ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു; തൃശ്ശൂര്‍ പൂരം സമാപിച്ചു
തൃശ്ശൂര്‍: (https://ift.tt/3tJaBC6) തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവ് പഞ്ചവാദ്യം നടക്കവെ പുലര്‍ച്ചെ ആല്‍മരത്തിന്റെ കൊമ്പ് പൊട്ടിവീണ് 2 പേര്‍ മരിച്ച പശ്ചാത്തലത്തില്‍, പകല്‍പ്പൂരം ഉപേക്ഷിച്ച് ശനിയാഴ്ച രാവിലെ ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങ് നടത്തി. ഇതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം സമാപിച്ചു.
മേളത്തിന്റെ അകമ്പടിയില്ലാതെ ഇരുകൂട്ടരുടെയും ഓരോ ആനകള്‍ തിടമ്പുമായി വന്ന് പടിഞ്ഞാറേ നടയില്‍ അഭിമുഖമായി നിന്ന് ഉപചാരം ചൊല്ലുകയായിരുന്നു. രാവിലെ 11ന് നടക്കാറുള്ള ചടങ്ങ് ഇക്കുറി 8.30ന് ആയിരുന്നു. പകല്‍ പൂരവും വെടിക്കെട്ടും വേണ്ടെന്ന് വെച്ചു. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ ഉപചാരം ചൊല്ലല്‍ രാവിലെ തന്നെ പൂര്‍ത്തിയാക്കി. ഇത് ഉച്ചയ്ക്കാണ് നടക്കാറുള്ളത്. ഇനി അടുത്തവര്‍ഷം മേയ് 10നാണ് പൂരം.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ഘടകക്ഷേത്രങ്ങളിലെ കണിമംഗലം വിഭാഗം ആദ്യമെത്തിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്. പിന്നാലെ, കിഴക്കുംപാട്ടുകര പനമുക്കംപള്ളി, ചെമ്പൂക്കാവ്, കാരമുക്ക്-പൂക്കാട്ടിക്കര, ലാലൂര്‍, ചൂരക്കോട്ടുക്കാവ്, അയ്യന്തോള്‍, കുറ്റൂര്‍ നെയ്തലക്കാവ് എന്നീ വിഭാഗങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലെത്തി മടങ്ങി. ഏഴരയോടെ തിരുവമ്പാടി വിഭാഗം മഠത്തിലേക്ക് പുറപ്പെട്ടു. കൊമ്പന്‍ കണ്ണന്‍ തിടമ്പേറ്റി.
പഴയ നടക്കാവിലെ മഠത്തിലെത്തി ഇറക്കി പൂജക്ക് ശേഷം 11.30ന് പ്രസിദ്ധമായ മഠത്തില്‍വരവ് പഞ്ചവാദ്യം ആരംഭിച്ചു. കോങ്ങാട് മധുവായിരുന്നു പ്രമാണി. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റി. രണ്ടരയോടെ നായ്ക്കനാലില്‍ എത്തി പഞ്ചവാദ്യം അവസാനിപ്പിച്ച് ശ്രീമൂലസ്ഥാനത്തേക്ക് പാണ്ടി കൊട്ടിക്കയറി. കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്വത്തില്‍ പഞ്ചാരി. നാലേമുക്കാലിന് മേളം അവസാനിപ്പിച്ച് വടക്കുംനാഥനെ പ്രദക്ഷിണംവെച്ച് തെക്കേ ഗോപുരനട വഴി പുറത്തിറങ്ങി.
പകല്‍ പന്ത്രണ്ടോടെ പാറമേക്കാവ് വിഭാഗം 15 ആനകളോടെ പുറത്തേക്ക് എഴുന്നള്ളി. ചുവന്ന കുട ചൂടി പ്രൗഢി ചോരാത്ത പുറപ്പാടിന് പാറമേക്കാവ് പത്മനാഭന്‍ തിടമ്പേറ്റി. ഭഗവതിയെ പാണി കൊട്ടി പുറത്തിറക്കിയ പെരുവനം കുട്ടന്‍മാരാര്‍ പ്രമാണിയായി ക്ഷേത്ര മുറ്റത്ത് വിസ്തരിച്ച ചെമ്പട മേളം. സ്‌പെഷല്‍ കുടകള്‍ ഉള്‍പ്പെടെ അവതരിപ്പിച്ച് കുടമാറ്റത്തിന്റെ പകര്‍ന്നാട്ടം. ഒന്നേമുക്കാലോടെ മേളം കലാശിച്ച് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. രണ്ടരയോടെ പെരുവനവും ഇരുന്നൂറിലധികം കലാകാരന്‍മാരും അണിനിരന്ന ഇലഞ്ഞിത്തറ മേളം. മേളത്തിനു ശേഷം പാറമേക്കാവും തുടര്‍ന്ന് തിരുവമ്പാടിയും തെക്കേഗോപുരം വഴി ഇറങ്ങി.
പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ പത്മനാഭന്‍ രാജാവിന്റെ പ്രതിമ വലം വെച്ച് വരുന്നതിനിടയില്‍ തിരുവമ്പാടി തെക്കേഗോപുരത്തില്‍ നിലയുറപ്പിച്ചു. തെക്കേഭാഗത്ത് പാറമേക്കാവിന്റെ 15 ആനകള്‍ നിരന്നപ്പോള്‍ വടക്ക് ഭാഗത്ത് തിരുവമ്പാടിയുടെ ചന്ദ്രശേഖരന്‍ മാത്രം. കുടമാറ്റം ഇത്തവണ കുടകളുടെ പ്രദര്‍ശനമായിരുന്നു.
പൂരങ്ങള്‍ രാത്രിയിലും ആവര്‍ത്തിച്ചു. തിരുവമ്പാടിയുടെ രാത്രി പൂരത്തിന് കുട്ടന്‍കുളങ്ങര അര്‍ജുനന്‍ തിടമ്പേറ്റി. പാറമേക്കാവിന് ഗുരുവായൂര്‍ നന്ദനും. പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യത്തിന് പരക്കാട് തങ്കപ്പന്‍ മാരാര്‍ പ്രമാണിയായി.
പുരുഷാരം നിറയുന്ന തേക്കിന്‍കാട് മൈതാനിയില്‍ പൂരനാളില്‍ പൊലീസ് മാത്രമായിരുന്നു നിറഞ്ഞത്. ദേവസ്വം ഭാരവാഹികള്‍, പൂരം കമിറ്റിക്കാര്‍, വെടിക്കെട്ട് ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം പാസ് നല്‍കിയാണ് പൊലീസ് പ്രവേശിച്ചത്. കഴിഞ്ഞവര്‍ഷം എല്ലാം ചടങ്ങായി മാത്രം നടത്തിയ പൂരം സംഘാടകര്‍ ഇത്തവണ ഓരോ ആനയെ വീതം എഴുന്നള്ളിച്ചു. രണ്ടായിരത്തിലധികം പൊലീസുകാരാണ് ഇത്തവണ ഡ്യൂടിക്കായി എത്തിയത്. എല്ലാവഴികളും അടച്ചിട്ടും പൂരപ്പറമ്പില്‍ മാത്രം 700 പൊലീസുകാരെ വിന്യസിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment