നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്താനുള്ള തന്ത്രത്തിന് പിന്നില്‍ സ്വപ്ന; ഒരു കിലോയ്ക്ക് കമ്മിഷനായി ആവശ്യപ്പെട്ടത് 1000 യുഎസ് ഡോളര്‍; ക്രിമിനല്‍ ബന്ധം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സന്ദീപ് നായര്‍

കൊച്ചി: (www.kvartha.com 21.10.2020) നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ഒരു കിലോയ്ക്ക് സ്വപ്ന സുരേഷ് കമ്മിഷനായി ആവശ്യപ്പെട്ടത് 1000 യുഎസ് ഡോളറെന്ന് കൂട്ടുപ്രതി സന്ദീപ് നായരുടെ മൊഴി. കിലോയ്ക്ക് 45,000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അതു പോരെന്ന നിലപാടിലായിരുന്നു സ്വപ്നയെന്നും സന്ദീപിന്റെ മൊഴിയിലുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സന്ദീപ് നായര്‍ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗം ആരാഞ്ഞത് കസ്റ്റഡിയിലുള്ള കെടി റമീസാണെന്ന് സന്ദീപ് നായരുടേതായി പുറത്തു വന്ന മൊഴിയില്‍ പറയുന്നു. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്താമെന്ന തന്ത്രം സ്വപ്നയുടേതായിരുന്നു. തനിക്ക് സരിത്തിനെയും റമീസിനെയും അറിയാമായിരുന്നു. സരിത്താണ് സ്വപ്നയെ പരിചയപ്പെടുത്തുന്നത്. സരിത് വിദേശത്ത് ജോലി ചെയ്യുമ്പോള്‍ റമീസുമായി മുന്‍ പരിചയമുണ്ട്. തന്നേയും സരിതിനെയും കാണാന്‍ റമീസ് തിരുവനന്തപുരത്ത് വന്നിട്ടുണ്ടെന്നും സന്ദീപ് മൊഴിയില്‍ പറയുന്നു.
Diplomatic Gold Smuggling - Sandeep Nair statement against Swapna Suresh, Kochi, News, Smuggling, Gold, Trending, Kerala

ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തുന്നത് സുരക്ഷിതമാണെന്ന തന്ത്രം പറഞ്ഞത് സ്വപ്നയാണ്. സ്വര്‍ണം ഇത്തരത്തില്‍ കടത്തുന്നതിനുള്ള ആദ്യ ഗൂഢാലോചന നടന്നത് 2019ല്‍ സരിത്തിന്റെ കാറില്‍ വച്ചായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ പരീക്ഷണമെന്ന നിലയില്‍ രണ്ടു തവണ ട്രയല്‍ നടത്തിയിരുന്നു. അതിനുശേഷം റമീസ് സ്വര്‍ണം അയയ്ക്കാതെ വന്നതോടെ സ്വപ്ന തങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നു. കോണ്‍സല്‍ ജനറലിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമെന്നും സ്വപ്ന തെറ്റിദ്ധരിപ്പിച്ചു. ജര്‍മനിയില്‍ ബിസിനസിനും ദുബൈയില്‍ വീട് വയ്ക്കുന്നതിനും അദ്ദേഹത്തിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും സന്ദീപ് മൊഴിയില്‍ വെളിപ്പെടുത്തുന്നു.

അതുപോലെ സ്വപ്നയ്‌ക്കെതിരായ ക്രിമിനല്‍ കേസിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സന്ദീപിന്റെ വെളിപ്പെടുത്തല്‍. എയര്‍ ഇന്ത്യ സാക്‌സ് കേസിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനുശേഷമാണ് സ്‌പേസ് പാര്‍ക്കില്‍ ശിവശങ്കര്‍ ജോലി തരപ്പെടുത്തി നല്‍കിയത്. നാലാം പ്രതി സന്ദീപ് നായരുടെ മൊഴി സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയേയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനേയും കുടുക്കിയിരിക്കയാണ്.

ലൈഫ് മിഷന്‍ പദ്ധതിക്ക് അഞ്ചുശതമാനം കമ്മിഷന്‍ നല്‍കാമെന്ന വാഗ്ദാനം യുണിടാക് എംഡി സന്തോഷ് ഈപ്പന്റേതായിരുന്നുവെന്നും സന്ദീപ് എഴുതിയ മൊഴിയിലുണ്ട്. സന്തോഷ് ഈപ്പനൊപ്പം താന്‍ കോണ്‍സല്‍ ജനറലിനെ കണ്ടിട്ടുണ്ടെന്നും മൊഴിയിലുണ്ട്. ഫണ്ട് ലഭിച്ചതിനെ തുടര്‍ന്ന് സന്തോഷ് ഈപ്പന്‍ തനിക്ക് 45 ലക്ഷം രൂപ നല്‍കിയെന്നും സന്ദീപ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മൊഴിയില്‍ പറയുന്നു.

അതേസമയം ഫ് ളാറ്റ് നിര്‍മാണ കരാര്‍ ഏറ്റെടുക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നും കരാര്‍ ഏറ്റെടുത്ത ശേഷമാണ് കമ്മിഷന്റെ കാര്യം അറിയുന്നതെന്നുമാണ് സന്തോഷ് ഈപ്പന്‍ പറഞ്ഞിട്ടുള്ളത്.

Keywords: Diplomatic Gold Smuggling - Sandeep Nair statement against Swapna Suresh, Kochi, News, Smuggling, Gold, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?