മൂന്നാം പിറയെ കുറിച്ചറിയണം

എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം / ഭാഗം-59

കൂക്കാനം റഹ് മാന്‍

(www.kvartha.com 23.01.2021) 
ഒന്നാമതാണു പിറന്നുവെന്നും
പിന്നീട് പെണ്ണു പിറന്നു വെന്നും
എന്നെ പഠിപ്പിച്ച ദൈവമെന്തേ
മൂന്നാം പിറയെ മറന്നു പോയി
                                       (ബാലചന്ദ്രന്‍ ചുളളിക്കാട്)

ചുളളിക്കാട് എഴുതിയ ഈ വരികളാണ് രഞ്ജിനി ഹരിദാസ് എന്ന ട്രാന്‍സ്‌ജെന്റര്‍ സഹോദരനെ കണ്ടപ്പോള്‍ അവന്റെ/അവളുടെ അനുഭവ കഥ കേട്ടപ്പോള്‍ ഓര്‍മ്മയില്‍ വന്നത്. കോട്ടയത്തെ അഭി എന്ന കൊറിയോഗ്രാഫറുടെ കൂടെ വന്നതാണ് രഞ്ജിനി ഹരിദാസ്. കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി മുഖേന പാന്‍ടെക്ക് നടത്തുന്ന ഫീമെയില്‍ സെക്‌സ് വര്‍ക്കേര്‍സ് പ്രൊജക്ടിലെ ഗുണഭോക്താക്കള്‍ക്കായി 'കൂട്ട്' എന്ന പേരില്‍ സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഇവന്റില്‍ അഭിയും രഞ്ജിനി ഹരിദാസും പങ്കെടുക്കുകയുണ്ടായി. ഗുണഭോക്താക്കളുടെ വിവിധ കലാപരിപാടികള്‍ അവിടെ നടന്നു കൊണ്ടിരിക്കെ രഞ്ജിനി ഹരിദാസും വേദിയിലേക്ക് ഓടി വന്നു. അതി മനോഹരമായി ഒരു ഡാന്‍സ് ചെയ്തു. അവരെ കുറിച്ച് കൂടുതലറിയാനും അത് വായനക്കാരുമായി പങ്കിടാനുമാണ് ഈ കുറിപ്പെഴുതുന്നത്.

ചോദ്യം - രഞ്ജിനി ഹരിദാസിന് സ്വന്തം കുട്ടിക്കാലത്തെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കിടാന്‍ പറ്റുമോ?

രഞ്ജിനി - തീര്‍ച്ചയായും അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ അഞ്ചു മക്കളാണ്. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും. ഞാന്‍ മൂന്നാമത്തെ കുട്ടിയാണ്. തൃശ്ശൂരാണ് ഞങ്ങളുടെ ജന്മസ്ഥലം. സാധാരണ കുട്ടിയെ പോലെ തന്നെയാണ് എന്നെ വളര്‍ത്തിയത്. എന്റെ പേര് രജിന്‍ എന്നായിരുന്നു. പത്താം ക്ലാസുവരെ പഠിച്ചു. പത്താം ക്ലാസിലെത്തിയപ്പോഴാണ് 'സ്ത്രീത്വം' എന്നില്‍ കൂടുതല്‍ പ്രത്യക്ഷപ്പെട്ടത്. ജന്മനാ എന്റെ ശബ്ദം സ്ത്രീകളുടേതുമാതിരിയായിരുന്നു. എന്റെ നടത്തത്തിന്റെ സ്റ്റൈലും സ്ത്രീകളുടേതു പോലെയാണെന്ന് സഹപാഠികള്‍ പറയുമായിരുന്നു.

Special story about Ranjini Haridas, Kookkanam Rahman

ചോദ്യം - വീട്ടുകാരുടെ സമീപനം രജിനോട് എങ്ങിനെയായിരുന്നു?

രഞ്ജിനി ഹരിദാസ് - ആദ്യമാദ്യം എന്നോട് ഇഷ്ടമായിരുന്നു. ഞാന്‍ സ്ത്രീവേഷം കെട്ടാന്‍ ഇഷ്ടപ്പെടുന്നതും, പൊട്ട് തൊടുന്നതും കണ്ണെഴുതുന്നതും മറ്റും വീട്ടുകാര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അങ്ങിനെ ചെയ്യുമ്പോഴൊക്കെ അവര്‍ വഴക്കു പറയും. എനിക്ക് അങ്ങിനെ നടക്കുന്നതാണിഷ്ടം. ഞാന്‍ വീടിനകത്ത് അടച്ചു കൂടി സാരിയുടുക്കും, കണ്ണെഴുതി പൊട്ട് തൊട്ട് കണ്ണാടി നോക്കി ആസ്വദിക്കും. സിനിമാ പാട്ട് മൂളി ഡാന്‍സ്‌ചെയ്യും. ഇതൊക്കെ കാണുമ്പോള്‍ ചേട്ടന്മാര്‍ വഴക്കു പറയുകമാത്രമല്ല. ശാരീരികമായി ശിക്ഷിക്കുകയും ചെയ്യും.

ചോദ്യം - ഇത്രയൊക്കെ ആയപ്പോള്‍ മാനസീക വിഷമം ഉണ്ടായില്ലേ? അതെങ്ങിനെ പരിഹരിക്കാന്‍ സാധിച്ചു?

രഞ്ജിനി ഹരിദാസ് - ഇനി വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലായെന്ന് തോന്നി. മനസ്സില്‍ വല്ലാത്ത സങ്കടമുണ്ടായി. ഞാനെന്തേ ഇങ്ങിനെ ആയിപ്പോയതെന്ന് ചിന്തിച്ച് വിഷമിക്കും. എന്നെ ഉള്‍ക്കൊളളാന്‍ എന്റെ വീട്ടുകാര്‍ക്ക് സാധിക്കാത്തതെന്തെന്ന് ഞാന്‍ ആലോചിച്ചു. എന്റെ വിഷമാവസ്ഥ കണ്ടിട്ടോ എന്നറിയില്ല നാട്ടില്‍ വന്ന ഒരു സൈക്കിള്‍ യഞ്ജക്കാര്‍ എന്നെ അവരൊപ്പം കൂട്ടി. ചെറുപ്പമാണല്ലോ അന്നേ ഡാന്‍സ് എനിക്കിഷ്ടമായിരുന്നു. അവരൊപ്പം കൂടി നന്നായി ഡാന്‍സ് അവതരിപ്പിച്ചു. അവരുടെ കൂടെ പലസ്ഥലങ്ങളിലും പരിപാടി അവതരിപ്പിക്കാന്‍ ചെന്നു. ബോംബെയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ ചേട്ടന്മാര്‍ അന്വേഷിച്ചു വന്നു. എന്നെയും കൊണ്ടവര്‍ നാട്ടിലേക്കു തിരിച്ചു.

ചോദ്യം - നാട്ടിലെത്തിയപ്പോള്‍ വീട്ടുകാരൊന്നിച്ച് യോജിച്ച് പോവാന്‍ പറ്റിയോ? അവരുടെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കാന്‍ പറ്റിയോ?

രഞ്ജിനി ഹരിദാസ് - വീണ്ടും പഠിപ്പിക്കാന്‍ അവരെന്നെ കൊണ്ടാക്കി. ഷോര്‍ട്ട്ഹാന്റ് പരീക്ഷ ലോവറും ഹയറും പാസായി. ജോലി കണ്ടെത്താനുളള ശ്രമമായി. ഇതിലൊന്നും എന്റെ ശ്രദ്ധ നില്‍ക്കുന്നില്ല. എങ്ങിനെയായാലും പെണ്ണായി തന്നെ ജീവിക്കണമെന്ന ആഗ്രഹത്താല്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് എന്നെപോലുളള കൂട്ടുകാരെ തേടിയുളള യാത്രയായിരുന്നു. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ജീവിക്കാന്‍ വേണ്ടി യാത്ര ചെയ്തു.

ചോദ്യം - വിവാഹം കഴിച്ചു ജീവിക്കാന്‍ ആഗ്രഹമുണ്ടായോ? അങ്ങിനെ വല്ല ശ്രമവും നടന്നോ?

രഞ്ജിനി ഹരിദാസ് - വിവാഹം കഴിച്ചു ജീവിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു പക്ഷേ അതിന് അനുയോജ്യമായ വ്യക്തിയെ കിട്ടാന്‍ പ്രയാസമാണ്. എന്റെ മാനസീകാവസ്ഥയും ശാരീരികാവസ്ഥയും മനസ്സിലാക്കി കൂട്ടുകൂടാന്‍ പറ്റുന്ന വ്യക്തികള്‍ ഉണ്ടായിരുന്നു. അത്തരം സ്വഭാവ അവസ്ഥയിലുളള ഒരാളെ കോഴിക്കോട് വെച്ച് പരിചയപ്പെട്ടു. സലീം എന്നാണയാളുടെ പേര് ഞങ്ങള്‍ തമ്മില്‍ ഭാര്യാ-ഭര്‍ത്താക്കന്മാരെപോലെ ജീവിക്കാന്‍ തീരുമാനിച്ചു. മൂന്നു വര്‍ഷക്കാലം ഞങ്ങള്‍ ഒപ്പം ജീവിച്ചു. പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിതം മുന്നോട്ട് പോയി. പക്ഷേ അവിടെയും പ്രശ്‌നങ്ങളുണ്ടായി. ഞാന്‍ മറ്റുളളവരോട് സംസാരിക്കുന്നതും ഇടപെടുന്നതും അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. അതിന്റെ പേരില്‍ വഴക്കുണ്ടായി. ഞങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞു.

ചോദ്യം - ജീവിത മാര്‍ഗ്ഗം കണ്ടെത്താന്‍ എന്ത് ജോലിയാണ് ചെയ്യുന്നത്?

രഞ്ജിനി ഹരിദാസ് - എന്തു ജോലിയും ചെയ്യാന്‍ തയ്യാറാണ്. പക്ഷേ ഞങ്ങളെ ആരും തൊഴിലിന് വിളിക്കില്ല. ഞങ്ങളെപ്പോലുളളവരോട് പുച്ഛമാണ്. മൂന്നാം പിറക്കാരെ മനസ്സിലാക്കാന്‍ കുടുംബക്കാര്‍ക്കും ആവുന്നില്ല. സമൂഹത്തിനും ആവുന്നില്ല. എല്ലാ വഴികളും അടഞ്ഞപ്പോള്‍ സെക്‌സ് വര്‍ക്കിന് പോവു എന്നതാണ് ഞങ്ങളെ പോലുളളവരുടെ മുന്നിലുളള ഏകവഴി.

ചോദ്യം - ലൈംഗീക തൊഴില്‍ ചെയ്യുന്നതും വരുമാനം ഉണ്ടാക്കുന്നതും മറ്റും സാധ്യമാകുന്നതെങ്ങിനെയാണ്?

രഞ്ജിനി ഹരിദാസ് - സാമ്പത്തികമായി കഴിവുളളവര്‍ മാത്രമെ ഞങ്ങളെ സമീപിക്കൂ. ഭാര്യമാരുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ഇഷ്ടമില്ലാത്ത വരാണ് ഞങ്ങളെ സമീപിക്കുന്നവരില്‍ മിക്കവരും. പ്രകൃതി വിരുദ്ധ ലൈംഗീക ബന്ധമാണ് ഞങ്ങള്‍ നടത്തുന്നത്. പുരുഷനും പുരുഷനും തമ്മില്‍ നടന്നു പോകുന്നതും മുറിയെടുക്കുന്നതും മറ്റും ആര്‍ക്കും സംശയത്തിന് ഇടവരില്ല. ഇതും ഞങ്ങള്‍ സന്തോഷത്തോടെ ചെയ്യുന്നതല്ല. നിവൃത്തിയില്ലാത്തതിനാല്‍ ഇതിന് വശംവദരാകുന്നതാണ്. ഇത് കൂടാതെ ഡാന്‍സ് ട്രൂപ്പിലൊക്കെ ഞങ്ങളുടെ ഗ്രൂപ്പില്‍പെട്ട ആളുകള്‍ പോവാറുണ്ട്. ഞാനും ഡാന്‍സ് ട്രൂപ്പിലെ അംഗമാണ്. ഇപ്പോള്‍ കൊറോണ കാലമായതിനാല്‍ പ്രോഗ്രാമുകള്‍ ഒന്നും കിട്ടുന്നില്ല. അതു കൊണ്ടുളള സാമ്പത്തിക ബുദ്ധിമുട്ടും ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്.

ചോദ്യം - പലര്‍ക്കുളള ഒരു സംശയം കൂടി ചോദിക്കട്ടെ നിങ്ങളുടെ ലൈംഗീകാവയവത്തെ പറ്റി പറഞ്ഞു തരാമോ?

രഞ്ജിനി ഹരിദാസ് - സാധാരണ പുരുഷന്മാരെപോലെ വൃഷണവും പെന്നീസും ഞങ്ങള്‍ക്കുണ്ട്. പക്ഷേ സ്ത്രീ ഹോര്‍മോണ്‍ ഞങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ഉളളതിനാല്‍ ലൈംഗീകാവയവം പ്രവര്‍ത്തന രഹിതമാണ്. മാറിട വളര്‍ച്ചയും നിതംബ വളര്‍ച്ചയും ഉണ്ടാവും. ബാക്കിയെല്ലാം പുരുഷ സമാനം തന്നെയാണ്.
 
ചോദ്യം -ഇത്രവരെ ജീവിച്ചെത്തിയില്ലേ? ഇനിയെന്താണ് ജീവിതലക്ഷ്യം?

രഞ്ജിനി ഹരിദാസ് - എനിക്കിപ്പോള്‍ 35 വയസ്സായി. ഇത്രയും കാലം സമൂഹത്തോട് മല്ലടിച്ചു ജീവിച്ചു. എനിക്ക് പൂര്‍ണ്ണ സ്ത്രീയായി മാറണം. സ്ത്രീയായി തന്നെ മരിക്കണം. അതിന് എന്റെ ലൈംഗീകാവയവ ശസ്ത്രക്രിയ ചെയ്യണം. അതിന് അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരും. ഇത് കണ്ടെത്താനുളള വഴിയാണ് ഞാന്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ ചെലവില്‍ പ്രസ്തുത ശസ്ത്രക്രിയ നടത്തികൊടുക്കാറുണ്ട്. പക്ഷേ അതിനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ നിരവധിയുണ്ട്. ലൈംഗീകാവയവം മാറ്റിവെച്ചാലും ഗര്‍ഭിണിയാവാനൊന്നും പറ്റില്ല. ലൈംഗീക സുഖം ആസ്വദിക്കാം എന്നു മാത്രം.

ചോദ്യം - രഞ്ജിനി ഹരിദാസിന് സമൂഹത്തിനോട് എന്താണ് പറയാനുളളത് ?

രഞ്ജിനി ഹരിദാസ് - ഞങ്ങളെയും മനുഷ്യന്മാരായി അംഗീകരിക്കണം. ഇങ്ങിനെയുളള ജന്മമുണ്ടെന്ന് മനസ്സിലാക്കണം. ഞങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ ഗ്രൂപ്പില്‍ ഞങ്ങളെപെടുത്തണം. ജീവിക്കാന്‍ അനുയോജ്യമായ തൊഴില്‍ പരിശീലനം നല്‍കണം. ജോലി കണ്ടെത്തി നല്‍കണം. സമൂഹത്തിന്റെ പുച്ഛസ്വഭാവം മാറണം. ഞങ്ങള്‍ തെറ്റായ വഴിക്കു പോകുന്നവരാണെന്ന ധാരണ മാറ്റണം. ഞങ്ങള്‍ ആഗ്രഹിക്കുന്ന ഡ്രസ്സ് ധരിച്ചു നടക്കുന്നതില്‍ അപാകം കാണരുത്. ഞങ്ങളുടെ മാനസീകാവസ്ഥ അങ്ങിനെയായിപ്പോയെന്ന് സമൂഹം മനസ്സിലാക്കണം.

ഇനിയും ഞങ്ങളെപോലുളള കുഞ്ഞുങ്ങള്‍ ജനിച്ചു വീഴും. അവരെ ആണിനെയും പെണ്ണിനെയും കാണുന്നതുപോലെ 'ട്രാന്‍സ്ജന്‍ഡര്‍' എന്ന കുട്ടിയാണെന്ന് മനസ്സിലാക്കി വളര്‍ത്താനുളള മാനസീകാവസ്ഥ രക്ഷിതാക്കള്‍ ആര്‍ജിക്കണം...


Keywords: Article, Kookanam-Rahman, Story, Kerala, Special story about Ranjini Haridas


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?