ഉത്തര്‍പ്രദേശില്‍ പകര്‍ചപ്പനി പടരുന്നു; 40 കുട്ടികള്‍ ഉള്‍പെടെ 400 ഓളം പേര്‍ ചികിത്സയില്‍
ലക്‌നൗ: (www.kvartha.com 03.08.2021) ഉത്തര്‍പ്രദേശിനെ പരിഭ്രാന്ത്രിയിലാക്കി പകര്‍ചപ്പനി പടരുന്നു. കടുത്ത പനി, ജലദോഷം, ശ്വാസതടസം എന്നീ ലക്ഷണങ്ങളോടെ നിരവധി രോഗികള്‍ ആശുപത്രിയിലെത്തുന്നു. 40 കുട്ടികള്‍ ഉള്‍പെടെ ലക്‌നൗവിലെ വിവിധ സര്‍കാര്‍ ആശുപത്രികളില്‍മാത്രം 400 ഓളം പേരാണ് ചികിത്സയില്‍ ഉള്ളത്.
ബല്‍റാംപുര്‍, സിവില്‍ ആശുപത്രികളിലും ലോഹ്യ ഇൻസ്റ്റിറ്റ്യൂടിലും ദിനംപ്രതി നിരവധി രോഗികളാണ് ചികിത്സക്കായെത്തുന്നത്. ദിവസം 300ഓളം രോഗികള്‍ ഇവിടെ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നു. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. നിരവധി കുട്ടികളും രോഗബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഓരോ ആശുപത്രിയിലും 15ല്‍ അധികം കുട്ടികളാണ് പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നത്.
കോവിഡ് ആന്റിജന്‍ പരിശോധനക്ക് വിധേയമായ രോഗികളെ മാത്രമാണ് ഒ പി വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയില്‍ പകര്‍ചവ്യാധി ബാധിച്ച രോഗികളില്‍ 15 ശതമാനം വര്‍ധനയാണുണ്ടായത്. ആഗസ്റ്റ് മൂന്നാമത്തെ ആഴ്ചയില്‍ 5 ശതമാനമായിരുന്നു രോഗികള്‍ ഉണ്ടായിരുന്നത്.
ഇത് സീസണല്‍ പകര്‍ചപ്പനിയാണെന്നും എന്നാല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാല്‍ ആശുപത്രികളില്‍ പരിഭ്രാന്തി പടരുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തേ പകര്‍ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
അതേസമയം ഉത്തരപ്രദേശിന് പിന്നാലെ ആന്ധ്രപ്രദേശിലെ വിവിധ ഭാഗങ്ങളിലും പകര്‍ചപ്പനി തുടരുന്നു. കുര്‍ണൂലില്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 9 കാരി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സമാന ലക്ഷണങ്ങളോടെ ഓക് മണ്ഡലില്‍ 10 ലധികം പേര്‍ ചികിത്സ തേടി. എല്ലാവരും കുര്‍ണൂലിലെയും ഹൈദരാബാദിലെയും ആശുപത്രിയില്‍ ചികിത്സയിലാണ്.
Powered by Info News For You

Comments
Post a Comment