മനുഷ്യാവകാശ ലംഘനം നടത്തുന്ന മ്യാന്മർ പട്ടാളവുമായി ബന്ധം; അദാനി പോര്‍ട്‌സിനെ യുഎസ് ഓഹരി സൂചികയില്‍ നിന്നും നീക്കി
ന്യൂഡൽഹി: (www.kvartha.com 14.04.2021) മ്യാന്‍മര്‍ സര്‍കാരിനെ അട്ടിമറിച്ച സൈന്യവുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ കമ്പനിയായ അദാനി പോര്‍ട്‌സിനെ യുഎസ് ഓഹരി സൂചികയില്‍ നിന്നും നീക്കി. അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ എകണോമിക് സോണ്‍ ലിമിറ്റഡ് എന്ന കമ്പനിയെ യുഎസ് ഓഹരിസൂചികകളായ എസ് ആൻഡ് പി, ഡോ ജോണ്‍സ് എന്നിവ വിലക്കിയതായി അറിയിക്കുകയായിരുന്നു. ഏപ്രിൽ 15 ന് വിപണി ആരംഭിക്കുന്നതിനുമുമ്പ് അഡാനി പോര്‍ട്‌സിനെ സൂചികയിൽ നിന്ന് നീക്കംചെയ്യും. ആഭ്യന്തര സൂചികയായ ബിഎസ്‌ഇ സെൻസെക്സിലും അദാനി ഗ്രൂപിന്റെ ഓഹരി വില കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞിരുന്നു.
മ്യാൻമർ സൈന്യം നിയന്ത്രിക്കുന്ന ഇകണോമിക് കോർപറേഷന് അദാനി ഗ്രൂപ് കഴിഞ്ഞ മാസം 30 മില്യൺ ഡോളർ (225 കോടിയിലധികം രൂപ) 'ലാൻഡ് ലീസ് ഫീസ്' എന്ന പേരിൽ നൽകിയതായി റിപോർടുകൾ ഉണ്ടായിരുന്നു. യാങ്കൂണിൽ തുറമുഖം പണിയുന്നതിനാണ് ഈ കരാർ ഒപ്പിട്ടത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓങ് സാൻ സൂചിയുടെ സർകാരിനെ അട്ടിമറിച്ചു കൊണ്ട് മ്യാന്മറിൽ പട്ടാളം ഭരണം പിടിച്ചത്. സൈനിക അട്ടിമറിക്ക് ശേഷം മനുഷ്യാവകാശ ധ്വംസനത്തിൽ 700 ഓളം പേരാണ് ഇതുവരെയായി കൊല്ലപ്പെട്ടത്. 3000 ൽ അധികം പേരെ പേരെ അറസ്റ്റ് ചെയ്യുകയോ കുറ്റം ചുമത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. ഏഴു വയസുകാരിയെ വീട്ടിൽ തിരച്ചിലിനെത്തി വെടിവെച്ചു കൊന്നത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. നിരവധി രാജ്യങ്ങൾ മ്യാന്മാർ പട്ടാളത്തിനെതിരെ രംഗത്ത് വന്നിരുന്നു.
നിരന്തരം മനുഷ്യാവകാശ ലംഘനം നടത്തുന്ന മ്യാന്മാർ പട്ടാളവുമായുള്ള ബിസിനസ് കരാർ തുടർന്ന് പോകുന്നതാണ് അദാനിക്ക് തിരിച്ചടിയായത്. തുറമുഖത്തിന്റെ അംഗീകാരത്തിനായി സൈനിക നേതാക്കളുമായി ഇടപെട്ടിട്ടില്ലെന്ന് ഫെബ്രുവരിയിൽ അദാനി ഗ്രൂപ് അവകാശപ്പെട്ടിരുന്നു. എന്നാൽ അട്ടിമറിക്ക് നേതൃത്വം നൽകിയ സൈനിക മേധാവി ജനറൽ മിൻ ആംഗ് ഹേലിംഗിനെ 2019 ജൂലൈയിൽ അദാനി പോർട്സ് ചീഫ് എക്സിക്യൂടീവ് കരൺ അദാനി കണ്ടതായി എബിസി ന്യൂസ് തെളിവുകൾ സഹിതം വാർത്ത നൽകിയിരുന്നു. 2019 ലെ ഐക്യരാഷ്ട്രസഭയുടെ റിപോർടിൽ സൈന്യവുമായി ഇടപഴകിയ കമ്പനികളിൽ ഒന്നായി അദാനി പോർടിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എബിസി റിപോർട് ചെയ്‌തിരുന്നു.
അതേസമയം, മ്യാൻമറിലെ സൈനിക സ്ഥാപനം വാര്‍ത്തയോടു പ്രതികരിച്ചിട്ടില്ല.
Keywords: News, Top-Headlines, New Delhi, Abuse, Human- rights, Links to Myanmar military for human rights abuses; Adani removes Ports from US stock index.
Powered by Info News For You

Comments
Post a Comment