'കൊലവെറിയോടെ വന്ന അക്രമികള്‍ക്ക് മുന്‍പില്‍ കാണിച്ച ധൈര്യത്തിന് ആദരം'; ആള്‍കൂട്ട ആക്രമണത്തില്‍നിന്ന് ശ്രീലങ്കന്‍ സ്വദേശിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന് ധീരത പുരസ്‌കാരം പ്രഖ്യാപിച്ച് പാകിസ്താന്‍
ഇസ്ലാമാബാദ്: (www.kvartha.com 06.12.2021 ആള്‍കൂട്ട ആക്രമണത്തില്‍നിന്ന് ശ്രീലങ്കന്‍ സ്വദേശിയെ രക്ഷിക്കാന്‍ ശ്രമിച്ച മാലിക് അദ്‌നാന്‍ എന്നയാള്‍ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ച് പാകിസ്താന്‍. ഞായറാഴ്ചയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ താംഗാ ഇ ശുജാത്ത് എന്ന പുരസ്‌കാരം പ്രഖ്യാപിച്ചത്. രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് ധീരതയ്ക്ക് നല്‍കുന്ന പരമോന്നത ബഹുമതികളില്‍ രണ്ടാമത്തെ അവാര്‍ഡാണിത്.
സിയാല്‍കോട്ടില്‍ വെള്ളിയാഴ്ച നടന്ന ആള്‍കൂട്ട ആക്രമണത്തിലാണ് ശ്രീലങ്കന്‍ സ്വദേശിയായ പ്രിയന്ത ദിയവാദന ദാരുണമായി കൊല്ലപ്പെട്ടത്. പുനരുദ്ധാരണത്തിന്റെ ഭാഗമായി താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മതിലിലുണ്ടായിരുന്ന പോസ്റ്റെര്‍ കീറിക്കളഞ്ഞതാണ് ശ്രീലങ്കന്‍ സ്വദേശിക്കെതിരായ അക്രമണത്തിന് കാരണമായത്. കീറിക്കളഞ്ഞത് ഖുർആനിലെ വാക്കുകള്‍ അടങ്ങിയ പോസ്റ്റെര്‍ ആണെന്ന് പ്രചരിച്ചതോടെയായിരുന്നു ആള്‍കൂട്ടം ഇവിടേക്ക് തടിച്ചെത്തി ഇയാളെ ദാരുണമായി കൊലചെയ്തതെന്നാണ് വിവരം.
ഇയാളെ നിലത്തേക്ക് തള്ളിയിട്ട ശേഷം നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്റേയും പീഡിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ക്രൂരമായി മര്‍ദിച്ച ശേഷം ഇയാളുടെ ശരീരത്തിന് തീയിടുകയായിരുന്നു. മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന ആളുകളുടേയും ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
പ്രിയന്ത ദിയവാദനയെ രക്ഷിക്കാന്‍ വിഫല ശ്രമം നടത്തിയത് ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പ്രൊഡക്ഷന്‍ മാനേജരായ മാലിക് അദ്‌നാന്‍ ആയിരുന്നു. ശ്രീലങ്കന്‍ സ്വദേശിയെ സംരക്ഷിക്കുന്നതിനായി ഇയാള്‍ നടത്തിയ ശ്രമങ്ങള്‍ ആള്‍കൂട്ടതിന് മുന്നില്‍ ഫലം കണ്ടിരുന്നില്ല. എങ്കിലും മാലിക് അദ്‌നാന്‍ പ്രിയന്ത ദിയവാദനയെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
കൊലവെറിയോടെ വന്ന അക്രമികള്‍ക്ക് മുന്‍പില്‍ മാലിക് അദ്‌നാന്‍ കാണിച്ച ധൈര്യത്തിന് രാജ്യത്തിന്റെ പേരില്‍ ആദരം എന്നാണ് ഇമ്രാന്‍ ഖാന്‍ പുരസ്‌കാരം പ്രഖ്യാപിച്ച് പറഞ്ഞത്. രാജ്യത്തിന് ആകെ നാണക്കേടുണ്ടാക്കിയ ആള്‍കൂട്ട ആക്രമണത്തിന് മുന്നില്‍ സ്വജീവനെപ്പോലും പരിഗണിക്കാതെ ആയിരുന്നു മാലികിന്റെ ശ്രമങ്ങളെന്നും ഇമ്രാന്‍ ഖാന്‍ വിശദമാക്കി.
ശ്രീലങ്കന്‍ സ്വദേശിക്കെതിരായ അതിക്രമത്തില്‍ പാക് പ്രധാനമന്ത്രി ശ്രീലങ്കയുടെ പ്രസിഡന്റുമായി സംസാരിച്ചിരുന്നു. ക്രൂരമായ ആക്രമണത്തെ ഇമ്രാന്‍ ഖാന്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു. സിയാല്‍കോട്ടിലെ ഒരു ഫാക്ടറിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട ശ്രീലങ്കന്‍ സ്വദേശി. അക്രമവുമായി ബന്ധപ്പെട്ട് 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന.
Keywords: News, World, International, Pakistan, Crime, Award, Prime Minister, Imran Khan, Sialkot lynching: Pakistan government announces bravery medal for man who tried to save victimOn behalf of the nation I want to salute moral courage & bravery of Malik Adnan who tried his utmost to shelter & save Priyantha Diyawadana from the vigilante mob in Sialkot incl endangering his own life by physically trying to shield victim. We will award him Tamgha i Shujaat
— Imran Khan (@ImranKhanPTI) December 5, 2021
Powered by Info News For You

Comments
Post a Comment