15-ാം നിയമസഭയിലേക്കുള്ള വിധിയെഴുത്ത് അറിയാന്‍ ആകാംക്ഷയോടെ കേരളം: വോടെണ്ണല്‍ തുടങ്ങി; മഞ്ചേശ്വരത്ത് യുഡിഎഫ്, വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് മുന്നില്‍
തിരുവനന്തപുരം:(https://ift.tt/3vwoAvF) 15-ാം നിയമസഭയിലേക്കുള്ള വിധിയെഴുത്ത് അറിയാന്‍ കേരളം ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ തപാല്‍ വോടുകള്‍ എണ്ണിത്തുടങ്ങി. പ്രത്യേക ടേബിളുകളിലായാണ് തപാല്‍ വോടുകള്‍ എണ്ണുന്നത്. ഓരോ വോടെണ്ണല്‍ കേന്ദ്രത്തിലും നാലു മുതല്‍ എട്ടു വരെ ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു ടേബിളില്‍ ഒരു റൗണ്ടില്‍ 500 പോസ്റ്റല്‍ ബാലറ്റ് വീതമാണ് എണ്ണുന്നത്.
ഇതിനൊപ്പം ഇ ടി പി ബി എസ് വോടുകള്‍ സ്‌കാന്‍ ചെയ്യാന്‍ പ്രത്യേക ടേബിളും ക്രമീകരിച്ചിട്ടുണ്ട്. രണ്ട് റൗണ്ടില്‍ പൂര്‍ത്തിയാകുന്ന തരത്തിലാണ് തപാല്‍വോടിന്റെ ക്രമീകരണം. ഇത് കഴിഞ്ഞതിന് ശേഷം മാത്രമേ ഇലക്ട്രാണിക് വോടിങ് യന്ത്രത്തിലെ അവസാനത്തെ രണ്ടു റൗണ്ട് വോട് എണ്ണുകയുള്ളു. ഇതിനു ശേഷം അഞ്ചു വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക.
തപാല്‍വോട് എണ്ണി തുടങ്ങുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മുന്നില്‍. മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാര്‍ഥി മുന്നില്‍. പൂഞ്ഞാറില്‍ പി സി ജോര്‍ജ് പിന്നില്‍. എല്‍ ഡി എഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് ലീഡ് ചെയ്യുന്നത്. കോട്ടയം ഏറ്റുമാനൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി എന്‍ വാസവന്‍ ലീഡ് ചെയ്യുന്നു. ഇരിക്കൂര്‍, പേരാവൂര്‍, കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ യു ഡി എഫ് മുന്നില്‍. ബാലുശേരിയില്‍ യു ഡി എഫ് സ്ഥാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി പിന്നില്‍.
140 മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ ആറിനു നടന്ന തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട് ഒഴികെ 74.06 ശതമാനം ആയിരുന്നു പോളിങ്. എല്‍ ഡി എഫിനു വേണ്ടി സി പി എം 86 സീറ്റിലും സി പി ഐ 25 സീറ്റിലും കേരളാ കോണ്‍ഗ്രസ് എം 12 സീറ്റിലും ജനതാദള്‍ എസ് 4 സീറ്റിലും എല്‍ ജെ ഡി, എന്‍ സി പി, ഐ എന്‍ എല്‍ എന്നീ പാര്‍ടികള്‍ മൂന്നു വീതം സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ആര്‍ എസ് പി-എല്‍, കോണ്‍ഗ്രസ് (എസ്) എന്നീ കക്ഷികള്‍ ഒന്നു വീതം സീറ്റിലുമാണ് മത്സരിച്ചത്.
യു ഡി എഫിനു വേണ്ടി കോണ്‍ഗ്രസ് 93 സീറ്റിലാണു മത്സരിച്ചത്. ലീഗ് 27 സീറ്റിലും കേരളാ കോണ്‍ഗ്രസ് 10 സീറ്റിലും ആര്‍ എസ് പി 5 സീറ്റിലും മാണി സി കാപ്പന്റെ എന്‍സികെ രണ്ട് സീറ്റിലും സി എം പി, ആര്‍ എം പി, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) എന്നീ കക്ഷികള്‍ ഓരോ സീറ്റില്‍ വീതവുമാണ് മത്സരിച്ചത്. എന്‍ ഡി എയ്ക്ക് വേണ്ടി ബി ജെ പി 114 സീറ്റിലാണു മത്സരിച്ചത്. ബി ഡി ജെ എസ് 21 സീറ്റിലും എ ഐ എ ഡി എം കെ ഒരു സീറ്റിലും സ്വതന്ത്രരായി സി കെ ജാനുവും എസ് ഗണേശനും കാമരാജ് കോണ്‍ഗ്രസ് പാര്‍ടിക്കു വേണ്ടി വിഷ്ണുപുരം ചന്ദ്രശേഖരനുമാണ് മത്സരിച്ചത്.
വിധിയറിയാനുള്ള പിരിമുറുക്കത്തോടെ കാക്കുമ്പോള്‍ വര്‍ഷങ്ങളുടെ പതിവു തെറ്റിച്ച് സംസ്ഥാനം തുടര്‍ഭരണത്തിന് അനുകൂലമായി വിധിയെഴുതുമോ എന്നതാണ് ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം. സ്വര്‍ണക്കടത്ത്, ശബരിമല, പിന്‍വാതില്‍ നിയമനം, പി എസ് സി നിയമനനിരോധനം, ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് ഇക്കുറി ചര്‍ച്ചാവിഷയമായത്.
Powered by Info News For You

Comments
Post a Comment