മാനസ കൊലക്കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്; രഖില്‍ തോക് വാങ്ങാന്‍ പോകുന്നതും അറസ്റ്റിലായ പ്രതി മനേഷ് കുമാര്‍ വര്‍മ തോക് ഉപയോഗിച്ച് പരിശീലനം നടത്തുന്നതുമായ രംഗങ്ങള്‍ പൊലീസ് കണ്ടെടുത്തു

കൊച്ചി: (www.kvartha.com 08.08.2021) ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസയുടെ കൊലക്കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മാനസയെ കൊലപ്പെടുത്തിയെന്ന് പറയുന്ന രഖില്‍ തോക് വാങ്ങാന്‍ പോകുന്ന ദൃശ്യങ്ങളും അറസ്റ്റിലായ പ്രതി മനേഷ് കുമാര്‍ വര്‍മ തോക് ഉപയോഗിച്ച് പരിശീലനം നടത്തുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ മനേഷ് കുമാര്‍ വര്‍മയാണ് രഖിലിന് തോക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയതെന്ന നിഗമനത്തിലെത്തിയിരിക്കയാണ് പൊലീസ്.

Manasa murder case accused shooting practice visuals out, Kochi, News, Murder, Accused, Police, Arrested, Gun attack, Kerala

കഴിഞ്ഞദിവസമാണ് രഖിലിന് തോക് വിറ്റ സോനുകുമാര്‍ മോദിയെയും ഇടനിലക്കാരനായ ടാക്സി ഡ്രൈവര്‍ മനേഷ് കുമാര്‍ വര്‍മയെയും ബിഹാറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഫോണുകളില്‍ നിന്നാണ് നിര്‍ണായകമായ തോക് പരിശീലന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇവര്‍ രഖിലിനൊപ്പം കാറില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.

കേരള- ബിഹാര്‍ പൊലീസിന്റെ സംയുക്ത ഓപറേഷനിലൂടെയാണ് രഖിലിന് തോക് കൈമാറിയ സോനു കുമാര്‍, രഖിലിനെ സോനുവിലേക്ക് എത്തിച്ച മനീഷ് കുമാര്‍ എന്നിവരെ അറസ്റ്റു ചെയ്തത്. എസ് ഐമാരായ മാഹിന്‍ സലിം, വി കെ ബെന്നി, സിവില്‍ പൊലീസ് ഓഫിസര്‍ എം കെ ഷിയാസ്, ഹോംഗാര്‍ഡ് സാജു എന്നിവരാണു ബിഹാറിലെത്തി പ്രതികളെ പിടികൂടിയത്.

ഗുണനിലവാരമുള്ള കള്ളത്തോകുകള്‍ ലഭിക്കുന്ന ബിഹാറിലെ കേന്ദ്രങ്ങളെ കുറിച്ച് ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നാണു രഖിലിനു വിവരം ലഭിച്ചത്. മനേഷ് കുമാര്‍ വര്‍മയെ പരിചയപ്പെട്ട രഖില്‍ ഇയാളുടെ നിര്‍ദേശ പ്രകാരം ബിഹാര്‍ സന്ദര്‍ശിച്ചു. മനേഷിന്റെ നിര്‍ദേശപ്രകാരമാണ് സോനുകുമാര്‍ 35,000 രൂപയ്ക്ക് രഖിലിനു തോകു കൈമാറിയത്. തോകില്‍ വെടിയുണ്ട നിറയ്ക്കാനും വെടിയുതിര്‍ക്കാനുമുള്ള പരിശീലനവും സോനുകുമാറും മനേഷ് കുമാറും നല്‍കി. തുക പണമായി നല്‍കണമെന്നും ഇവര്‍ നിര്‍ദേശിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രഖിലിന് തോക് ഉപയോഗിക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ചിരുന്നതായി പൊലീസ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. തോക് വാങ്ങിയ ബിഹാറില്‍ നിന്ന് തന്നെയാകും ഈ പരിശീലനം ലഭിച്ചതെന്നും പൊലീസ് അനുമാനിച്ചിരുന്നു. ഇതെല്ലാം സാധൂകരിക്കുന്നതരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന തോക് മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ തോകാണെന്നും പൊലീസ് കരുതുന്നു.

ഇതുവരെ ഇരുപതോളം തോകുകള്‍ വിറ്റതായി അറസ്റ്റിലായ സോനുകുമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളുടെ ഫോണില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള കൂടുതല്‍ പേരുടെ നമ്പറുകള്‍ ലഭിച്ചതായും വിവരമുണ്ട്. ഈ നമ്പറുകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. കേസില്‍ നേരത്തെ ചോദ്യംചെയ്ത രഖിലിന്റെ സുഹൃത്തിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കും. ബിഹാറില്‍ നിന്ന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

അതിനിടെ, അറസ്റ്റിലായ സോനുകുമാറിനെയും മനേഷ് വര്‍മയെയും ഞായറാഴ്ച വൈകിട്ടോടെ കൊച്ചിയിലെത്തിക്കും. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം.

Keywords: Manasa murder case accused shooting practice visuals out, Kochi, News, Murder, Accused, Police, Arrested, Gun attack, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?