ക്രിപ്റ്റോ കറൻസിയുടെ പേരിൽ 2,000 കോടി പരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി ആക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകി ഇടപാടുകാർ
കെ എസ് സാലി കീഴൂർ
കാസർകോട്: (www.kasaragodvartha.com 30.09.2020) ക്രിപ്റ്റോ കറൻസിയുടെ പേരിൽ 2,000 കോടിയോളം പരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി കാണിച്ച് ഇടപാടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഒരു ട്രേഡിംങ് സ്ഥാപനത്തിൻ്റെ പേരിൽ മോറിഷ് കോയിൻ വഴി ഓൺലൈൻ മണിചെയിൻ മോഡൽ തട്ടിപ്പ് നടത്തുന്നുവെന്നാണ് പരാതി.

ക്രിപ്റ്റോ കറൻസിയുടെ മറവിൽ നിക്ഷേപകർക്ക് വൻതുക ലാഭം വാഗ്ദാനം നൽകിയാണ് വ്യാപകമായ തട്ടിപ്പ് നടത്തുന്നത്. നിരവധി പേരാണ് കബളിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും കാസർകോട്, കണ്ണൂർ ജില്ലയിൽപ്പെട്ടവരാണ്. 19,5000 രൂപ നിക്ഷേപിച്ചാൽ 3500 രൂപ ദിവസവും നേരിട്ട് നിക്ഷേപകന്റെ അക്കൗണ്ടിലെത്തുമെന്നും ഒപ്പം ചേർത്തവർക്ക് 40 ശതമാനം കമ്മീഷൻ തുകയുമാണ് ട്രേഡിംഗ് കമ്പനി വാഗ്ദാനം ചെയ്ത തെന്നാണ് പുറത്ത് വരുന്ന വിവരം.
ചേർക്കുന്നവർ ലാഭത്തിന്റെ 35 ശതമാനം കമ്മീഷൻ തുക വാഗ്ദാനം നൽകിയാണ് സുഹൃത്തുക്കളെയും ബന്ധുക്കളെയും നാട്ടുകാരെയും നിക്ഷേപത്തിൽ അംഗമാക്കി ആകർഷിക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പരും മൊബൈൽ നമ്പറും ചേർക്കുന്നവർക്ക് നൽകി മിനിമം പത്ത് കോയിൻ നിക്ഷേപം നടത്തണമെന്നാണ് അറിയിക്കുന്നത്.
ഒരു കോയിൻ 1500 രൂപ വെച്ച് 15,000 രൂപ നിക്ഷേപം നടത്തിയാൽ ആർക്കും ഇതിൽ അംഗമായി തുടരാം. ശനി, ഞായർ ഒഴികെ ദിവസവും 270 രൂപ വെച്ച് നൽകുമെന്നാണ് അവകാശവാദം. മൊറിഷ് യൂ ട്യൂബ് ലിങ്ക് നിക്ഷേപകന്റെ മൊബൈലിലെത്തുകയും വാലറ്റ് എന്ന സോഫ്റ്റ് വെയർ വഴി ലാഭം നിക്ഷേപകന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാമെന്നുമാണ് ധരിപ്പിക്കുന്നത്.
നിലവിൽ ട്രേഡിംഗ് നടത്തുന്ന കമ്പനിയുടെ പ്രവർത്തനം നിലച്ചിട്ട് 15 ദിവസമായതായാണ് കബളിപ്പിക്കപ്പെട്ടവർ പറയുന്നത്. ആദ്യഘട്ടത്തിൽ ചേർന്നവർക്ക് ദിവസേന നല്ല ലാഭവിഹിതം ലഭിച്ചിരുന്നു. അതുപോലെ ചിലരുടെ നിക്ഷേപം ഇരട്ടിയായി എന്നും വ്യാജമായി പ്രചരിപ്പിക്കുകയും ചെയ്തു.
2000 കോടി രൂപയോളമാണ് നിരവധി പേരിൽ നിന്ന് കമ്പനി ഈ കോവിഡ് കാലത്ത് നിക്ഷേപം കൈക്കലാക്കിയതെന്നാണ് വിവരം. ഇത്രയും തുക നിക്ഷേപം സ്വീകരിച്ച കമ്പനിക്ക് സ്വന്തമായി ഒരു ഓഫിസോ, കൃത്യമായ മേൽവിലാസമോ, അംഗീകൃത രജിസ്റ്റർ നമ്പറോ, ഫോൺ നമ്പറോ ഒന്നും തന്നെ ഇല്ലെന്നും ഇടപാടുകാർ വെളിപ്പെടുത്തുന്നു. ആകെ ഉള്ളത് കമ്പനിയുടെ സി ഇ ഒ എന്ന പദവിലിരിക്കുന്ന ഒരാൾ മാത്രമാണ്.
അദ്ദേഹം ചില സമയങ്ങളിൽ നിക്ഷേപകന്റെ വാട്സ് ആപ്പിൽ വോയിസിലൂടെ വന്ന് നിക്ഷേപകന് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ബന്ധപ്പെടുമെങ്കിലും ഇയാൾക്കും വ്യക്തമായ മേൽവിലാസമോ ഫോൺ നമ്പറൊ നിക്ഷേപകർക്ക് ഇതുവരെ നൽകിയില്ല.
ഇടക്കിടെ യൂട്യൂബിൽ വന്ന് കാര്യങ്ങൾ പറയും. പക്ഷെ മറുപടി എഴുതാനുള്ള കമന്റ് ബോക്സ് വരെ ഓഫായി കിടക്കുകയാണ്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇതുവരെ ലിസ്റ്റ് ചെയ്യപ്പെടാത്ത, കമ്പനി അമേരിക്കൻ ലോഗിംങ് കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടെന്നും നിലവിലെ 1500 രൂപ കോയിൻ മാർക്കറ്റ് പിന്നീട് പത്തിരട്ടിയായി കുതിച്ചുയരുമെന്നുമാണ് സി ഇ ഒ നിക്ഷേപകർക്ക് നൽകിയ വാഗ്ദാനം. കമ്പനിയുടെ ലാഭ വാഗ്ദാനത്തിൽ വഴുതി വീണവർ കൂടുതലും തൊഴിലാളികളും പാവപ്പെട്ടവരുമാണ്.
കോറോണ സമയത്ത് മറ്റു വരുമാന മാർഗ്ഗമില്ലാതെ വീട്ടിൽ കഴിഞ്ഞുകൂടുമ്പോൾ വായ്പ വാങ്ങിയും സ്വർണ്ണം പണയപ്പെടുത്തിയും മിനിമം 15,000 രൂപ തരപ്പെടുത്തി നിക്ഷേപിച്ചവരാണ് കൂടുതൽ പേരും. അതുപോലെ വൻ തുക നിക്ഷേപം നടത്തിയ സമ്പന്നരായ ധാരളം പേരും ഇക്കൂട്ടത്തിലുണ്ട്.
തട്ടിപ്പിന് ഇരയായവർ പലരും പരാതി നൽകാൻ രംഗത്ത് വന്നെങ്കിലും എതിർകക്ഷിയുടെ മേൽവിലാസമില്ലാതെ വലയുകയാണ്. ഇതുപോലെ പല കമ്പനികളും പല പേരുകളിലായി പലരിൽ നിന്ന് വൻ നിക്ഷേപം കൈക്കലാക്കുന്നുണ്ട്അന്താരാഷ്ട്ര ഓൺലൈൻ മാഫിയ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ഓഹരി വിപണിയിൽ ട്രേഡിംങ് നടത്തുമെന്ന് പറഞ്ഞ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് ലക്ഷക്കണക്കിന് ആളുകളെ തട്ടിപ്പിനിരയാക്കുന്ന കമ്പനിക്കെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിക്ഷേപകരും പൊതു പ്രവർത്തകനും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.
നേരത്തേ ബിറ്റ് കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് നൂറ് കണക്കിനാളുകൾ കബളിപ്പിക്കപ്പെടുകയും ട്രേഡിങ്ങിന് നേതൃത്വം നൽകിയ മലപ്പുറത്തെ യുവാവിനെ ഡെറാഡൂണിലേക്ക് തട്ടികൊണ്ടു പോയി ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചു കൊന്ന സംഭവം മുന്നിൽ ഉണ്ടായിട്ടുപോലും ഊഹകച്ചവടത്തിൽ പണം നിക്ഷേപിച്ച് പലരും വഞ്ചിക്കപ്പെടുകയാണ്.
അതിനിടെ ക്രിപ്റ്റോ കറൻസിയുടെ പേരിൽ കോടികൾ സമാഹരിച്ച യുവാവിനെതിരെ മലപ്പുറം ജില്ലാ പോലീസ് ചീഫ് യു അബ്ദുൾ കരീമിൻ്റെ നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി നിഷാദ് കളിയിടുക്കലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പ്രൈസ് ചിറ്റ്സ് ആൻറ് മണി സർക്കുലേഷൻ സ്ക്കിംസ് (ബാനിങ് ) ആക്ട് പ്രകാരമാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
നിഷാദിൻ്റെ തോട്ടക്കരയിലെ വീട്ടിൽ പൂക്കോട്ട് പാടം ഇൻസ്പെക്ടർ പി വിഷ്ണുവിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി പല രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
Keywords: Kerala, News, Kasaragod, Cheating, Fraud, Minister, Pinarayi-Vijayan, Top-Headlines, Complaint, Alleged fraud of Rs 2,000 crore in cryptocurrency; Customers file a complaint to the Chief Minister.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment