വന്ധ്യംകരണ കേന്ദ്രത്തില്‍ നായ്ക്കളെ വിഷംകൊടുത്ത് കൊന്നെന്ന് മൃഗസ്‌നേഹി കൂട്ടായ്മയുടെ പരാതി; മറവുചെയ്ത ജഡങ്ങള്‍ പുറത്തെടുത്തു
തിരുവനന്തപുരം: (www.kvartha.com 11.11.2021) നഗരസഭയുടെ കീഴിലെ വന്ധ്യംകരണ കേന്ദ്രത്തില്‍ നായ്ക്കളെ വിഷംകൊടുത്ത് കൊന്നെന്ന മൃഗസ്‌നേഹി കൂട്ടായമയുടെ പരാതിയെ തുടര്‍ന്ന് മറവുചെയ്ത നായ്ക്കളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ് മോര്‍ടെം നടത്തി. നെയ്യാറ്റിന്‍കര കോടതിയുടെ കോടതി ഉത്തരവ് അനുസരിച്ച് ആര്‍ ഡി ഒയുടെ നിര്‍ദേശപ്രകാരമെത്തിയ ലാന്‍ഡ് അക്വസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ രമേഷ്‌കുമാര്‍, കോവളം പൊലീസ് ഇന്‍സ്പെക്ടര്‍ ജി പ്രൈജു എന്നിവരുടെ സാന്നിധ്യത്തിലാണ് മറവുചെയ്യപ്പെട്ട 10 നായ്ക്കളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ് മോര്‍ടെം നടത്തിയത്.
തിരുവല്ലം വണ്ടിത്തടത്ത് പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ എ ബി സി സെന്ററിനെതിരെയുള്ള പരാതിയിലാണ് കോടതി ഉത്തരവനുസരിച്ചുള്ള നടപടി ഉണ്ടായത്. പരിശോധനയില്‍ നായ്ക്കള്‍ ചത്തത്ത് വിഷാംശം മൂലമാണെങ്കില്‍ വന്ധ്യംകരണം സെന്ററിലെ ഡോക്ടര്‍മാര്‍ക്കെതിരെ അറസ്റ്റുള്‍പെടെയുള്ള നടപടിയുണ്ടാകുമെന്ന് കോവളം ഇന്‍സ്പെക്ടര്‍ ജി പ്രൈജു പറഞ്ഞു. കൗണ്‍സിലര്‍ വി പ്രമീളയും, മൃഗസ്നേഹി കൂട്ടായ്മയിലെ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.
പി എം ജിയിലെ ജില്ലാ വെറ്റിനറി കേന്ദ്രത്തിലെ ക്ലിനികല്‍ ലാബിലെ ഡോ. ഹരീഷ്, എപിഡെമിറ്റോളജിസ്റ്റ് ഡോ. ആന്‍മേരി, വിഴിഞ്ഞം മൃഗാശുപത്രിയിലെ ഡോ. ടി ഗോപകുമാര്‍ എന്നിവരാണ് പോസ്റ്റ് മോര്‍ടെം നടത്തിയത്. പുറത്തെടുത്ത ജഡങ്ങളില്‍ നിന്ന്, മാസംഭാഗങ്ങളും വൃക്കകളും കുടല്‍ഭാഗങ്ങളും ശേഖരിച്ചു. ഇവ പാലോട്ടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട് ഓഫ് അനിമല്‍ ഡിസീസ് സെന്ററിലേക്കും വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് മെഡികല്‍ സംഘം അറിയിച്ചു.
Keywords: News, Kerala, State, Thiruvananthapuram, Dog, Animals, Police, Complaint, Mass poisoning allegation; Postmortem on dead body of dogs at Thiruvananthapuram
Powered by Info News For You

Comments
Post a Comment