ഡി എന്‍ എ പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനം; സുപ്രീംകോടതി

ന്യൂഡെല്‍ഹി: (www.kvartha.com 02.10.2021) ഡി എന്‍ എ പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ അതിന് നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി. 

ബന്ധം തെളിയിക്കാന്‍ മറ്റു തെളിവുകളുണ്ടെങ്കില്‍ ഡി എന്‍ എ പരിശോധനയ്ക്ക് ഉത്തരവിടുന്നതില്‍ നിന്ന് കോടതികള്‍ സ്വാഭാവികമായും വിട്ടുനില്‍ക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്.

Can’t force anybody for DNA test, impinges on right to privacy: Supreme Court, New Delhi, News, Supreme Court of India, Judge, Appeal, National

സ്വത്തുവകകളുടെ ഉടമസ്ഥാവകാശത്തില്‍ പരാതിക്കാരനെ അയാളുടെ താത്പര്യത്തിന് വിരുദ്ധമായി ഡി എന്‍ എ പരിശോധനയ്ക്ക് വിധേയമാക്കാമോ, പരിശോധനയ്ക്ക് സ്വയമേധയാ സമ്മതിക്കാത്ത വ്യക്തിക്ക് വസ്തുവിലെ അവകാശം തെളിയിക്കാന്‍ മറ്റു രേഖകള്‍ ഹാജരാക്കാന്‍ യോഗ്യതയുണ്ടോ, സമ്മതമില്ലാത്ത വ്യക്തിയെ പരിശോധനയ്ക്ക് നിര്‍ബന്ധിക്കാമോ തുടങ്ങിയ വിഷയങ്ങളാണ് കോടതി പരിശോധിച്ചത്.

കക്ഷികളുടെ താത്പര്യം, സത്യം പുറത്തുവരേണ്ടതിന്റെ ആവശ്യകത, സാമൂഹിക- സാംസ്‌കാരിക പ്രത്യാഘാതങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചുവേണം ഇതുപോലുള്ള കേസില്‍ തീരുമാനമെടുക്കാനെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം പരിശോധനകള്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും വലിയ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ്. അച്ഛനില്ലാത്തവനായി മുദ്രകുത്തപ്പെടുന്ന അവസ്ഥയുണ്ടായാല്‍ അയാള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സ്വകാര്യതാ ലംഘനവും വലുതാണെന്നും കോടതി വിലയിരുത്തി.

ഹരിയാന സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്നവകാശപ്പെട്ട് സ്വത്തില്‍ പങ്കുതേടി അശോക് കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കോടതിയിലെത്തിയത്. ദമ്പതികളുടെ പെണ്‍മക്കളാണ് കേസിലെ എതിര്‍കക്ഷികള്‍.

ബന്ധം തെളിയിക്കാന്‍ അശോക് കുമാറിനെ ഡി എന്‍ എ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പെണ്‍മക്കളുടെ ആവശ്യം. എന്നാല്‍ അവകാശവാദം തെളിയിക്കാന്‍ ആവശ്യത്തിന് രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അശോക് കുമാര്‍ ഇതിനെ എതിര്‍ത്തു. പരിശോധനയ്ക്ക് നിര്‍ബന്ധിക്കാനാവില്ലെന്ന് വിചാരണക്കോടതിയും വിധിച്ചു. എന്നാല്‍ വിചാരണ കോടതി വിധി തള്ളി ഹൈകോടതി ഡി എന്‍ എ പരിശോധന നടത്താന്‍ ഉത്തരവിട്ടു. ഇതിനെതിരെയാണ് അപ്പീലുമായി സുപ്രീംകോടതിയിലെത്തിയത്.

Keywords: Can’t force anybody for DNA test, impinges on right to privacy: Supreme Court, New Delhi, News, Supreme Court of India, Judge, Appeal, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?