സിനിമയില്‍ അഭിനയിക്കാനായി ക്ഷണിച്ച ശേഷം സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി അപമാനിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അധ്യാപിക സായി ശ്വേത; അപമാനിച്ചിട്ടില്ലെന്ന് പെരുമന

കോഴിക്കോട്: (www.kvartha.com 03.09.2020) സിനിമയില്‍ അഭിനയിക്കാനായി ക്ഷണിച്ച ശേഷം സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകന്‍ ശ്രീജിത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അധ്യാപിക സായി ശ്വേത. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കും സായി പരാതി നല്‍കി. ഇതിനു പുറമേ വിവിധ സിനിമാ സംഘടനകള്‍ക്കും സായി ശ്വേത പരാതി നല്‍കിയിട്ടുണ്ട്. വിവിധ വനിതാ സംഘടനകളും ഇവര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞാണ് സായി ശ്വേത വൈറലായത്. ഇതിനുശേഷം പല പരിപാടികളിലും സായി ശ്വേത അതിഥിയായി പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് അഭിഭാഷകനായ ശ്രീജിത് പെരുമന സിനിമാ ഓഫറുമായി സായിയെ സമീപിപ്പിച്ചത്.



എന്നാല്‍ ആലോചിച്ചശേഷം സിനിമയില്‍ തല്‍ക്കാലം അഭിനയിക്കുന്നില്ലെന്ന് മറുപടിയും ഇവര്‍ നല്‍കി. ഇതില്‍ പ്രകോപിതനായാണ് ശ്രീജിത് പെരുമന സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചത് എന്നാണ് സായി ശ്വേതയുടെ ആരോപണം.

എന്നാല്‍ സായി ശ്വേതയെ അപമാനിച്ചിട്ടില്ലെന്നും വിഷയം കൈകാര്യം ചെയ്തതിലെ തകരാര്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത് എന്നുമാണ് ശ്രീജിത്ത് പെരുമനയുടെ വാദം. സംഭവത്തില്‍ തനിക്കെതിരേ പരാതി നല്‍കിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് അപമാനകരമായി തോന്നിയ തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. സിനിമ ഓഫര്‍ നല്‍കി വിളിച്ച തനിക്ക് അവരുടെ മീഡിയ മാനേജറില്‍ നിന്നുള്‍പ്പെടെ വളരെ അപക്വമായ അനുഭവമാണുണ്ടായതെന്നും ശ്രീജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

'സിനിമ ഓഫര്‍ നിരസിച്ചതിന് അപമാനിച്ചു' എന്നൊക്കെ ക്യാപ്ഷ്യനിട്ട് ചില വാര്‍ത്തകള്‍ പറന്നു നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ചില വസ്തുതകള്‍ പറയാതെ വയ്യ....

ഒരു അടുത്ത സുഹൃത്ത് നിര്‍മിക്കുന്ന സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കവെയാണ് സ്‌കൂള്‍ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയിലേക്ക് ടീച്ചറായി ഓണ്‍ലൈനില്‍ വൈറലായ ടീച്ചര്‍ വന്നാല്‍ എങ്ങനെയിരിക്കും എന്ന ആലോചന പ്രൊഡ്യൂസര്‍ മുന്നോട്ട് വെച്ചത്. തുടര്‍ന്ന് സംവിധായകനുമായി ആലോചിച്ച് അവരെയും, അവരുടെ ഭര്‍ത്താവിനെയും, അവരുടെ മീഡിയ കമ്പനിയുടെ മാനേജരെയും ഫോണില്‍ ബന്ധപ്പെടുകയും അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തത്.

എന്നാല്‍ വളരെ അപക്വമായിട്ടുള്ള അനുഭവമായിരുന്നു അവരുടെ മീഡിയ മാനേജരില്‍ നിന്നുള്‍പ്പെടെ ലഭിച്ചത്. ആ അനുഭവങ്ങളും, സോഷ്യല്‍ മീഡിയയില്‍ അടവെച്ച് മൂക്കാതെ പഴുപ്പിക്കുന്ന വൈറല്‍ താരോദയങ്ങളുടെ സാമൂഹിക ജീവിതങ്ങളെക്കുറിച്ചും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് അപമാനകരമാണ് എന്ന് ആക്ഷേപിച്ചുകൊണ്ട് ടീച്ചര്‍ പരാതി നല്‍കിയിട്ടുള്ളത്.

പരാതി നല്‍കിയതിനെ സ്വാഗതം ചെയ്തുകൊണ്ട് പറയട്ടെ, സിനിമയില്‍ അഭിനയിക്കാത്തതുകൊണ്ട് അപമാനിച്ചു എന്ന് തലക്കെട്ടുകള്‍ കെട്ടുമ്പോള്‍ സിനിമയില്‍ അഭിനയിക്കാത്തതിന് അവരെ ലൈംഗികമായോ, അശ്ലീലമായോ, വാക്കുകൊണ്ടോ, നോക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ അപമാനിച്ചു എന്നാണ് തരളിതരായ ചില മലയാളികള്‍ വ്യാഖ്യാനിക്കുക.

അവര്‍ക്ക് അപമാനകരമായി തോന്നിയ പോസ്റ്റ് ഇപ്പോഴും എന്റെ ഫെയ്‌സ്ബുക്കിലുണ്ട് അക്കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.

സിനിമയില്‍ അഭിനയിക്കാത്തതിന് അപമാനിച്ചു എന്ന മാധ്യമവാര്‍ത്തകള്‍ക്കും, പരാതിക്കാരിക്ക് അപമാനമായി തോന്നിയതുമായ പഴയ പോസ്റ്റും ഇതോടൊപ്പം റീ പോസ്റ്റ് ചെയ്യുന്നു. എന്റെ അനുഭവം എന്റെ അഭിപ്രായവും നിലപാടുമാണ് അതില്‍ ദേവേന്ദ്രന്റെ അപ്പന്‍ മുത്തുപ്പട്ടര്‍ക്ക് പോലും റോളില്ല.

റീപോസ്റ്റ്

പുതുതായി നിര്‍മാണം ആരംഭിക്കുന്ന സിനിമയില്‍ ഒരു സ്‌കൂള്‍ ടീച്ചറുടെ വേഷത്തിന്റെ കാസ്റ്റിംഗ് ചര്‍ച്ച ചെയ്യവേ പെട്ടന്ന് മനസ്സില്‍ ഓടിയെത്തിയത് തങ്കു പൂച്ചേ എന്ന ഓണ്‍ലൈന്‍ ക്ലാസിലൂടെ സുപരിചിതയായ ഒരു എല്‍പി സ്‌കൂള്‍ ടീച്ചറുടെ മുഖവും ആ തന്മയത്വവുമായിരുന്നു.

അക്കാര്യം നിര്‍മാതാവായ മിനിചേച്ചിയോടും, സംവിധായകനോടും പറയുകയും അവരുടെ താത്പര്യം കൂടെ ആയപ്പോള്‍ തുടര്‍ന്ന് ടീച്ചറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഒടുവില്‍ അടുത്ത സുഹൃത്തും ന്യൂസ് 18 കോഴിക്കോട് പ്രതിനിധിയുമായ വിനീഷേട്ടനോട് സംസാരിക്കുകയും അദ്ദേഹം ടീച്ചറുടെ ഫോണ്‍ നമ്പര്‍ തരികയും ചെയ്തു.

ഇനിയാണ് ട്വിസ്റ്റ്.,

ലഭിച്ച വാട്സാപ്പ് നമ്പറില്‍ ആവശ്യം അറിയിച്ച് ഒരു സന്ദേശം അയച്ചു. പക്ഷെ മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിനീഷ് കുമാര്‍ തന്ന നമ്പറില്‍ ടീച്ചറെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ട്രൂ കോളര്‍ ആപ്ലിക്കേഷനിലൂടെ അഡ്വക്കേറ്റ് എന്ന് കണ്ടതിനാലാകാം അവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. കാള്‍ വെയിറ്റിങ് എന്ന് മറുപടി ലഭിച്ചിരുന്നെങ്കിലും തുടര്‍ച്ചയായ കോളുകള്‍കും മറുപടി ലഭിച്ചില്ല.

ഒടുവില്‍ വൈകുന്നേരം ടീച്ചര്‍ തിരിച്ച് വിളിച്ചു. അവരുടെ ശബ്ദത്തില്‍ അപരിചിതത്വവും, വക്കീല്‍ എന്തിനാണ് വിളിക്കുന്നത് എന്ന ഭയവും ഉണ്ടായിരുന്നു.

മറ്റ് പ്രശനങ്ങളൊന്നുമില്ല താങ്കള്‍ റിലാക്സ് ചെയ്ത ശേഷം സംസാരിച്ചാല്‍ മതി എന്ന് അറിയിച്ച ശേഷം വിളിച്ചതിനുള്ള കാരണവും, റിക്വസ്റ്റും അറിയിച്ചു. സിനിമയിലേക്കുള്ള ക്ഷണമാണെന്നും താത്പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞുവെച്ചു.

എന്നാല്‍ സംഗതി പിടികിട്ടിയ ടീച്ചര്‍ ടോണ്‍ തന്നെ മാറ്റി. അതായത് അഭിനയിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അവരുടെ ഡേറ്റുള്‍പ്പെടെയുള്ള അഭിനയ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഒരു പ്രൊഡക്ഷന്‍ കമ്പനിയാണെന്നും അവര്‍ തീരുമാനിച്ചാല്‍ അഭിനയിക്കാമെന്നും ടീച്ചര്‍ അറിയിച്ചു. മാത്രവുമല്ല അവരുടെ പ്രൊഡക്ഷന്‍ കമ്പനിയുടെ നമ്പറും തന്നു.

അന്ന് രാത്രി കുത്തിയിരുന്ന് അദ്ദേഹത്തെ വിളിച്ചെങ്കിലും നമ്പര്‍ പോലും നിലവില്‍ ഇല്ലായിരുന്നു. ഇക്കാര്യം അപ്പോള്‍ തന്നെ വാട്സാപ്പിലൂടെ ടീച്ചറെ അറിയിച്ചെങ്കിലും ഗുദാ ഗവ ! മെസേജ് വായിച്ചിട്ടും മറുപടി ഇല്ല. അതേസമയം ആ നേരത്ത് ടീച്ചറുടെ ഭര്‍ത്താവിന്റെ മെസേജ് വന്നു എന്താണ് കാര്യം എന്ന് ചോദിച്ചുകൊണ്ട്. അവരോടും ആഗമനോദ്ദേശം അറിയിച്ചു. മൂപ്പരെയും പിന്നീട് ആ പ്രദേശത്ത് കണ്ടിട്ടില്ല.

അടുത്ത ദിവസം അല്‍പം കടുത്ത പരുക്കന്‍ ഭാഷയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ ഇല്ലയോ എന്ന് പറയണം എന്ന് ടീച്ചറെ അറിയിച്ചപ്പോള്‍ വീണ്ടാമതും കമ്പനിയുടെ മറ്റൊരു നമ്പര്‍ തന്നു.

ആ നമ്പറിലേക്കും ഈയുള്ളവന്‍ വിളിച്ചു. ഫോണ്‍ എടുത്തയാള്‍ അല്‍പം ഗൗരവത്തിലായിരുന്നു. കക്ഷി ഫെഫ്ക മെമ്പര്‍ ആണെന്നും ടീച്ചറുടെ എല്ലാ പ്രോഗ്രാമുകളും കക്ഷിയാണ് തീരുമാനിക്കുന്നതിനും അറിയിപ്പ്. മ്മള് മാത്രവുമല്ല സിനിമയുടെ രജിസ്ട്രേഷനും, എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷം ഒന്നാലോചൊന്നാലോചിട്ട് പറയാമെന്ന് കക്ഷി.

സ്വാഭാവികം അതാണ് അതിന്റെ രീതി എങ്കിലും സിനിമ രജിസ്‌ട്രേഷന്‍ നടത്താന്‍ കൊച്ചിയിലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഫിലിം ചേമ്പറില്‍ പോയപ്പോഴുണ്ടായ ചോദ്യങ്ങളേക്കാള്‍ ഫീകരമായിരുന്നു.. ടീച്ചറുടെ മീഡിയ കമ്പനിയുടെ ഇന്റര്‍വ്യൂ..

അതും സ്വാഭാവികം എന്ന നിലയില്‍ അദ്ദേഹത്തിന് എല്ലാ വിവരങ്ങളും അയച്ച് നല്‍കി.

മറുപടിയില്ല ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ഇപ്പൊ തത്കാലം അഭിനയിക്കുന്നില്ല അസൗകര്യമുണ്ട് എന്ന മറുപടി. അതും ഒരു വോയിസ് മെസേജായി. അതും വൈറല്‍ ടീച്ചറുടെ മീഡിയ കമ്പനി മാനേജര്‍.

ശുഭം.

ഇതൊക്കെ ഇവിടെ പറഞ്ഞതെന്താണ് എന്നുവെച്ചാല്‍...

മലയാള സിനിമയിലെ പല പ്രമുഖ നടീനടന്മാരെയൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ ഇതുവരെ വിളിച്ചപ്പോഴൊക്കെ ഏറെ സന്തോഷത്തോടെയും, വിനയത്തോടെയുമൊക്കെയുള്ള മറുപടിയായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയ ഒരു ഹിറ്റ് സിനിമയിലെ നായിക അഞ്ചോ ആറോ പ്രാവശ്യം തിരികെ വിളിച്ച് അവരുടെ കാര്യങ്ങള്‍ വിനയത്തോടെ സംസാരിച്ചു. അടുത്ത സിനിമയില്‍ പ്രതിഫലം നോക്കാതെ സഹകരിക്കുമെന്നും ഉറപ്പ് നല്‍കി..

ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വൈറല്‍ ടീച്ചറെ വിലയിരുത്തുമ്പോഴാണ് വൈറല്‍ കാലഘട്ടത്തിലെ സെലിബ്രറ്റികളെയും, മാര്‍ക്കറ്റിങ്ങുകളെയും ആത്യന്തികമായി കലയെയും നമ്മള്‍ വിലയിരുത്തേണ്ടത്.

എണ്‍പതില്‍ അധികം സിനിമകളില്‍ അഭിനയിച്ച ഒരു നടിയെ മാറ്റിയാണ് ടീച്ചറെ കാസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് എന്ന് ചിന്തിക്കുമ്പോഴാണ് 'ഫേസ്ബുക്ക്/സോഷ്യല്‍ മീഡിയ വൈറലും 'യഥാര്‍ത്ഥ കലയെയും നമുക്ക് തിരിച്ചറിയാനാകുന്നത്.

ചെലോര്‍ടെ ശരിയാകും എന്ന് പറഞ്ഞപ്പോള്‍ വൈറലായ കുട്ടിയെ പിന്തുടര്‍ന്ന് നല്ല എരിവുള്ള കാന്താരിമുളക് കുഞ്ഞിന് നല്‍കി വീഡിയോ എടുത്ത് വൈറലാകാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുടെ നാട്ടില്‍ വൈറല്‍ ടീച്ചറുടെ പ്രതികരണത്തില്‍ ഒട്ടും അതിശയോക്തി ഉണ്ടാകേണ്ടതില്ല.

സിനിമയിലോ, സീരിയലിലോ, നാടകത്തിലോ അഭിനയിക്കണോ വേണ്ടയോ എന്നതൊക്കെ തീര്‍ത്തും വ്യക്തിപരമാണ് യാതൊരു സംശയവുമില്ല എങ്കിലും, വൈറലാകുന്ന ദിവസം വരെ ഒരു സാധാരണ എല്‍പി സ്‌കൂളില്‍ ടീച്ചറായിരുന്ന ഒരാള്‍ സോഷ്യല്‍ മീഡിയയുടെ ന്യുജെന്‍ മാജിക്കില്‍ വൈറലായപ്പോള്‍ പ്രഖ്യാപിച്ച സെലിബ്രറ്റി സ്റ്റാറ്റസ് ഡീലിങ്സ് അത്ഭുതപ്പെടുത്തി.

എന്തായാലും കലയ്ക്കും, കലാകാരന്മാര്‍ക്കും അപ്പുറം വൈറലുകാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ചാകരയുള്ള സമയമാണിത്.

മമ്മൂക്കയും മോഹന്‍ലാലും ലൊക്കേഷനില്‍ വന്നാലും

കാരവാനില്ലാതെ വൈറലുകാര്‍ ലൊക്കേഷനില്‍ എത്തില്ല എന്ന് പറഞ്ഞാല്‍ പോലും അത്ഭുതപ്പെടാനില്ല എന്നര്‍ത്ഥം.

എന്റെ അത്തിപ്പാറ വൈറല്‍ അമ്മച്ചീ അമ്മച്ചിക്ക് നല്ല നമസ്‌കാരം

എന്തായാലും ആ ടീച്ചറുടെ റോളിലേക്ക് നല്ലൊരു കാസ്റ്റിങ് നടത്തുന്നുണ്ട്. ഒന്ന് പൊളിച്ചടുക്കണം

©അഡ്വ ശ്രീജിത്ത് പെരുമന

Keywords: Sai Swetha files complaint against Sreejith Perumana, News, Kozhikode, Trending, Facebook Post, Allegation, Criticism, Cinema, Teacher, Controversy, Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?