മൈസൂറു കൂട്ടബലാത്സംഗസംഭവം; വിദ്യാര്‍ഥിനികള്‍ക്ക് മാത്രം കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് മൈസൂറു യൂണിവേഴ്‌സിറ്റി; വൈകുന്നേരം 6.30 ന് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന് നിബന്ധന
മൈസൂറു: (www.kvartha.com 28.08.2021) മൈസൂറില്‍ കോളജ് വിദ്യാര്‍ഥി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിനികള്‍ക്ക് മാത്രമായി കര്‍ശന നിയന്ത്രണമേര്‍പെടുത്തി മൈസൂറു യൂണിവേഴ്‌സിറ്റി. വൈകുന്നേരം 6.30 ന് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ചിരിക്കുന്നത്. കാരണമായി പ്രധാനമായും പറയുന്നത് പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കാണെന്നാണ്.
6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്‍കുട്ടികള്‍ പോകുന്നത് വിലക്കിയാണ് യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഓര്‍ഡെര്‍ ഇറക്കിയിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെ പ്രദേശം നിരീക്ഷിക്കണമെന്നും പട്രോള്‍ നടത്തണമെന്നും സര്‍കുലറില്‍ പറയുന്നു.
വൈകീട്ട് 6.30 വരെ മാനസ ഗംഗോത്രി പ്രദേശത്ത് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോയിരിക്കുന്നത് വിലക്കിയിരിക്കുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ എല്ലാദിവസവും വൈകീട്ട് 6നും 9നും ഇടയില്‍ ദിവസവും പട്രോളിംഗ് നടത്തണം. - സര്‍കുലറില്‍ വ്യക്തമാക്കി.
വിചനമായ സ്ഥലങ്ങളുള്ള, ഈ ക്യാംപസിലെ പെണ്‍കുട്ടികളെ കുറിച്ചുള്ള ആകുലത പൊലീസ് വകുപ്പ് ഉന്നയിച്ചതോടെയാണ് സര്‍കുലര്‍ ഇറക്കിയതെന്ന് ഐ എ എന്‍ എസിന് നല്‍കിയ അഭിമുഖത്തില്‍ ഓര്‍ഡെറിനെ കുറിച്ച് കോളജ് വൈസ് ചാന്‍സലര്‍ പറഞ്ഞു. വിചനമായ സ്ഥലത്തേക്ക് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോകരുതെന്നതാണ് സര്‍കുലര്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികള്‍ക്കായി കര്‍ശന നിയന്ത്രണം ഏര്‍പെടുത്തുമ്പോള്‍ അതേസമയം ആണ്‍കുട്ടികള്‍ക്കായി യാതൊരുവിധ നിര്‍ദേശങ്ങളോ നിബന്ധനകളോ യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ചിട്ടില്ല.
ഓഗസ്റ്റ് 24ന് രാത്രിയാണ് സുഹൃത്തിനൊപ്പം ബൈകില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തനിലയില്‍ കണ്ടെത്തിയത്. ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളാണ് രാവിലെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ മൈസൂറു അല്ലനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈസൂറിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.
സ്ഥലത്തെ സ്ഥിരം മദ്യപസംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. ഇതേതുടര്‍ന്ന് നാട്ടുകാരായ 30 പേരെ ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസെത്തി.
പിന്നീട് ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്. ഇതോടെ മൈസൂറു കൂട്ടബലാത്സക്കേസില്‍ അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്കെന്നാണ് സൂചന. സംഭവം നടന്ന് 3 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് കര്‍ണാടകയില്‍ വലിയ ജനരോഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലയാളി വിദ്യാര്‍ഥികളെന്ന് സൂചന വരുന്നത്.
ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായക വഴിത്തിരിവിലേക്ക് എത്തിയതെന്ന് ദക്ഷിണമേഖല ഐജി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയും സുഹൃത്തും ആക്രമണം നേരിട്ട സമയത്ത് ഈ ടവര്‍ ലൊകേഷനില്‍ ആക്ടീവ് ആയിരുന്ന 20 നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴിതുറന്നത്. ഈ 20 നമ്പറുകളില്‍ 6 എണ്ണം പിന്നീട് കോളജ് ലൊകേഷനിലെന്ന് കണ്ടെത്തി. ഇതില്‍ 3 നമ്പറുകള്‍ മലയാളി വിദ്യാര്‍ഥികളുടേയും മറ്റൊന്ന് ഒരു തമിഴ്‌നാട് സ്വദേശിയുടേതുമാണെന്ന് വ്യക്തമായി.
മൈസൂറു സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ തേടി പൊലീസ് ക്യാംപസിലെത്തി. എന്നാല്‍ തലേ ദിവസം നടന്ന പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ എത്തിയില്ല എന്നാണ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. ഹോസ്റ്റെലില്‍ നിന്നും ബാഗുമായി ഇവര്‍ പോയെന്ന അറിയിപ്പ് കിട്ടിയതോടെ ഇവര്‍ കര്‍ണാടക വിട്ടുവെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളായ 4 പേര്‍ക്കുമായി കര്‍ണാടക പൊലീസിന്റെ 2 സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും പോയെന്നാണ് വിവരം.
Powered by Info News For You

Comments
Post a Comment