'ഇനി ആസിയ മാത്രം'; ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഒടുവില്‍ അവര്‍ വിവാഹ മോചിതരാവുന്നു; പക്ഷേ ഇസ്ലാമില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് ഇല്ലെന്ന് യുവതി

മംഗ്‌ളുറു: (www.kasargodvartha.com 23.10.2021) മതം മാറ്റം കൊണ്ടും പ്രസ്താവനകളാലും ശ്രദ്ധേയരായ ദമ്പതികള്‍ വിവാഹ മോചനത്തിന്. കണ്ണൂരില്‍ നിന്നുള്ള സമ്പന്നമായ ഹിന്ദു കുടുംബത്തിലെ ശാന്തി ജൂബിയും സുള്ള്യയില്‍ നിന്നുള്ള പ്രശസ്തമായ കട്ടേക്കര്‍ കുടുംബത്തിലെ ഇബ്രാഹിം ഖലീലും തമ്മില്‍ ഫേസ്ബുകിലൂടെ പരിചയത്തിലാവുകയും പിന്നീട് ഇവര്‍ വിവാഹിതരാവുകയും ചെയ്തിരുന്നു. ശാന്തി ഇസ്ലാം മതത്തിലേക്ക് കടന്നുവരികയും ആസിയ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു
                    
News, National, Karnataka, Mangalore, Woman, Police, police-station, Top-Headlines, Kannur, Religion, Wedding, Woman Finally Decides For Mutual Divorce After Her Long Fight.

എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു, അതിനുശേഷം യുവതിയുമായി അകന്ന് കഴിയുകയായിരുന്നു ഇബ്രാഹിം ഖലീല്‍. എന്നാല്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയും വിവാഹത്തിന്റെ രേഖകള്‍ കാണിച്ചും ആസിയ തന്റെ അവകാശത്തിനായുള്ള പോരാട്ടം തുടര്‍ന്നു. സുള്ള്യയിലെ കട്ടേക്കര്‍ കുടുംബത്തിന്റെ പാദരക്ഷാ കടയ്ക്ക് മുന്നില്‍ ആസിയ നടത്തിയ പ്രതിഷേധവും ശ്രദ്ധേയമായിരുന്നു. ആസിയയുടെ പിന്നില്‍ വിവിധ സംഘടനകള്‍ അണിനിരക്കുകയും മധ്യസ്ഥ ചര്‍ചകള്‍ അടക്കം നടന്നെങ്കിലും കട്ടേക്കര്‍ കുടുംബം വഴങ്ങിയിരുന്നില്ല.

അതിനിടെ വി എച് പി അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ ആസിയയോട് ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ അഭ്യര്‍ഥിച്ചിരുന്നു. കൂടാതെ വി എച് പിയുടെ എല്ലാ പിന്തുണയും അവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ അവരുടെ അഭ്യര്‍ഥന അംഗീകരിക്കാന്‍ ആസിയ തയ്യാറായിരുന്നില്ല. 'ഇസ്ലാം വിട്ട് ഒരു 'ഘര്‍ വാപ്സി' ചെയ്യുന്നില്ലെന്ന് അവര്‍ കഴിഞ്ഞവര്‍ഷം വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ വിവാദങ്ങള്‍ക്കിടെ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിവാഹമോചനത്തിനുള്ള തീരുമാനം ആസിയ അറിയിച്ചത്. 'എന്റെ ഭര്‍ത്താവ് ഇബ്രാഹിം ഖലീല്‍ കട്ടേക്കര്‍ എന്നെ ഭാര്യയായി സ്വീകരിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തില്‍ അംഗമാകാന്‍ എന്നെ അനുവദിക്കുകയും ചെയ്യുന്നത് കാണാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ നിരന്തരമായ പോരാട്ടം നടത്തുകയായിരുന്നു. അതൊന്നും ഉണ്ടായിട്ടില്ല. അതിനാല്‍, പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറാനും എന്റെ ആഗ്രഹപ്രകാരം സ്വന്തമായി ജീവിക്കാനും ഞാന്‍ തീരുമാനിച്ചു. ഇനി ഞാന്‍ ആസിയയാണ്. ആസിയ ഇബ്രാഹിം അല്ല' - അവര്‍ പറഞ്ഞു.

ഇസ്ലാമില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് തിരിച്ചുപോക്കില്ലെന്നും ആസിയ വ്യക്തമാക്കി. 'ഞാന്‍ ഇസ്ലാം ഉപേക്ഷിച്ച് യഥാര്‍ത്ഥ മതത്തിലേക്ക് മടങ്ങിയെത്തിയാല്‍ എന്നെ തിരികെ കൊണ്ടുപോകാമെന്ന് കണ്ണൂരിലെ എന്റെ കുടുംബം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ എന്റെ കുടുംബത്തിലേക്കോ മുന്‍ മതത്തിലേക്കോ മടങ്ങില്ല. സുള്ള്യയില്‍ തന്നെ തുടരുകയും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ തുടരുകയും ചെയ്യും' - അവര്‍ വിശദീകരിച്ചു.

പൊലീസ് സ്റ്റേഷനിലും കോടതിയിലുമുള്ള കേസുകള്‍ പിന്‍വലിക്കാന്‍ താന്‍ സ്വമേധയാ തീരുമാനിച്ചതായി പറഞ്ഞ ആസിയ, തനിക്ക് അനുകൂലമോ പ്രതികൂലമോ ആയ പ്രസ്താവനകള്‍ നല്‍കരുതെന്ന് രാഷ്ട്രീയ പാര്‍ടികളോടും മത പ്രതിനിധികളോടും ജാതി സംഘടനകളോടും അഭ്യര്‍ഥിച്ചു. ശരീഅത് നിയമപ്രകാരമാണ് താന്‍ വിവാഹിതനായതെന്നും തന്നെപ്പോലെ ജീവിതത്തില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി പോരാടുമെന്നും ആസിയ കൂട്ടിച്ചേര്‍ത്തു.


Keywords: News, National, Karnataka, Mangalore, Woman, Police, police-station, Top-Headlines, Kannur, Religion, Wedding, Woman Finally Decides For Mutual Divorce After Her Long Fight.




< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?