Police, Crime, Murder-case, Arrest, Mobile phone, Location.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?