താലിബാന്‍ കാബൂളിനടുത്ത്; പതാകയുള്‍പെടെ നീക്കം ചെയ്യണം, എംബസി അധികൃതരോട് തന്ത്രപ്രധാനമായ രേഖകള്‍ തീയിട്ട് നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി യുഎസ്


കാബൂള്‍: (www.kvartha.com 15.08.2021) അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലേക്ക് താലിബാന്‍ കടക്കുന്ന കാര്യം അഫ്ഗാന്‍ ആഭ്യന്തര വകുപ്പും സായുധ സേനയും സ്ഥിരീകരിച്ചു. നാല് ഭാഗത്തുനിന്നും ഒരേസമയം കാബൂളിലേക്ക് പ്രവേശിക്കാനാണ് താലിബാന്‍ ഒരുങ്ങുന്നത്. ബലപ്രയോഗത്തിലൂടെ കാബൂള്‍ പിടിച്ചെടുക്കില്ലെന്നും ജീവനോ സ്വത്തിനോ ഭീഷണിയില്ലാതെ സമാധാനപരമായും സുരക്ഷിതമായുമുള്ള അധികാരക്കൈമാറ്റത്തിന് ചര്‍ച്ചകള്‍ നടക്കുകയാണെന്നും താലിബാന്‍ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും കാബൂളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നവരെ അതിനനുവദിക്കണമെന്നും നിര്‍ദേശം നല്‍കിയെന്ന് താലിബാന്‍ വക്താക്കള്‍ അറിയിച്ചു. നഗരത്തില്‍ നിന്ന് വന്‍തോതിലുള്ള ഒഴിഞ്ഞുപോക്ക് തുടരുകയാണ്. ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാന്‍, പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാന്‍ കഴിഞ്ഞ ദിവസങ്ങളിലാണ് കീഴടക്കിയത്. 

News, International, Kabul, Afghanistan, Taliban Terrorists, Embassy, USA, India, Trending, Taliban have started entering Kabul from all sides - Afghan interior ministry


രാവിലെയോടെയാണ് തന്ത്രപ്രധാനമായ ജലാലാബാദ് നഗരം താലിബാന്‍ പിടിച്ചെടുത്തത്. ഒരു പോരാട്ടം പോലും ആവശ്യമില്ലാതെയാണ് ഞായറാഴ്ച രാവിലെയോടെ താലിബാന്‍ ജലാലാബാദ് കീഴടക്കിയതെന്ന് പ്രദേശവാസികളും അധികൃതരും പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാന്‍ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ 28ന്റെയും നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തുകഴിഞ്ഞതായി അല്‍ജസീറ റിപോര്‍ട് ചെയ്യുന്നു. 

കാബൂള്‍ പിടിച്ചെടുക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് യു എസ് വേഗം കൂട്ടി. അമേരികന്‍ പൗരന്മാരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും സുഗമമായ ഒഴിപ്പിക്കലിന് വേണ്ടി 1000 സേനാംഗങ്ങളെ കൂടി യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ അഫ്ഗാനിലേക്ക് അയച്ചു.     

രണ്ട് പതിറ്റാണ്ടു നീണ്ട സൈനിക നടപടിക്കിടെ അമേരികന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ച അഫ്ഗാനികളെയും സുരക്ഷിതമായി ഒഴിപ്പിക്കും. ഇതിനായി 5000 സേനാംഗങ്ങളെയാണ് യു എസ് നിയോഗിച്ചിട്ടുള്ളത്.     

താലിബാന്‍ ഏത് നിമിഷവും നഗരം പിടിച്ചെടുക്കുമെന്ന സാഹചര്യത്തില്‍, കാബൂളിലെ യുഎസ് എംബസി അധികൃതരോട് തന്ത്രപ്രധാനമായ രേഖകള്‍ തീയിട്ട് നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അമേരിക്കന്‍ പതാകയുള്‍പെടെ എല്ലാം നീക്കം ചെയ്യാനാണ് ഇന്റേണല്‍ മെമോ വഴി നിര്‍ദേശം നല്‍കിയതെന്ന് സി എന്‍ എന്‍ റിപോര്‍ട് ചെയ്യുന്നു. എല്ലാ തന്ത്രപ്രധാന രേഖകളും നശിപ്പിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി അവലംബിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ചും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം താലിബാന്‍ കാബൂളിനടുത്ത് എത്തിയ സാഹചര്യത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍കാരിന് മേല്‍ സമ്മര്‍ദം ശക്തമാക്കുന്നു. ഇന്‍ഡ്യയിലേക്ക് വരാന്‍ അനുവദിക്കണമെന്ന് ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്‍മാരും ആവശ്യപ്പെട്ടു. സ്ഥിതി നിരീക്ഷിക്കുകയാണെന്നും തീരുമാനം വൈകാതെ എടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യം സങ്കീര്‍ണ്ണമായി മാറുമ്പോഴും അടുത്ത നിലപാട് എന്തുവേണമെന്ന് ഇന്‍ഡ്യ തീരുമാനിച്ചിട്ടില്ല. കാബൂളിലെ എംബസി മാത്രമാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്. എംബസിയിലെ ഉദ്യോഗസ്ഥരെ ഇപ്പോള്‍ ഒഴിപ്പിക്കേണ്ടതുണ്ടോ എന്നതില്‍ ആലോചന തുടരുന്നു. എംബസി ഇപ്പോള്‍ അടച്ചു പൂട്ടുന്നത് അഫ്ഗാന്‍ സര്‍കാരിനെ കൈവിടുന്നതിന് തുല്യമാകും എന്നതാണ് സര്‍കാരിന്റെ നിലപാട്. എന്നാല്‍ അടിയന്തര ഘട്ടം വന്നാല്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. വ്യോമസേനയുടെ സഹായവും തേടും. ദേശീയ സൂരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തി.

കാബൂളിലെ അമേരികന്‍ എംബസിയിലേക്ക് സൈനിക ഹൈലികോപ്റ്ററുകള്‍ എത്തി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്‍ഡ്യയ്ക്ക് മേലും സമ്മര്‍ദം ശക്തമാകുന്നത്. അഫ്ഗാന്‍ മിഷന്‍ കാലത്ത് ഒപ്പം നിന്ന അവിടുത്തെ പൗരന്‍മാരെയും പുറത്ത് വരാന്‍ സഹായിക്കുമെന്ന് അമേരിക അറിയിച്ചിട്ടുണ്ട്. നിരവധി അഫ്ഗാന്‍ പൗരന്‍മാര്‍ ഇന്‍ഡ്യയിലേക്ക് വരാന്‍ അപേക്ഷ നല്കിയിട്ടുണ്ട്. ഡെല്‍ഹി ജെ എന്‍ യുവിലെ അഫ്ഗാന്‍ വിദ്യാര്‍ത്ഥികളും മടങ്ങിവരാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു. സ്ഥിതി കൈവിട്ടു പോയാല്‍ റഷ്യ ഉള്‍പെടെയുള്ള രാജ്യങ്ങളുടെ സഹായം ഉറപ്പാക്കാനുള്ള നീക്കവും ഇന്‍ഡ്യ നടത്തുന്നുണ്ട്.

Keywords: News, International, Kabul, Afghanistan, Taliban Terrorists, Embassy, USA, India, Trending, Taliban have started entering Kabul from all sides - Afghan interior ministry

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?