Ranjith Master | പ്രകൃതി സ്നേഹം നാടിനെ പഠിപ്പിച്ച രഞ്ചിത്ത് മാസ്റ്റര്‍ വിടവാങ്ങി

തലശേരി: (www.kvartha.com) ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ അധ്യാപന രംഗത്ത് പുതുമാറ്റങ്ങള്‍ സൃഷ്ടിച്ച ജനകീയ അധ്യാപകന്‍ രഞ്ചിത്ത് മാസ്റ്റര്‍ വിടവാങ്ങി. കുട്ടികളെ മാത്രമല്ല പ്രകൃതിസ്നേഹവും വേറിട്ട ചിന്തകളുമായി ജോലി ചെയ്ത നാടുകളില്‍പ്പോലും മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞ അധ്യാപകനെയാണ് നഷ്ടമായത്. കണ്ണൂര്‍ ജില്ലയില്‍ പ്രൈമറി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച മാഷ് ഹയര്‍ സെകന്‍ഡറി പ്രിന്‍സിപാള്‍ ആയാണ് വിരമിച്ചത്.

പ്രൈമറി അധ്യാപകനായി എടയാര്‍, മുരിങ്ങോടി, നരിക്കോട്ടുമല തുടങ്ങിയ സര്‍ക്കാര്‍ എല്‍ പി സ്‌കൂളുകളിലാണ് ജോലി ചെയ്തത്. പുതിയ പാഠ്യപദ്ധതിയൊക്കെ നടപ്പിലാവുന്നതിന് മുന്നേ തന്നെ ഈ വിദ്യാലയങ്ങളില്‍ ശിശു സൗഹൃദമായ ക്ലാസ് മുറികള്‍ മാഷ് സൃഷ്ടിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പിന്നോക്കവസ്ഥയിലുള്ള കുട്ടികള്‍ പഠിക്കുന്ന പാനൂരിലെ നരിക്കോട്ടുമലയിലേക്ക് അങ്ങോട്ടേക്ക് ആവശ്യപ്പെട്ടാണ് മാഷ് പോകുന്നത്. അക്കാലത്ത് അതു വലിയ സാഹസികതയായിരുന്നു.

Thalassery, News, Kerala, Obituary, Death, Teacher, Children, Students, Ranjith Master Passed Away.

സ്‌കൂള്‍ കെട്ടിടമോ, ശൗചാലയമോ സൗകര്യങ്ങളോ ഇല്ലെന്ന് അറിഞ്ഞ് പാനൂരില്‍ നിന്ന് ഒരു ജീപ്പില്‍ ഇത്തരം സാധനങ്ങളുമായി മല കയറി വന്ന മാഷിനെ അന്നാട്ടുകാര്‍ ഇന്നും ഓര്‍ക്കുന്നു. പഴഞ്ചന്‍ സ്‌കൂള്‍കെട്ടിടത്തില്‍ താമസിച്ചാണ് ത്യാഗിവര്യനായ രഞ്ചിത്ത് മാസ്റ്റര്‍ അവിടെ പഠിപ്പിച്ചത്. പിന്നീട് നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹകരണത്തോട് പിന്നോക്ക വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന് ഒരു പുത്തന്‍ കെട്ടിടസമുച്ചയം പണിയാനും വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാനും രഞ്ചിത്ത് മാസ്റ്ററുടെ ഔദ്യോഗിക ജീവിതത്തിന് കഴിഞ്ഞു.

വിദ്യാഭ്യാസ വിചക്ഷണനും നൂതനചിന്തകളുടെ ഉറവിടവുമായിരുന്ന രഞ്ചിത്ത് മാസ്റ്റര്‍ താന്‍ ജോലി ചെയ്യുന്ന സ്‌കൂളിലെല്ലാം മിയാവാക്കി വനങ്ങള്‍ സൃഷ്ടിക്കാനും അതിമനോഹരമായ പൂന്തോട്ടങ്ങളുണ്ടാക്കാനും പ്രയത്നിച്ചു. കുട്ടികള്‍ക്ക് പ്രീയങ്കരമായ ജീവജാലങ്ങളൊക്കെ ഇത്തരംസ്‌കൂളില്‍ വളര്‍ത്തുകയും അവയോടും പ്രകൃതിയോടും കുട്ടികള്‍ക്ക് സഹജീവി സ്നേഹമുണ്ടാക്കാനും രഞ്ചിത്ത് മാസ്റ്റര്‍ക്ക് കഴിഞ്ഞു. നാടിന്റെ മുഴുവന്‍ അധ്യാപകനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വേറിട്ട ചിന്തകള്‍ വഴി വിപ്ളവകരമായ മാറ്റങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് വരുത്തിയ രഞ്ചിത്ത് മാസ്റ്റര്‍ക്ക് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും ഒടുവില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ കാലക്രമേണെ പലയിടങ്ങളിലും നടപ്പിലാക്കി തുടങ്ങി.

മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനായ രഞ്ചിത്ത് മാസ്റ്ററെ തേടി ഒട്ടേറെ പുരസ്‌കാരങ്ങളുമെത്തിയിരുന്നു. സന്യാസ തുല്യമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം യോഗയും ചിത്രകലയും സംഗീതവും പുസ്തകമെഴുത്തും പ്രകൃതിസ്നേഹവും നാടിനെയും കുട്ടികളെയും പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു. അപൂര്‍വ മരങ്ങളുടെസങ്കേതമായ ഒരു ചെറുവനംതന്നെ അദ്ദേഹം തന്റെ പിണറായിയിലെ വീട്ടിലുണ്ടാക്കിയിരുന്നു.

വിരമിച്ച ശേഷം ശാസ്ത്രകൗതുകമുള്ള വിദ്യാര്‍ഥികള്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും അത്താണിയായിരുന്നു അദ്ദേഹം ഏകനായി കഴിഞ്ഞിരുന്ന വീട്. ചിന്തകളുടെ തെളിമയും നവീന ആശയങ്ങളുടെ തീപ്പൊരിയുമായി തനിച്ചു ജീവിച്ച രഞ്ചിത്ത് മാസ്റ്റര്‍ സ്വന്തമായി സംഗീതശില്‍പ്പങ്ങള്‍ ചെയ്യുകയും അതുഅവതരിപ്പിക്കുകയും ചെയ്ത കലാകാരനും അപൂര്‍വ പ്രതിഭയുമായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പിണറായിയിലെ വീട്ടുവളപ്പില്‍ നടക്കും.

Keywords: Thalassery, News, Kerala, Obituary, Death, Teacher, Children, Students, Ranjith Master Passed Away.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?