പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നു; പഞ്ചായതി രാജ് ദിനമായ ഏപ്രില്‍ 24 നെന്ന് സൂചന
ന്യൂഡെല്‍ഹി: (www.kvartha.com 17.03.2022) പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നു. പഞ്ചായതി രാജ് ദിനമായ ഏപ്രില്‍ 24 ന് എത്തിയേക്കുമെന്ന് കേന്ദ്രസര്‍കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എബിപി ന്യൂസ് റിപോർട് ചെയ്തു.
പഞ്ചായതി രാജ് ദിനത്തില്‍ ദേശീയ നേതാക്കളും മറ്റുള്ളവരും രാജ്യത്തുടനീളമുള്ള പഞ്ചായത്തുകളിലെ ജനപ്രതിനിധികളുമായോ ഗ്രാമത്തലവന്മാരുമായോ നേരിട്ട് സംവദിക്കും.
2018-ലാണ് ജമ്മു കശ്മീരില്‍ അവസാനമായി പഞ്ചായത് തെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ ശേഷം ജമ്മു കശ്മീരില്‍ അഭൂതപൂര്‍വമായ സമാധാനവും പുരോഗതിയും ഉണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.
അടുത്തിടെ, ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ മൂന്ന് സര്‍പഞ്ചുമാരെ കൊലപ്പെടുത്തിയതോടെ പഞ്ചുകളുടെയും സര്‍പഞ്ചുകളുടെയും സുരക്ഷ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി. മാര്‍ച് 12ന് ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ അഡൗറയില്‍ നിന്നുള്ള സര്‍പഞ്ച് ശബീര്‍ അഹ്മദ് മിര്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകമായിരുന്നു അത്.
കേന്ദ്ര സര്‍കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീര്‍, ലഡാക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. ജമ്മു കശ്മീരിന് ഭരണഘടന പ്രത്യേക പദവി നല്‍കിയിരുന്നു. ഒരു പ്രത്യേക ഭരണഘടനയും പതാകയും പീനല്‍ കോഡും അനുവദിച്ചിരുന്നു.
തിങ്കളാഴ്ച, ജമ്മു കശ്മീര്‍ ഡീലിമിറ്റേഷന്‍ കമീഷന്‍ ജമ്മു കശ്മീരിലെ അസംബ്ലി, പാര്‍ലമെന്ററി മണ്ഡലങ്ങളിലെ പുതിയ കരട് പൊതുജനങ്ങള്‍ക്ക് സമര്‍പിക്കുകയും മാര്‍ച് 21 വൈകുന്നേരം അഞ്ച് മണി വരെ നിര്‍ദേശങ്ങള്‍ ക്ഷണിക്കുകയും ചെയ്തു.
സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടതിന് ശേഷമുള്ള നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന് കമീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജമ്മു പ്രവിശ്യയില്‍ ആറ് സീറ്റുകളും കശ്മീരില്‍ ഒരു സീറ്റും വര്‍ധിപ്പിക്കാന്‍ കമീഷന്‍ ശുപാര്‍ശ ചെയ്തതിന് ശേഷം റിപോര്‍ടിനെതിരെ കശ്മീരിലെ രാഷ്ട്രീയ പാര്‍ടികള്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം അഞ്ചായി നിലനിര്‍ത്തി, എന്നാല്‍ നിയമസഭാ സീറ്റുകള്‍ ഇപ്പോഴുള്ള 83ല്‍ നിന്ന് 90 ആക്കി (ജമ്മുവില്‍ ആറ്, കശ്മീരില്‍ ഒന്ന് കൂടി). അതില്‍ ഏഴ് മണ്ഡലങ്ങള്‍ എസ് സികള്‍ക്കും ഒമ്പത് എസ്ടികള്‍ക്കും സംവരണം ചെയ്യും എന്നാണ് കമീഷന്‍ റിപോര്‍ടില്‍ പറയുന്നത്.
മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
Powered by Info News For You
Comments
Post a Comment