'കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച് ഫേസ്ബുക് പോസ്റ്റ്': ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ ക്ഷേത്രത്തിൽ കൊണ്ടുപോയി മാപ്പ് പറയിച്ചതായി പരാതി; രാഷ്ട്രപതി ഭരണം ഏര്‍പെടുത്തണമെന്ന് മായാവതി
ജയ്പൂര്‍: (www.kvartha.com 24.03.2022) ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ കൊണ്ട് നിര്‍ബന്ധിച്ച് മാപ്പ് പറയിച്ചതായി പരാതി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ക്ഷേത്രത്തിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
പൊലീസ് പറയുന്നത് ഇങ്ങനെ: 'ദി കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയെ വിമര്‍ശിച്ച് സമൂഹ മാധ്യമത്തില്‍ എഴുതിയ പോസ്റ്റിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയില്‍, ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന പരാമര്‍ശം യുവാവ് നടത്തിയെന്ന് ആരോപിച്ചാണ് മാപ്പ് പറയിച്ചത്.
സംഭവത്തില്‍ 11 പേര്‍ക്കെതിരെ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്യുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് ചിലരെയും പിടികൂടിയതായി സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ബെഹ്‌റോര്‍ ആനന്ദ് കുമാര്‍ പറഞ്ഞു. ദളിത് യുവാവായ രാജേഷ് കുമാര്‍ മേഘ്വാള്‍ ചിലരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ക്ഷേത്രത്തില്‍ മൂക്ക് ഉരയ്ക്കുന്ന വീഡിയോ വൈറലായി.
ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്ന മേഘ്വാള്‍ രണ്ട് മൂന്ന് ദിവസം മുമ്പ് ഫേസ്ബുകില്‍ 'കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയെ വിമര്‍ശിച്ചിരുന്നുവെന്ന് സിഒ പറഞ്ഞു. സിനിമയ്‌ക്കെതിരെ അദ്ദേഹം ഒരു കുറിപ്പ് എഴുതിയിരുന്നു, അതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പണ്ഡിറ്റുകള്‍ക്ക് നേരെ മാത്രമാണോ അതിക്രമങ്ങള്‍ നടന്നതെന്നും ദലിതര്‍ക്കെതിരെയല്ലേ എന്നും രാജേഷ് ഫേസ്ബുക് പോസ്റ്റില്‍ ചോദിക്കുന്നു. ദരിദ്രര്‍ക്കെതിരെ ദിനംപ്രതി അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവരുടെ സുരക്ഷയ്ക്കായി യാതൊരു നടപടികളും എടുക്കുന്നില്ലെന്നും എഴുതി.
ചിത്രത്തെക്കുറിച്ചുള്ള മേഘ്വാളിന്റെ പോസ്റ്റിന് മറുപടിയായി ചിലര്‍ ജയ് ശ്രീ റാം, ജയ് ശ്രീ കൃഷ്ണ എന്ന് എഴുതി. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് രാജേഷ് അതിന് മറുപടി നല്‍കിയത്. രാമനെയും കൃഷ്ണനെയും കുറിച്ച് പരാമര്‍ശം നടത്തിയതിന് സോഷ്യല്‍ മീഡിയയില്‍ മാപ്പ് ചോദിച്ചെങ്കിലും പ്രദേശവാസികള്‍ ക്ഷേത്രത്തിലെത്തി മാപ്പ് ചോദിക്കാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് രാജേഷ്
ക്ഷേത്രത്തില്‍ എത്തി മാപ്പ് ചോദിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
സംഭവം വിവാദമായതോടെ രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. ദളിതരെയും ആദിവാസികളെയും സംരക്ഷിക്കുന്നതില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും മായാവതി ആരോപിച്ചു.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍കാരാണ് ഭരിക്കുന്നതെങ്കിലും ദളിതര്‍ക്കും ആദിവാസികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വളരെയധികം വര്‍ധിച്ചുവെന്നും അവര്‍ ആരോപിച്ചു. അടുത്തിടെ, ദിദ്വാനയിലും ധോല്‍പൂരിലും ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതും അല്‍വാറില്‍ ദളിത് യുവാവിനെ ട്രാക്ടര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയതും ജോധ്പൂരിലെ പാലിയില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തിയതും മായാവതി ട്വീറ്റ് ചെയ്തു.
Powered by Info News For You

Comments
Post a Comment