ലന്‍ഡനില്‍ നിയന്ത്രണങ്ങളെല്ലാം എടുത്തുകളയുന്നു; ഇനി മാസ്‌കില്ലാതെ എവിടെയും സഞ്ചരിക്കാം; രാജ്യത്ത് 'ഫ്രീഡം ഡേ'

ലന്‍ഡന്‍: (www.kvartha.com 19.07.2021) ലന്‍ഡനില്‍ കോവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തുകളയുന്നു. ഇനി മാസ്‌കില്ലാതെ എവിടെയും സഞ്ചരിക്കാം. രാജ്യത്ത് തിങ്കളാഴ്ച മുതല്‍ 'ഫ്രീഡം ഡേ' പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കോവിഡ് മൂന്നാം തരംഗത്തില്‍ പ്രതിദിന കേസുകള്‍ അരലക്ഷം കടന്നു നില്‍ക്കെയാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മാസ്‌ക് മാനദണ്ഡങ്ങളുമൊക്കെ അവസാനിപ്പിക്കാന്‍ യുകെ ഒരുങ്ങുന്നത്.

Freedom Day: Britain unlocks amid soaring Covid cases as ‘pingdemic’ threatens to cripple economy, London, Britain, Prime Minister, Controversy, Criticism, Health, Health and Fitness, World, News

ഇതുവരെ തുറക്കാന്‍ നിയന്ത്രണങ്ങളുണ്ടായിരുന്ന സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാം. പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമല്ല, പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളും അവസാനിക്കും. അതേ സമയം, രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ എല്ലാം തുറന്നുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷത്തിനൊപ്പം സര്‍കാര്‍ നടപടി രോഗവ്യാപനം വര്‍ധിച്ചേക്കാമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മാസ്‌ക് നിബന്ധന ഒഴിവാക്കിയതിനൊപ്പം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഏര്‍പെടുത്തിയ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയും സര്‍കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നഗരത്തിലെ നിശാ ക്ലബുകള്‍ തുറക്കാന്‍ അനുമതി നല്‍കി. ഇന്‍ഡോര്‍ കായിക സ്റ്റേഡിയങ്ങള്‍ ഉള്‍പെടെയുള്ള വേദികളില്‍ മുഴുവന്‍ സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാം. സിനിമ തിയേറ്ററുകള്‍ തുറക്കാനും അനുമതിയുണ്ട്.

സര്‍കാര്‍ അശ്രദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മുന്‍കരുതല്‍ നടപടികളൊന്നും സ്വീകരിക്കാതെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നതായും ലേബര്‍ പാര്‍ടി ആരോഗ്യവിഭാഗം വക്താവ് ജൊനഥന്‍ വ്യക്തമാക്കി.

എന്നാല്‍, പ്രായപൂര്‍ത്തിയായവരില്‍ 67.8% രണ്ടു ഡോസ് വാക്‌സിനും 87.8% ഒരു ഡോസ് വാക്‌സിനും സ്വീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം കഠിനമാകില്ല എന്നാണു സര്‍കാരിന്റെ പ്രതീക്ഷ. ഇനിയും വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗത്തില്‍ കുത്തിവെപ്പെടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

ഇപ്പോള്‍ തുറന്നുകൊടുത്തിട്ടില്ലെങ്കില്‍ പിന്നീട് എപ്പോഴാണ് എല്ലാം തുറന്നുകൊടുക്കാനാവുകയെന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടിവരും. നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനുള്ള കൃത്യമായ സമയമാണിത്. എങ്കിലും ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ഥിച്ചു.

അതിനിടെ രണ്ടു ഡോസ് വാക്‌സിനുമെടുത്ത ആരോഗ്യമന്ത്രി സാജിദ് ജാവിദ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായതിനു പിന്നാലെ ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ധനമന്ത്രി ഋഷി സുനകും ഐസൊലേഷനിലായി. കോവിഡ് പോസിറ്റീവായവരുമായി സമ്പര്‍കമുണ്ടായവര്‍ക്ക് ഐസൊലേഷന്‍ ഒഴിവാക്കുന്ന പൈലറ്റ് പദ്ധതി പ്രകാരം ക്വാറന്റൈന്‍ വേണ്ടെന്നു വയ്ക്കുന്നതായി ഇരുവരും പ്രഖ്യാപിച്ചെങ്കിലും വന്‍പ്രതിഷേധത്തെത്തുടര്‍ന്നു മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം മാറ്റുകയായിരുന്നു.

നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്‍ഡൊനീഷ്യയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് യുകെ.

Keywords: Freedom Day: Britain unlocks amid soaring Covid cases as ‘pingdemic’ threatens to cripple economy, London, Britain, Prime Minister, Controversy, Criticism, Health, Health and Fitness, World, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?