നിപയില്‍ ചെറിയൊരു ആശ്വാസം; സമ്പര്‍ക്കപ്പട്ടികയിലുള്ള കുട്ടിയുടെ രക്ഷിതാക്കള്‍ അടക്കം 8 പേരുടെ സ്രവപരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: (www.kvartha.com 07.09.2021) നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 8 പേരുടെ സ്രവപരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 3 വീതം 24 സാമ്പിള്‍ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കള്‍ അടക്കം നെഗറ്റീവാണെന്ന് മന്ത്രി അറിയിച്ചു.
പുലര്‍ച്ചെ 5 പേരുടെ സാമ്പിള്‍ പരിശോധന നടത്തിയിട്ടുണ്ട്. ഫലം ഉടന്‍ തന്നെ പുറത്ത് വരും. കൂടുതല്‍ പേരുടെ സാമ്പിള്‍ പരിശോധിക്കും. 48 പേരാണ് മെഡികല്‍ കോളജുകളിലുള്ള ഹൈ റിസ്‌ക് കാറ്റഗറിയില്‍ നിലവിലുള്ളതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടില്‍ നടത്തിയ പരിശോധനഫലമാണ് പുറത്ത് വന്നത്. ഇതോടെ വലിയ ആശങ്ക ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിക്കുന്നത്. മരിച്ച 12 കാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരില്‍ 54 ഹൈ റിസ്‌ക് വിഭാഗത്തിലാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 38 പേര്‍ ആശുപത്രി ഐസൊലേഷനിലാണ്.
11 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇതില്‍ 8 പേരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായത്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 30 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂടില്‍ നടത്തിയ പരിശോധനഫലമാണ് പുറത്ത് വന്നത്.
Powered by Info News For You

Comments
Post a Comment