കാറിൽ സഞ്ചരിക്കുകയായിരുന്ന സ്വർണ ഇടപാടുകാരനായ മാർവാടിയെ പിന്തുടർന്ന് വന്ന കണ്ണൂർ സംഘം കാസർകോട്ട് വെച്ച് റാഞ്ചിയതായി വിവരം; കാർ പയ്യന്നൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; പരാതിക്കാരില്ലാത്തതിനാൽ കേസെടുക്കാനാകാത്ത ധർമസംഘടത്തിൽ പൊലീസ്; പിന്നിലാര് ?
കാസർകോട്: (www.kasargod.com 24.09.2021) കാറിൽ സഞ്ചരിക്കുകയായിരുന്ന മാർവാടിയെ പിന്തുടർന്ന് വന്ന കണ്ണൂർ സംഘം കാസർകോട്ട് വെച്ച് റാഞ്ചിയതായി വിവരം. കാറിൽ ഒരു കോടിയിലധികം പണമുണ്ടായിരുന്നതായാണ് റിപോർട്. ഇതിനിടെയിൽ മാർവാടിയുടെ കാർ പയ്യന്നൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാറിൻ്റെ സീറ്റും ഡാഷ്ബോർഡും മറ്റും കുത്തി കീറി പണവും സ്വർണവും തിരയുകയായിരുന്നുവെന്നാണ് വിവരം.
മൊഗ്രാൽപുത്തൂർ പാലത്തിനടുത്ത് പുഴക്കരയിൽ വെച്ച് ബുധനാഴ്ച ഉച്ചയ്ക്കാണ് തട്ടികൊണ്ടു പോകൽ നടന്നതെന്നാണ് കാസർകോട് ടൗൺ പൊലീസിന് ലഭിച്ച വിവരം. തട്ടികൊണ്ടുപോകലിന് ദൃക്സാക്ഷിയായ ഒരു മീൻപിടുത്ത തൊഴിലാളിയാണ് സംഭവം പൊലീസിനെ അറിയിച്ചത്.
നിമിഷങ്ങൾക്കകം പൊലീസ് സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. വെളുത്ത ഇന്നോവ കാറിലാണ് മാർവാടി മംഗളുറു ഭാഗത്ത് നിന്നും വന്നിരുന്നത്. കാറിനെ രണ്ട് ഇന്നോവ കാറുകളാണ് പിന്തുടർന്ന് വന്നിരുന്നതെന്നാണ് സൂചന.
മാർവാടിയുടെ കാർ മൊഗ്രാൽ പാലം കടന്നതോടെ ഒരു ഇന്നോവ കാർ മറികടന്ന് മുന്നിലും പിന്നിൽ മറ്റൊരു ഇന്നോവ കാറും തടസം സൃഷ്ടിക്കുകയും ഇതോടെ മാർവാടി കാർ പുഴക്കരയിലേക്ക് ഇറക്കിയതോടെ സംഘം കാറിൻ്റെ ഡ്രൈവർ സീറ്റിൻ്റെ സൈഡ് ഗ്ലാസ് പൊളിച്ച് മാർവാടിയെ ഇന്നോവ കാറിൽ കയറ്റുകയും മൂന്ന് വാഹനങ്ങളും കാസർകോട് ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നുവെന്നുമാണ് വിവരം.
മൂന്ന് വാഹനങ്ങളും കണ്ണൂരിലേക്കാണ് പുറപ്പെട്ടതെങ്കിലും പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞതോടെ മാർവാടിയുടെ കാർ പയ്യന്നൂരിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപോർട്.
സംഭവത്തിൽ പരാതിക്കാരില്ലാത്തതിനാൽ കേസെടുക്കാനാകാത്ത ധർമ്മസംഘടത്തിലാണ് കാസർകോട് ടൗൺ പൊലീസ്. ഇതിനിടയിൽ ഒത്തുതീർപ്പിനായി ചില സ്വർണ ഏജൻറുമാർ പൊലീസിനെ സമീപിച്ചെങ്കിലും പരാതിക്കാരനില്ലാത്തതിനാൽ പൊലീസ് വിഷയത്തിൽ ഇടപെട്ടില്ലെന്നും സൂചനകളുണ്ട്. മാർവാടിയുടെ കാറിൽ ഒരു കോടിയിലധികം രൂപയുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചതായി അറിയുന്നു.
അതിനിടെ സംഭവത്തിന് പിന്നിൽ ടി പി കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനിയുടെ സംഘമാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. രണ്ട് വർഷം മുമ്പ് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 'ചെർക്കള ബേവിഞ്ച വളവിൽ വെച്ച് മറ്റൊരു മാർവാടിയെ ആക്രമിച്ച് പണം കൊള്ളയടിച്ചത് കൊടി സുനിയുടെ സംഘമാണെന്ന് ആരോപണമുണ്ടായിരുന്നു.
മൂന്ന് കോടിയോളം രൂപയാണ് അന്ന് തട്ടിയെടുത്തത്. 18 ലക്ഷം രൂപ ഒഴികെ ബാക്കി പണമെല്ലം ഈ കേസിൽ തിരിച്ചു കിട്ടിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ പാർടിക്കാരായ ചിലർ അറസ്റ്റിലായ ഈ കേസ് ഇപ്പോഴും വിദ്യാനഗർ പൊലീസിൻ്റെ അന്വേഷണത്തിലാണ്. മാർവാടിയെ തട്ടികൊണ്ടു പോയ സംഭവത്തെ കുറിച്ച് പൊലീസിനൊപ്പം രഹസ്യന്വേഷണ വിഭാഗവും അന്വേഷിക്കുന്നുണ്ട്.
Keywords: News, Kasaragod, Car, Police, River, Kannur, Gold, Payyannur, Vehicles, Central Jail, Arrest, Reports that businessman abducted.
< !- START disable copy paste -->< !- START disable copy paste -->
Powered by Info News For You

Comments
Post a Comment