കോവിഡ് കാലത്തെ പ്രവാസ ജീവിതക്കാഴ്ചകള്‍

ഇബ്രാഹിം ചെര്‍ക്കള

(https://ift.tt/38HjeTT) പ്രകൃതി ദുരന്തങ്ങളും മഹാവ്യാധികളും ജീവിതവ്യവസ്ഥകളില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ വരുത്തുന്നു.  പുതിയ കാലത്തെ കോവിഡ് - 19 എന്ന പകര്‍ച്ചവ്യാധി ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വവും ആഘാതവും വളരെ വലുതാണ്.  മനുഷ്യനോളം തന്നെ പഴക്കമുണ്ട് മനുഷ്യനെ ബാധിക്കുന്ന രോഗങ്ങള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും.  ഇവ രണ്ടും എന്നും മനുഷ്യനെ ഏറെ ഭയപ്പെടുത്തുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്ന പ്രതിഭാസങ്ങളുമാണ്.  നാം നേടിയെന്ന് അവകാശപ്പെടുന്ന ശാസ്ത്ര-സാങ്കേതികരംഗങ്ങളിലെ പുരോഗതിക്ക്, പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന അപ്രതീക്ഷിതമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രതിഭാസങ്ങളായ രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാനോ, പ്രകൃതി ദുരന്തങ്ങളെ തടയാനോ സാധിക്കുന്നില്ല.  മാത്രമല്ല, പുതിയ പുതിയ പകര്‍ച്ചവ്യാധികള്‍ ഉത്ഭവിക്കുന്നതായും പ്രകൃതിദുരന്തങ്ങളുടെ ആവര്‍ത്തനം വര്‍ദ്ധിക്കുന്നതായും അവയുടെ സ്വഭാവം വൈവിധ്യവല്‍ക്കരിക്കപ്പെടുന്നതായുമാണ് സൂക്ഷ്മ പഠനം വ്യക്തമാക്കുന്നത്.  ശാസ്ത്ര-സാങ്കേതിക മുന്നേറ്റത്തിന്റെ സഹസ്രാബ്ദങ്ങള്‍ക്കിപ്പുറത്തും ഈ പ്രതിഭാസങ്ങള്‍ തടയാനും നിയന്ത്രിക്കാനും സാധിക്കാത്തത്ര വേഗതയില്‍ അതിന്റെ താണ്ഡവം തുടരുന്നു.  ഇവ സൃഷ്ടിക്കുന്ന ആഘാതവും ആധിയും വേദനയും അനിശ്ചിതത്വവും ഇന്ന് ലോകം അനുഭവിക്കുന്നു.

എല്ലാ നിയന്ത്രണങ്ങളും ഞങ്ങളുടെ കൈകളില്‍ ഭദ്രമാണെന്ന് അഹങ്കരിക്കുകയും ആരെയും അടക്കിഭരിക്കാനുള്ള ശക്തിയും അധികാരവും ഉണ്ടെന്ന് ഗര്‍ജ്ജിക്കുകയും ചെയ്യുന്ന എല്ലാ ഏകാധിപതികളായ ഭരണാധികാരികളെയും നിശബ്ദമാക്കിക്കൊണ്ട് സൂക്ഷ്മ വൈറസ് കോവിഡ് 19, ക്രൂരതയും ധൂര്‍ത്തും തന്‍പ്രമാണിത്വവും കാണിക്കുന്ന മനുഷ്യസമൂഹത്തിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തി നിസ്സഹായനാക്കിയിരിക്കുന്നു.  മനുഷ്യന്‍ ഒന്നുമല്ലെന്ന് വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്ന വലിയ സത്യമാണ് ലോകത്ത് പുലര്‍ന്നുകൊണ്ടിരിക്കുന്നത്.

സ്വന്തം നാടുകളിലും അതുപോലെ ലോകത്തിന്റെ നാനാഭാഗത്തും രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട് നരകയാതന അനുഭവിക്കുന്നവരുടെ ദയനീയ രംഗങ്ങള്‍ വാര്‍ത്തകളില്‍ നിത്യവും നാം കാണുന്നു.  ലോകത്തിന്റെ പല കോണുകളിലും പ്രവാസ ജീവിതം നയിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്.  ഭൂമിയിലെ എല്ലാ ഇടങ്ങളിലും എത്തിപ്പെട്ട് ജീവിത വഴിയില്‍ ആശ്വാസം കണ്ടെത്തുന്ന മലയാളികള്‍ അല്ലെങ്കില്‍ ഇന്ത്യക്കാര്‍ ഈ കൊറോണക്കാലത്ത് അഭിമുഖീകരിക്കുന്നത് വലിയ പ്രതിസന്ധിയാണ്.  പ്രത്യേകിച്ച് മലയാളികള്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ തേടി എത്തിയിട്ടുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്ഥിതിഗതികള്‍ ഏറെ സങ്കടകരമാണ്.  കോവിഡ് വ്യാപനം തുടങ്ങിയതോടെ യാത്രാമാര്‍ഗ്ഗങ്ങള്‍ എല്ലാം ലോകത്ത് നിശ്ചലമായി.  അതുപോലെ പൊതു ഇടങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ കൊണ്ട് അടക്കപ്പെട്ടു.

സ്വന്തം നാട്ടിലും വീട്ടിലും ആണെങ്കില്‍ ഇത്തരം നിശ്ചലമായ അവസ്ഥ നേരിടാന്‍ പല വഴികളും ഉണ്ടെങ്കിലും വിദേശരാജ്യങ്ങളില്‍ പൊതുവേ ജീവിത രീതികള്‍ വലിയ ഒറ്റപ്പെടലുകളില്‍ തന്നെയാണ് അധികവും നീങ്ങുന്നത്.  കമ്പനികളിലും മറ്റു വ്യവസായ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ ചെറിയ മുറികളില്‍ അധികപേര്‍ താമസിക്കേണ്ടിവരുന്നു എന്നതാണ് സ്ഥിതി.  ഇത്തരം പകര്‍ച്ചവ്യാധികള്‍ വന്നാല്‍ തീര്‍ച്ചയായും 90% വരുന്ന പാവപ്പെട്ട പ്രവാസികള്‍ വലിയ വിഷമവൃത്തത്തില്‍ പെടും.  രോഗം പിടിപെട്ടാല്‍ പോലും മാറി താമസിക്കുക എന്നത് പ്രായോഗികമല്ല.  അതുപോലെ കച്ചവടസ്ഥാപനങ്ങളും ഹോട്ടലും അടഞ്ഞാല്‍ വെള്ളം പോലും കിട്ടാത്ത സ്ഥിതിവിശേഷങ്ങള്‍ ഉണ്ടാകും.  അത് തന്നെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ സംഭവിച്ചതും.

കോവിഡ് രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ വലിയ അനിശ്ചിതത്വം എല്ലാ മേഖലയിലും ഉണ്ടായി.  ഭക്ഷണവും വെള്ളവും മരുന്നും കിട്ടാത്ത ഭീകരമായ ദുരവസ്ഥ നേരിട്ട പ്രവാസികള്‍ വഴികാണാതെ നട്ടം തിരിഞ്ഞു.  ആശുപത്രികളില്‍ പോലും കടുത്ത നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് മുറികളില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല.  ഈ പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ്.  ഏത് കാര്യങ്ങള്‍ക്കും അംഗീകൃത സംഘടനകള്‍ക്ക് മാത്രം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റുന്ന വിദേശത്ത് എല്ലാ ആപത്ഘട്ടങ്ങളിലും ജനസേവനരംഗത്തു തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കെ.എം.സി.സി ചെറിയ തോതില്‍ ആരംഭിച്ച സേവന പ്രവര്‍ത്തനത്തിന്റെ അടുക്കും ചിട്ടയും സേവന ചാതുര്യവും കണ്ട് യു.എ.ഇ സര്‍ക്കാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള വഴികള്‍ തുറന്നുകൊടുത്തു.  ആദ്യമായി ഭക്ഷണവും മരുന്നും എത്തിച്ച് തുടങ്ങി.  രോഗം വലിയതോതില്‍ പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ ക്വാറന്റീന്‍ റൂമുകള്‍ ഒരുക്കുകയും രോഗികളെ പരമാവധി സുരക്ഷിതമായി അവിടെ എത്തിച്ച്, കോവിഡ് വ്യാപനം തടയാന്‍ ഒരു പരിധിവരെ സാധിച്ചു. അതുപോലെ തന്നെ മരണം സംഭവിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാനും കെ.എം.സി.സി മുന്നിലുണ്ടായി.

രോഗവും പട്ടിണിയും അതുപോലെ തൊഴില്‍ നഷ്ടവും സംഭവിച്ച പ്രവാസികള്‍ സ്വന്തം രാജ്യത്ത് എത്തിപ്പെടാന്‍ വഴികാണാതെ മരുഭൂമിയില്‍ മരണത്തെ മുന്നില്‍ കണ്ടു കഴിഞ്ഞ നാളുകള്‍.  പ്രവാസികളുടെ നല്ല കാലത്ത് അവരുടെ സമ്പാദ്യങ്ങള്‍ രാജ്യപുരോഗതിക്ക് ഉപയോഗപ്പെടുത്തിയ സര്‍ക്കാറുകള്‍ നിസംഗത നടിച്ചു.  ഗള്‍ഫില്‍ മരണപ്പെട്ടവരുടെ മൃതശരീരത്തോട് പോലും കാരുണ്യം കാട്ടിയില്ല.  ഡല്‍ഹിയില്‍ എത്തിയ ചില മൃതദേഹങ്ങള്‍ മടക്കി അയക്കുക വരെ ചെയ്തു, നമ്മുടെ സര്‍ക്കാര്‍. പ്രവാസികള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ അവര്‍ മാത്രമാണെന്ന തിരിച്ചറിവ് മഹാദുരന്തകാലത്ത് തെളിഞ്ഞ ദു:ഖസത്യമാണ്.  പല കോണുകളില്‍ നിന്നും ജനശബ്ദവും പ്രതിഷേധവും ഉയര്‍ന്നപ്പോള്‍ ചെറിയൊരു പരിഹാരം എന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വന്ദേ ഭാരത് എന്ന പേരില്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തി.  പല രാജ്യങ്ങളും സ്വന്തം പൗരന്മാരെ സൗജന്യമായി നാട്ടില്‍ എത്തിക്കുമ്പോള്‍ യുദ്ധക്കപ്പലിന് പോലും ചാര്‍ജ് ഏര്‍പ്പെടുത്തി പ്രവാസിയോട് ക്രൂരത കാട്ടുകയായിരുന്നു നമ്മുടെ സര്‍ക്കാര്‍.

രോഗവും തൊഴില്‍ നഷ്ടവും മൂലം വലയുന്നവരും, അതുപോലെ നിരവധി ഗര്‍ഭിണികളും നാട്ടില്‍ എത്താന്‍ കഴിയാതെ ഇന്ത്യന്‍ കോണ്‍സിലേറ്റില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്ത് നാളുകള്‍ എണ്ണി കഴിഞ്ഞു.  അതില്‍ ചിലര്‍ മരണത്തിനും കീഴടങ്ങി. പ്രവാസിയുടെ നിസ്സഹായതയും വേദനയും സഹിക്കാന്‍ കഴിയാതെ കെ.എം.സി.സി അവിടെയും ശക്തമായ ഇടപെടല്‍ നടത്തി. ബുദ്ധിമുട്ടുള്ളവരെ പെട്ടെന്ന് നാട്ടില്‍ എത്തിക്കുവാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പാടാക്കി.  ഇത് പ്രവാസികളില്‍ വലിയ പ്രതീക്ഷയാണ് ഉയര്‍ത്തിയത്.

എങ്ങനെയും നാട്ടിലെത്തി കുടുംബത്തില്‍ ചേരുക, രോഗങ്ങളിലും കഷ്ടപ്പാടിലും നിന്നും രക്ഷപ്പെടുക എന്ന മോഹത്തിന് തിരിച്ചടികള്‍ നേടുന്ന ദു:ഖകരമായ പല സംഭവങ്ങള്‍ക്കും പ്രവാസി സാക്ഷ്യം വഹിക്കേണ്ടിവന്നു.  നാടിന്റെയും വീടിന്റെയും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയും ഏത് ദുരന്തകാലത്തും സര്‍ക്കാരിനെയും നാടിനെയും കൈയ്യഴിഞ്ഞു സഹായിച്ചവരോട് കടുത്ത നീതി നിഷേധമാണ് എല്ലാവരും കാണിച്ചത്.  രോഗികള്‍ അല്ലാന്ന് തെളിഞ്ഞവരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചവരോടും സ്വന്തം വീട്ടുകാരും നാട്ടുകാരും മുഖം തിരിക്കുന്ന ദയനീയ കാഴ്ചകള്‍ കാണുകയുണ്ടായി.  പല വീട്ടുകാരും ഒഴികഴിവുകള്‍ പറഞ്ഞ് വീട്ടില്‍ കയറ്റിയില്ല.  അതുപോലെ കണ്ണൂരില്‍ ഒരു ഫ്‌ളാറ്റില്‍ ക്വാറന്റൈന്‍ സെന്റര്‍ ഒരുക്കിയത് തടയാനും അവിടെ സംഘര്‍ഷം സൃഷ്ടിക്കാനും നാട്ടുകാര്‍ തയ്യാറായി.  കര്‍ണ്ണാടകയില്‍ നേഴ്‌സായി ജോലി നോക്കിയിരുന്ന ഒരു യുവതിയെയും കുട്ടികളെയും സ്വന്തം വീട്ടിലും ഭര്‍ത്താവിന്റെ വീട്ടിലും കയറ്റാതെ സര്‍ക്കാര്‍ സംരക്ഷണം ഒരുക്കേണ്ട ഗതികേടും ഉണ്ടായി.  അതുപോലെ വാര്‍ദ്ധക്യം ബാധിച്ച ഒരു ഉമ്മ ഗള്‍ഫില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുകയും നാട്ടിലെ മകനോട് വീട്ടിലേക്ക് കൊണ്ടുപോകാന്‍ കരഞ്ഞു പറഞ്ഞെങ്കിലും ആരും തിരിഞ്ഞുനോക്കാതെ അവര്‍ക്കും സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ എത്തേണ്ടിവന്നു.

ഇതില്‍ ഏറ്റവും വേദനതോന്നിയ സംഭവം പവിത്രന്‍ എന്ന പ്രവാസിയുടെ മരണവാര്‍ത്തയാണ്.  കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് ജീവിതം തേടി പ്രവാസം തുടങ്ങി.  കോവിഡ് പടര്‍ന്നതോടെ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ പോകാനുള്ള വഴികളും അടഞ്ഞ് ദു:ഖത്തില്‍ കഴിയുമ്പോള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്രയ്‌ക്കൊരുങ്ങി.  നാട്ടില്‍ മകന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ നല്ല മാര്‍ക്കുണ്ടെന്നു  അറിഞ്ഞ് സമ്മാനങ്ങളുമായി നാട്ടില്‍ എത്താന്‍ തിടുക്കപ്പെട്ട് എയര്‍പോര്‍ട്ടില്‍ എത്തി.  എന്നാല്‍ കൊറോണ എന്ന ഭീകരന്റെ പിടിയില്‍ അമര്‍ന്ന് അവിടെ മരിച്ചുവീണു.  ആ കുടുംബത്തിന്റെ ദു:ഖം, കുഞ്ഞുമക്കളുടെ നിലവിളി മനസാക്ഷിയെ നടുക്കുന്നതാണ്.

കോവിഡ് 19 ബാധിച്ച് വിദേശരാജ്യങ്ങളില്‍ 300-ല്‍പരം മലയാളി സഹോദരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.  ഇതില്‍ അധികവും സ്വന്തമായി വീടില്ലാത്തവരും അതുപോലെ കുടുംബത്തിന്റെ ആശ്രയവുമായിരുന്നു.  പ്രവാസകാലത്ത് നാടിന്റെ പുരോഗതിക്കും അതുപോലെ കുടുംബത്തിനും വേണ്ടി ജീവിതം ഹോമിച്ച ഇവരുടെ കുടുംബങ്ങളുടെ തുടര്‍ജീവിതത്തിന് വഴിയൊരുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ കടപ്പെട്ടിരിക്കുന്നു.  ജനിച്ചനാട്ടില്‍ തൊഴില്‍ ഇല്ലാതെ വിദേശരാജ്യങ്ങളില്‍ പോയി ജീവിച്ചു രാജ്യത്തിന് വിദേശനാണ്യ സമ്പത്ത് എത്തിക്കുകയും കേരളത്തിന്റെ ഇന്ന് കാണുന്ന എല്ലാ മേഖലകളിലെ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിച്ച പ്രവാസിയുടെ ദയനീയ സ്ഥിതി പൊതുസമൂഹവും മനസ്സിലാക്കി പ്രവര്‍ത്തിക്കണം.

ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് ശക്തമായ ഇടപെടല്‍ നടത്തുന്ന ഫിറോസ് കുന്നുംപറമ്പില്‍ ശ്രദ്ധേയമായ ഒരു കാര്യമാണ് പ്രവാസികള്‍ക്ക് വേണ്ടി തുടക്കം കുറിച്ചിരിക്കുന്നത്.  കൊറോണമൂലം വിദേശത്ത് മരിച്ച മലയാളി കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതം നല്‍കാനുള്ള തീരുമാനം.  ഇത് തീര്‍ച്ചയായും പലരുടെയും കണ്ണ് തുറപ്പിക്കും എന്നതില്‍ സംശയമില്ല. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്ലാ സന്നദ്ധ സംഘടനകളും സര്‍ക്കാരും പാവപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് തണല്‍ ഒരുക്കണം. മക്കളുടെ വിദ്യാഭ്യാസം, വീട്, അതുപോലെ ആശ്രിതര്‍ക്ക് തൊഴില്‍ എന്നിവ നടപ്പില്‍ വരുത്തിയാല്‍ നമ്മള്‍ പ്രവാസികളോട് നീതി പുലര്‍ത്തി എന്ന് സമാധാനിക്കാം.


Keywords: Article, COVID-19, Top-Headlines, Trending, Real life of expats in Covid period
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?