'ആരെങ്കിലും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വീടുകളില്‍ ചെന്ന് പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രക്രിയയ്ക്ക് വര്‍ഷങ്ങളായി മാറ്റമൊന്നുമില്ല'; സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബറെ മര്‍ദിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി മണിക്കുട്ടന്‍

കൊച്ചി: (www.kasargodvartha.com 28.09.2020) സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച സംഭവത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടന്‍ മണിക്കുട്ടന്‍. പിള്ളേര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വരെ വീട്ടില്‍ കയറി തല്ലി തീര്‍ക്കുന്ന കാലമാണ്. ഇതിനെതിരെയൊന്നും സംസാരിക്കാത്തവര്‍ക്ക് കുറച്ച് സ്ത്രീകള്‍ അവരുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അതിന് കാരണക്കാരനായവനെ നേരില്‍ കണ്ട് രണ്ട് പൊട്ടിച്ചതില്‍ കുറ്റം പറയാനാകുമോ എന്ന് മണിക്കുട്ടന്‍ പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് മണിക്കുട്ടന്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരെ പിന്തുണച്ച് കൊണ്ട് കുറിച്ചത്. 

Kochi, news, Kerala, Top-Headlines, Cinema, Entertainment, Actor, Facebook post of actor Manikuttan

മണിക്കുട്ടന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം ഭാഗ്യ ലക്ഷ്മി ചേച്ചിയും സുഹൃത്തുക്കളും ചേര്‍ന്ന് യൂടൂബ് വഴി അശ്ലീലം പ്രചരിപ്പിച്ച ഒരാളെ ആക്രമിച്ച വാര്‍ത്ത നമ്മള്‍ എല്ലാവരും കണ്ടിരിക്കും. 'കൊത്താന്‍ വന്ന പാമ്പിനെ' കൊന്നാലും രണ്ട് പക്ഷം കാണും എന്നത് പോലെ ഭാഗ്യലക്ഷ്മി ചേച്ചിയും സുഹൃത്തുക്കളും ചെയ്ത കാര്യത്തെ വിമര്‍ശിക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന രണ്ട് വിഭാഗം ഉണ്ട് .അവരുടെ രാഷ്ട്രീയത്തിലേയ്‌ക്കോ നിലപാടുകളിലേയ്‌ക്കോ കടക്കാന്‍ ഉദ്ദേശമില്ല. അതേ സമയം എന്റെ ജീവിതത്തിലുണ്ടായ രണ്ട് അനുഭവങ്ങള്‍ പറയാം.

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയം. ഒരു ദിവസം ബസ്സില്‍ വച്ച് എന്റെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് ബസ്സിലുണ്ടായിരുന്ന ഒരാള്‍ മോശമായി പെരുമാറി. അവള്‍ പക്ഷേ വെറുതെ ഇരുന്നില്ല. ആ സ്‌പോട്ടില്‍ പ്രതികരിച്ചു. മോശമായി പെരുമാറിയ ആള്‍ക്ക് ബസ്സില്‍ വച്ച് തന്നെ നല്ല തല്ലും കിട്ടി. ഇത് കുട്ടികള്‍ വഴി ക്ലാസ് ടീച്ചര്‍ അറിഞ്ഞു. ടീച്ചര്‍ പക്ഷേ അവളെ വഴക്ക് പറയുകയല്ല ചെയ്തത് മറിച്ച് ക്ലാസ്സില്‍ പരസ്യമായി മറ്റുള്ളവരുടെ മുന്നില്‍ വച്ച് അഭിനന്ദിച്ചു. ഇത്തരക്കാരോട് അപ്പപ്പോള്‍ തന്നെ പ്രതികരിക്കണം എന്ന് പറഞ്ഞു. അതോട് കൂടി എന്റെ സ്‌കൂളിന് തന്നെ ആ കുട്ടി ഒരു സ്റ്റാറായി മാറി.

കുറച്ച് കാലം കൂടി കഴിഞ്ഞു. ഞാന്‍ പ്ലസ്സ് ടൂവിന് പഠിക്കുന്നു. എല്ലാ സ്‌കൂളുകളിലും സംഭവിക്കാറുള്ള പോലെ നല്ലൊരു അടി അക്കൊല്ലവും നടന്നു. എന്റെ ബാച്ചും മറ്റൊരു ബാച്ചും തമ്മിലായിരുന്നു അത്. അടി കൊണ്ട മറ്റേ ബാച്ചിന് പുറത്തു നിന്നുള്ള പൊളിറ്റിക്കല്‍ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. അവര്‍ ഞങ്ങളുടെ ബാച്ചിലെ പ്രശ്‌നക്കാരുടെ പേരെടുത്ത് പുറത്തുള്ളവര്‍ക്ക് നല്‍കി. അതില്‍ എന്റെ പേരുമുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എന്റെ വീടന്വേഷിച്ച് കുറച്ച് പേര്‍ വന്നു. എന്നെ തല്ലുക എന്നതായിരുന്നു ഉദ്ദേശം. പക്ഷേ ഞങ്ങളുടെ നാട്ടിലെ ചേട്ടന്മാര്‍ മതമോ രാഷ്ട്രീയമോ വ്യത്യാസമില്ലാതെ വന്ന് അവരെ കണ്ടം വഴി ഓടിക്കുകയാണ് ചെയ്തത്. അത് കഴിഞ്ഞ് സ്‌കൂളില്‍ ചെന്നപ്പോള്‍ മറ്റേ ബാച്ചിലെ ചിലര്‍ വന്ന് പറഞ്ഞ ഡയലോഗുണ്ട് ' ഞങ്ങളെ തൊട്ടാല്‍ വീട്ടില്‍ ആണുങ്ങള്‍ വരുമെന്നത് മനസിലായല്ലോ ' എന്ന്.

Kochi, news, Kerala, Top-Headlines, Cinema, Entertainment, Actor, Facebook post of actor Manikuttan

ആരെങ്കിലും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വീടുകളില്‍ ചെന്ന് പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രക്രിയയ്ക്ക് വര്‍ഷങ്ങളായി മാറ്റമൊന്നുമില്ല. പിള്ളേര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വരെ വീട്ടില്‍ കയറി തല്ലി തീര്‍ക്കുന്ന കാലമാണ്. ഇതിനെതിരെയൊന്നും സംസാരിക്കാത്തവര്‍ക്ക് കുറച്ച് സ്ത്രീകള്‍ അവരുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അതിന് കാരണക്കാരനായവനെ നേരില്‍ കണ്ട് രണ്ട് പൊട്ടിച്ചതില്‍ കുറ്റം പറയാനാകുമോ? ഭാഗ്യലക്ഷ്മി ചേച്ചി തന്നെ പറഞ്ഞത് പോലെ നിയമത്തിലെ എല്ലാ സാധ്യതകളും നോക്കിയ ശേഷമാണ് അവര്‍ നേരിട്ട് ഇയാളെ കാണാന്‍ പോയത്. നിയമം കൈയിലെടുക്കുന്നതിനെയോ, അയാളെ അയാളുടെ ഭാഷയില്‍ തിരിച്ച് തെറി വിളിക്കുന്നതിനെയോ ഞാനും അനുകൂലിക്കുന്നില്ല. പക്ഷേ ഇവിടെ അയാള്‍ അധിക്ഷേപിച്ചത് സമൂഹത്തിലെ ആദരിക്കപ്പെടുന്ന ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ താരത്തെയോ ആയിരുന്നുവെങ്കില്‍ അയാള്‍ക്ക് എന്തായിരുന്നിരിക്കാം സംഭവിക്കുക?

ഇവിടെ അയാളെ അടിച്ചത് കുറച്ച് സ്ത്രീകളായത് കൊണ്ടാണ് ഇത്രയും വിഷയമാകുന്നത്. ഈ സമയത്ത് ഞാന്‍ ആദ്യം പറഞ്ഞ കാര്യത്തിലേക്ക് തിരിച്ച് പോകാം. അന്ന് എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി ബസ്സില്‍ വച്ച് മോശം അനുഭവമുണ്ടായപ്പോള്‍ പേടി കാരണം പ്രതികരിക്കാതിരിക്കുകയോ , ക്ലാസ് ടീച്ചര്‍ ആ കുട്ടി ചെയ്ത പ്രവൃത്തിയെ കുറ്റപ്പെടുത്തുകയോ ചെയ്തിരുന്നെങ്കില്‍ എന്ത് സംഭവിച്ചേനെ. പ്രതികരണ ശേഷി ഇല്ലാത്ത ഒരു സ്ത്രീയായി അവള്‍ നമ്മളുടെ ഇടയില്‍ ജീവിതം ജീവിച്ച് തീര്‍ത്തേനെ. 

പ്രതികരിക്കേണ്ട സാഹചര്യങ്ങളില്‍ പ്രതികരിക്കുക തന്നെ വേണം.

കഴിഞ്ഞ ദിവസം ഭാഗ്യ ലക്ഷ്മി ചേച്ചിയും സുഹൃത്തുക്കളും ചേർന്ന് യൂടൂബ് വഴി അശ്ലീലം പ്രചരിപ്പിച്ച ഒരാളെ ആക്രമിച്ച വാർത്ത...

Posted by Manikuttan on Sunday, September 27, 2020

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Actor, Facebook post of actor Manikuttan



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?