കോവിഡ് വാക്‌സിനുകളായ കോവോവാക്‌സിനും കോര്‍ബെവാക്‌സിനും അടിയന്തര ഉപയോഗ അനുമതിക്ക് വിദഗ്ധ സമിതി ശുപാര്‍ശ
ന്യൂഡെല്‍ഹി: (www.kvartha.com 28.12.2021) രാജ്യത്ത് രണ്ട് പുതിയ വാക്‌സിനുകള്‍ക്ക് കൂടി അനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി. കോവിഡ് വാക്‌സിനുകളായ കോവോവാക്‌സിനും (Covovaxin) കോര്‍ബെവാക്‌സിനും (Corbevaxin) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ ഡിസിജിഐ (Drugs Controller General of India -DCGI) വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.
കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോള്‍നുപിറവിയയ്ക്കും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മരുന്നുകള്‍ക്ക് വേണ്ടിയുള്ള കോവിഡ് വിദഗ്ധ സമിതിയാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. മൂന്ന് ശുപാര്‍ശകളും ഡിസിജിഐയുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്.
ബയോളജികല്‍ ഇ ആണ് കോര്‍ബെവാക്‌സിന്‍ നിര്‍മാതാക്കള്‍. സീറം ഇൻസ്റ്റിറ്റ്യൂടിന്റേതാണ് കോവോവാക്‌സിന്‍.
അതേസമയം, കൗമാരക്കാരിലെ വാക്‌സിനേഷനും (teenagers vaccination) കരുതല്‍ ഡോസ് വിതരണവും (booster dose) ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ സെക്രടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ചീഫ് സെക്രടറിമാരും മെഡികല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കും.
അതിനിടെ, രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 600നോട് അടുത്തു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 10 സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് കടുത്ത നിയന്ത്രണങ്ങള്‍ തുടരുക. പുതുവത്സരാഘോഷം ഉള്‍പെടെയുള്ള ആഘോഷങ്ങളിലേക്ക് കടക്കാനിരിക്കെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
രോഗ വ്യാപനം തീവ്രമായ ഇടങ്ങളില്‍ നിരോധനാജ്ഞ ഉള്‍പെടെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്ത് ഏറ്റവുമധികം ഒമിക്രോണ്‍ കേസുകള്‍ നിലവിലുള്ളത് ഡെല്‍ഹിയിലാണ്. ഡെല്‍ഹി 142, മഹാരാഷ്ട്ര 141, കേരളം 57, ഗുജറാത്ത് 49, രാജസ്ഥാന്‍ 43, തെലങ്കാന 41 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍.
Powered by Info News For You
Comments
Post a Comment