സലാഹുദ്ദീന്‍ വധം: പ്രതികളില്‍ ക്വട്ടേഷന്‍ സംഘങ്ങളും, ഗൂഡാലോചന നടന്നുവെന്ന് പൊലീസ്
കണ്ണൂർ: (www.kvartha.com 29.09.2020) എസ് ഡി പി ഐ പ്രവര്‍ത്തകന്റെ വധവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഏറെനാള്‍ നീണ്ടു നിന്ന ഗൂഢാലോചനയും നിരീക്ഷണവും നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. സലാഹുദ്ദീനെ വധിക്കാന്‍ നേതൃത്വം നല്‍കിയത് പാനൂര്‍ നിള്ളങ്ങലിലെ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്. നേരത്തെ വിവിധ അക്രമ കേസുകളില്‍ പ്രതികളായ ഇവരെ ഉപയോഗപ്പെടുത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സംശയിക്കുന്നത് തലശേരി മേഖലയിലെ കൊലപാതക രാഷ്ട്രീയത്തിനു നേതൃത്യം നല്‍കുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് ഇവരെന്നാണ് വെളിപ്പെടുത്തല്‍.
കൃത്യത്തിനു ശേഷം രക്ഷപ്പെട്ടണ്ട ഇവരെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനിടെ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് ആര്‍ എസ് എസുകാരെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചിറ്റാരിപ്പറമ്പ് ചുണ്ടയില്‍ സ്വദേശികളായ അമല്‍ രാജ്, റിഷില്‍ എന്നിവരെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വിശദമായി ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കണ്ണവം സി ഐ കെ സുധീറിന്റെ അപേക്ഷ പരിഗണിച്ചാണിത്.
21നാണ് രണ്ടുപേരെയും പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. ഇരുവരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന നാലു വാളുകള്‍ അറസ്റ്റിലായ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ അഞ്ചുപേരാണ് ഇതുവരെ പിടിയിലായത്. ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ മാറി മാറി ഒളിവില്‍ താമസിക്കുകയാണെന്നും ഇവരെ ആര്‍ എസ് എസ് നേതാക്കളായ ചിലര്‍ സഹായിക്കുന്നതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
വയനാട്ടിലെ ഒളിവ് കേന്ദ്രത്തില്‍നിന്ന് കുടകിലേക്ക് രക്ഷപ്പെട്ട പ്രതികള്‍ക്ക് പിന്നാലെ പൊലീസ് സംഘവുമുണ്ട്. വൈകാതെ ഇവരെ അറസ്റ്റ് ചെയ്യാനാവും. പ്രതികളെ മുഴുവന്‍ പിടിക്കുന്നതോടെ അന്വേഷണം ഗൂഢാലോചകരിലേക്ക് നീങ്ങും. അക്രമിസംഘം ഉപയോഗിച്ച ഒരു കാറും ബൈക്കും നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. സഹോദരിമാര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ ഈ മാസം എട്ടിന് വൈകിട്ട് ചുണ്ടയിലിനും കൈച്ചേരിക്കും ഇടയിലുള്ള സ്ഥലത്താണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Keywords: RSS, Kannur, News, SDPI, Police, Kerala, Politics, Custody, Salahuddin death: Police say defendants are quotations team members
Powered by Info News For You

Comments
Post a Comment