പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ 3 പ്രതികളുടെ വീടുകളും കൃഷിസ്ഥലങ്ങളും ജെസിബി ഉപയോഗിച്ച് തകര്‍ത്ത് ജില്ലാ ഭരണകൂടം; ദൃശ്യങ്ങള്‍ പുറത്ത്
ഇന്‍ഡോര്‍: (www.kvartha.com 21.03.2022) ബലാത്സംഗക്കേസിലെ പ്രതികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം അവരുടെ വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ച് മധ്യപ്രദേശ് ജില്ലാ ഭരണകൂടം. കൂട്ടബലാത്സംഗ കേസിലെ മൂന്ന് പ്രതികളുടെയും വീടുകള്‍ ജില്ലാ ഭരണകൂടം ജെസിബിയും മറ്റും ഉപയോഗിച്ച് പൊളിച്ചുമാറ്റികയും കൃഷികളും നശിപ്പിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
പൊലീസിന്റെ സഹായത്തോടെ വീട് പൊളിക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ഷിയോപൂര്‍ കലക്ടര്‍ ട്വീറ്റ് ചെയ്തു. ക്രിമിനലുകളെ തുരത്താനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചിരുന്ന നടപടി പോലെയായി ഇതെന്ന് വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത് പ്രാകൃത നടപടിയാണെന്ന് സാമൂഹ്യ മാധ്യമങ്ങൾ ചിലർ വിമർശനം ഉന്നയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് മൊഹ്‌സിന്‍, റിയാസ്, ശെഹ്ബാസ് എന്നിവരെ മാര്‍ച് 17ന് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം അറസ്റ്റിലായ പ്രതികളുടെ വീടുകള്‍ പൊളിക്കുകയായിരുന്നു. ക്രമസമാധാന പാലനത്തിനായി ഗ്രാമത്തില്‍ കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു പുരുഷ സുഹൃത്തിനോടൊപ്പം രാംപുര ഡാങ് പ്രദേശത്തിന് സമീപമുള്ള വനത്തിലേക്ക് പോയിരുന്നു. മൂന്നു പ്രതികളും അവരെ വഴി തെറ്റിച്ചശേഷം ആണ്‍ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി. പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി മൂന്ന് യുവാക്കള്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചു. പോക്‌സോ നിയമപ്രകാരം കേസെടുത്ത് മൂവരെയും ഉടന്‍ അറസ്റ്റ് ചെയ്തു.
ഭോപാലിലും ഇന്‍ഡോറിലും മറ്റ് പല ജില്ലകളിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയ കുറ്റവാളികളുടെ വീടുകള്‍ പൊളിക്കാന്‍ മുഖ്യമന്ത്രി ചൗഹാന്‍ പ്രത്യേകം ഉത്തരവിട്ടിരുന്നു.
Powered by Info News For You
Comments
Post a Comment