മെക്കാഡം റോഡ് നിർമാണത്തിനിടെ വാടെർ അതോറിറ്റിയുടെ കുടിവെള്ള പൈപ് പൊട്ടിയിട്ടും 10 ദിവസം കഴിഞ്ഞു നന്നാക്കിയില്ല; യുവാക്കൾ റോഡിൽ പായ വിരിച്ച് കിടന്ന് പ്രതിഷേധിക്കുന്നു
കാസർകോട്: (www.kasargodvartha.com 17.04.2021) മെക്കാഡം റോഡ് നിർമാണത്തിനിടെ വാടെർ അതോറിറ്റിയുടെ കുടിവെള്ള പൈപ് പൊട്ടി 10 ദിവസം കഴിഞ്ഞിട്ടും നന്നാക്കാത്തതിനെ തുടർന്ന് യുവാക്കൾ റോഡിൽ പായ വിരിച്ച് കിടന്ന് പ്രതിഷേധിക്കുന്നു. അണങ്കൂർ-പെരുമ്പളക്കടവ് റോഡിൽ അണംകൂർ മുതൽ ടിവി സ്റ്റേഷൻ റോഡ് വരെയുള്ള 230 മീറ്റർ റോഡ് മെക്കാഡം ചെയ്യുന്നതിനുള്ള പ്രവർത്തി നടക്കുന്നതിനിടെയാണ് വാടെർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിനുള്ള പൈപ് പൊട്ടിയത്. നിയമസഭ തിരഞ്ഞെടുപ്പിന് തലേദിവസം പഴയ ടാറിംഗ് ജെസിബി കൊണ്ടു നീക്കം ചെയ്യുന്നതിനിടെയാണ് കുടിവെള്ള പൈപ് പൊട്ടിയത്.
കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിൻ്റെ 2018–19 വർഷത്തെ ആസ്തി വികസന ഫൻഡിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചെലവിലാണ് മെക്കാഡം ടാറിംഗ് നടക്കുന്നത്. പെരുമ്പളവരെ 800 മീറ്റർ റോഡ് നിർമിക്കാനാണ് പദ്ധതി. അടുത്ത ഘട്ടം 400 മീറ്റർ ടാറിംഗിനായി 50 ലക്ഷം രൂപ കൂടി നീക്കിവെച്ചിട്ടുണ്ട്. ഇതിൻ്റെ കടലാസ് ജോലികൾ നടന്നുവരികയാണ്.
നവീകരണ ജോലിയുടെ തുടക്കത്തിൽ തന്നെ പൈപ് ലൈൻ തകർന്നതോടെ 30 ലധികം കുടുംബങ്ങൾക്കുള്ള വാടെർ അതോറിറ്റിയുടെ കുടിവെള്ളമാണ് പാഴായി പോകുന്നത്.
പൊട്ടിയ പൈപ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ 10 ദിവസമായിട്ടും ആരംഭിച്ചിട്ടില്ല. ഇത് കാരണം റോഡ് നവീകരണവും വഴിമുട്ടിയ അവസ്ഥയിലാണ്. ഈ ഭാഗത്തേക്കു വാടെർ അതോറിറ്റിയുടെ വെള്ളം തുറന്നു വിടുമ്പോൾ വെള്ളം പാഴായി റോഡും പരിസരവും തോടിന് സമാനമായി മാറുന്നു. വേനൽ ചൂടിൽ വീടുകളിലാണെ കുടിക്കാൻ പോലും വെള്ളം കിട്ടാത്ത അവസ്ഥയിലാണ്.
നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് വാടെർ അതോറിറ്റി പൈപ് ലൈൻ. അണങ്കൂർ മുതൽ ടിപ്പുനഗർ വരെ ഒന്നര കിലോമീറ്റർ എസി പൈപ് മാറ്റി പുതിയ പിവിസി പൈപ് സ്ഥാപിക്കാൻ 28 ലക്ഷം രൂപ ചെലവ് കണക്കാക്കി നാലു മാസം മുൻപ് വാടെർ അതോറിറ്റി ടെൻഡർ ക്ഷണിച്ചിരുന്നുവെങ്കിലും ആരും ടെൻഡർ എടുക്കാൻ എത്തിയില്ല.
പൈപ് സ്ഥാപിക്കൽ അനിശ്ചിതമായി നീളുന്നതിനിടെ ആയിരുന്നു റോഡ് മെക്കാഡം ചെയ്യൽ പണിക്ക് തുടക്കം കുറിച്ചത്. അസംസ്കൃത വസ്തുവിനു 60 ശതമാനം വരെ വില കൂടിയതും പ്ലാൻ ഫൻഡിൽ നിന്നു പണം കിട്ടാനുള്ള കാലതാമസവുമാണ് പൈപ് സ്ഥാപിക്കൽ ടെൻഡർ എടുക്കാൻ കരാറുകാരെ കിട്ടാത്തതിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
ടെൻഡർ ക്ഷണിച്ചതു കാരണം റോഡ് പണിക്കിടെ തകർന്ന വാടെർ അതോറിറ്റിയുടെ പൈപിനു പകരം പൈപ് മാറ്റി സ്ഥാപിക്കാൻ സാധിക്കില്ലെന്നും അധികൃതർ ചൂണ്ടി കാട്ടുന്നു. ഇപ്പോഴത്തെ പ്രശ്നത്തിന് റോഡ് കരാറുകാരനും നഗരസഭയുമാണ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്ന നിലപാടാണ് വാടെർ അതോറിറ്റിയുടേത്.
പൈപ് ലൈൻ മാറ്റി സ്ഥാപിക്കാതെ റോഡ് മെക്കാഡം ചെയ്യാനില്ലെന്ന് റോഡ് നിർമാണ കരാറുകാരനും പറയുന്നു. ടാറിങ് നീക്കം ചെയ്യുന്നതിനു വേണ്ടി 15 സെന്റിമീറ്റർ ആഴത്തിൽ ഇറക്കുമ്പോൾ തന്നെ നിലവിലുള്ള പഴയ പൈപ് ലൈൻ തകരുകയായിരുന്നു. ഇത് അറ്റകുറ്റപ്പണി ചെയ്ത് റോഡ് നവീകരണം തുടർന്നാൽ മറ്റു ഭാഗത്തെ പൈപുകൾ പൊട്ടും.
230 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലുമാണ് മെക്കാഡം ടാറിങ് നടക്കേണ്ടത്. ആകെ കുഴഞ്ഞു മറിഞ്ഞ പ്രശ്നത്തിന് ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Keywords: Kasaragod, Kerala, News, Road, Protest, Water, Water authority, Drinking water, Young people protest on road.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment