72 മണിക്കൂറിനുള്ളില്‍ രെജിസ്റ്റര്‍ ചെയ്യാത്ത പീഡനക്കേസുകള്‍ ബലാത്സംഗമായി കണക്കാക്കരുതെന്ന് ബംഗ്ലാദേശ് വനിതാ ജഡ്ജി; വിവാദ പരാമര്‍ശത്തിന് പിന്നാലെ നടപടി
ധാക: (www.kvartha.com 16.11.2021) ബലാത്സംഗം നടന്ന് 72 മണിക്കൂറിനുള്ളില്‍ രെജിസ്റ്റര്‍ ചെയ്യാത്ത പീഡനക്കേസുകള്‍ ബലാത്സംഗമായി രെജിസ്റ്റര്‍ ചെയ്യരുതെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ ബംഗ്ലാദേശ് വനിതാ ജഡ്ജിക്കെതിരെ നടപടി. ധാകയിലെ വനിതാ ശിശു സംരക്ഷണ ട്രൈബ്യൂണലിലെ വനിതാ ജഡ്ജിയായ ബീഗം മൊസമ്മദ് കമ്രുന്നാഹര്‍ നഹറിനെതിരെയാണ് സുപ്രീം കോടതിയുടെ നടപടി. മുതിര്‍ന്ന ജഡ്ജിമാരുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം വനിതാ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു.
2017 മാര്‍ച് 28നായിരുന്നു കേസിനാസ്പദമായ ബലാത്സംഗം നടന്നത്. ഈ ബലാത്സംഗക്കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു വനിതാ ജഡ്ജിയുടെ വിവാദ പരാമര്‍ശം. കൗമാരക്കാരായ അഞ്ച് പേര്‍ ചേര്‍ന്ന് സര്‍വകലാശാല വിദ്യാര്‍ഥിനികളായ രണ്ട് പേരെ ധാകയിലെ ബനാനിയില്‍ വച്ച് പീഡിപ്പിച്ചെന്ന കേസ് പരിഗണിക്കുകയായിരുന്നു ജഡ്ജി. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കുറ്റാരോപിതരെ വനിതാ ജഡ്ജി വെറുതെ വിട്ടിരുന്നു. 2017 മെയ് ആറിനായിരുന്നു പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്.
സര്‍വകലാശാല വിദ്യാര്‍ഥിനികളുടെ ഉഭയസമ്മതത്തോടെ നടന്ന ലൈംഗിക ബന്ധമാണ് പീഡനമെന്ന പേരില്‍ പരാതിയായി എത്തിയതെന്ന് വനിതാ ജഡ്ജി നിരീക്ഷിച്ചിരുന്നു. പൊലീസ് പൊതുജനത്തിന്റെ സമയം കളഞ്ഞുവെന്നും ഒരു പീഡനക്കേസും സംഭവം നടന്ന് 72 മണിക്കൂറിന് ശേഷം രെജിസ്റ്റര്‍ ചെയ്യരുതെന്നും ജഡ്ജി നിര്‍ദേശിച്ചിരുന്നു. പൊലീസിനുള്ള ജഡ്ജിയുടെ നിര്‍ദേശം ഏറെ വിവാദമായതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
നിയമപരിപാലന സംവിധാനത്തിനെ തെറ്റായ സന്ദേശമാണ് വനിതാ ജഡ്ജിയുടെ നിരീക്ഷണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിനാലാണ് ജഡ്ജിക്കെതിരെ നടപടിയെടുക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. വിധിയേക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും വിധിക്കൊപ്പമുള്ള നിരീക്ഷണങ്ങള്‍ക്കെതിരേയാണ് സുപ്രീം കോടതി തീരുമാനമെന്നും അധികൃതര്‍ വിശദമാക്കി. 72 മണിക്കൂറിന് ശേഷം പീഡനക്കേസ് രെജിസ്റ്റര്‍ ചെയ്യരുതെന്ന നിരീക്ഷണം നിയമത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വനിതാ ജഡ്ജിയെ നീക്കിക്കൊണ്ടുള്ള കത്ത് സുപ്രീം കോടതി നിയമന്ത്രാലയത്തിന് നല്‍കി. സംഭവത്തില്‍ വനിതാ ജഡ്ജിയോട് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്.
Powered by Info News For You

Comments
Post a Comment