എന്‍ ഐ എയുടെ 56 ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ എം ശിവശങ്കര്‍; വ്യക്തിബന്ധം ക്രിമിനല്‍ കുറ്റമാക്കാനാകില്ല

തിരുവനന്തപുരം: (www.kvartha.com 27.07.2020) മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ഐ എ എസിനെ ദേശീയ അന്വേഷണ ഏജന്‍സി വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ സര്‍ക്കാരും ഇടത് മുന്നണിയും പ്രതിസന്ധിയിലാണ്. എന്‍ ഐ എ തയ്യാറാക്കിയ 56 ചോദ്യാവലികള്‍ക്ക് നല്‍കുന്ന ഉത്തരങ്ങള്‍, സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമാകുന്നതാണെങ്കില്‍ ശിവശങ്കറിനൊപ്പം സര്‍ക്കാരും എല്‍ ഡി എഫും ആശ്വസിക്കും.

പ്രതിപക്ഷവും ബി ജെ പിയും മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത് ഈ കേസില്‍ ശിവശങ്കറിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ്. പ്രതികളായ സ്വപ്‌ന സുരേഷ്, സരിത് എന്നിവരുമായി ബന്ധമുണ്ടെന്ന് ശിവശങ്കര്‍ നേരത്തെ എന്‍ ഐ എയോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തിബന്ധം ക്രിമിനല്‍ കുറ്റമാക്കാനാകില്ല.

NIA

ജൂലായ് 23ന് തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ക്ലബില്‍ വെച്ച് അഞ്ച് മണിക്കൂറോളം ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു. അന്ന് ശിവശങ്കര്‍ ഐ എ എസ് ഉദ്യോഗസ്ഥന്റെ എല്ലാ അധികാരത്തോടെയുമാണ് മറുപടി നല്‍കിയത്. അതിന് ശേഷം സരിത് നല്‍കിയ മൊഴിയില്‍ ശിവശങ്കറിന് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നെന്ന് മൊഴി നല്‍കി. എന്നാല്‍ സ്വപ്‌ന ഇപ്പോഴും പറയുന്നത് ശിവശങ്കറിന് കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ്. സ്വപ്‌നയ്ക്കും കുടുംബത്തിനും സെക്രട്ടറിയേറ്റിന് അടുത്ത് ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ ശിവശങ്കര്‍ സഹിയിച്ചിരുന്നു. ആ ഫ്‌ളാറ്റില്‍ വെച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്. ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ ശിവശങ്കര്‍ മറ്റൊരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. അവിടെ സരിതും സ്വപ്‌നയും എത്താറുണ്ടായിരുന്നെന്നാണ് കസ്റ്റംസ് പറയുന്നത്.

ശിവശങ്കറിനെ കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നത് ദക്ഷിണേന്ത്യന്‍ മേധാവി കെ ബി വന്ദന ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ്. എന്‍ ഐ എ പ്രോസിക്യൂട്ടറും ചോദ്യം ചെയ്യുന്ന സംഘത്തിനൊപ്പമുണ്ട്. നടപടിക്രമങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. ശിവശങ്കര്‍ മൊഴി കോടതിയില്‍ തിരുത്തിപ്പറയാതിരിക്കാനാണിത്. സ്വപ്നയെ ഐ ടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചത് എം ശിവശങ്കര്‍ ശുപാര്‍ശ ചെയ്തത് കൊണ്ടാണെന്ന് ചീഫ് സെക്രട്ടറി അന്വേഷിച്ച സമിതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് പ്രൈസ് വാട്ടേഴ്‌സ് കൂപ്പര്‍ വ്യക്തമാക്കി. സ്വപ്‌നയും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇത് വ്യക്തമായത്.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ ആദ്യമായാണ് ഏതെങ്കിലുമൊരു അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായിരുന്നതിനാല്‍ ഈ കേസിന് വലിയ രാഷ്ട്രീയ മാനമുണ്ട്. കോവിഡ് രോഗികളുടെ ഡാറ്റാ സ്പ്രിംഗ്ലര്‍ കമ്പനിക്ക് കൈമാറുന്നതിനുള്ള ഇടപാടിന് ചുക്കാന്‍പിടിച്ചത് ശിവശങ്കറാണ്. അന്നേ ശിവശങ്കറിനെതിരെ പ്രതിപക്ഷവും സി പി ഐയും രംഗത്തെത്തിയിരുന്നു. പക്ഷെ, മുഖ്യമന്ത്രി ശിവശങ്കറിനെ വിശ്വസിച്ചു. അതിന് വലിയ വിലയാണ് അദ്ദേഹവും സര്‍ക്കാരും സി പി എമ്മും നല്‍കേണ്ടിവരുന്നത്.


Keywords: NIA again interrogating M Sivasankar, NIA, Interrogation, M.Sivasankar, CPM, CPI, LDF, Opposition, PWC, Swapna Suresh, Sarith.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?