സഞ്ചാരികളുടെ സ്വപ്ന കേന്ദ്രമായ ബേക്കല്‍ കൂടുതല്‍ സുന്ദരിയായി; 3 കോടി രൂപ ചെലവഴിച്ച് ലോക ബാങ്ക് സഹായത്തോടെ നിര്‍മ്മിച്ച ബേക്കല്‍ കോട്ട രാജവീഥി ഉദ്ഘാടനം കാത്തിരിക്കുന്നു

ബേക്കല്‍: (https://ift.tt/3iBOIj4) സഞ്ചാരികളുടെ സ്വപ്ന കേന്ദ്രമായ ബേക്കല്‍ സുന്ദരിയായിരിക്കുന്നു. ലോക ബാങ്ക് സഹായത്തോടെ നിര്‍മ്മിച്ച ബേക്കല്‍ കോട്ട റോഡ് ഉദ്ഘാടനം കാത്തിരിക്കുന്നു. വിദേശികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് ബേക്കല്‍ കോട്ടയില്‍ ദിവസവും എത്തിയിരുന്നത്. കോട്ടയിലേക്ക് പോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡ് ടാര്‍ ചെയ്തതല്ലാലെ മറ്റൊരു സൗന്ദര്യവല്‍ക്കരണവും ഇവിടെ നടത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് കഥ മാറി.

3 കോടിയോളം ചിലവഴിച്ച് കെ.എസ്.ടി.പി പ്രൊജക്ടിന് കീഴില്‍ നാലടിയില്‍ റോഡിലെ കുന്നിടിച്ച് താഴ്ത്തി ഏഴ് മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിംഗും, ഇരുവശവും ഓവു ചാല്‍ നിര്‍മ്മിച്ച് ഒന്നര മീറ്റര്‍ വീതം  മുകളില്‍ ടൈല്‍ പാകി  കൈവരി സ്ഥാപിച്ച് വെങ്കലത്തിന്റെ കളര്‍ അടിച്ചിരിക്കുന്നു .ഒരു വശത്ത് ഏഴ് മീറ്റര്‍ പോസ്റ്റ് സ്ഥാപിച്ച് 11 തെരുവ് വിളക്കുകള്‍, ഇന്റര്‍ലോക്കും,പുതിയ ഓട്ടോ റിക്ഷാ സ്റ്റാന്റ് ഇങ്ങനെയായിരുന്നു കെ.എസ്.ടി.പി.പ്രൊജക്ട്.

ലോക്ക് ഡൗണിന് മുമ്പ് തന്നെ കെ.എസ്.ടി.പി പണി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഉദ്ഘാടനം കോവിഡ് 19 മൂലം നടക്കാതെ പോയി. ലോക്ക് ഡൗണിനെ തുടര്‍ന്ന്  മൂന്നര മാസമായി അടച്ചിട്ട ബേക്കല്‍ കോട്ട സഞ്ചാരികള്‍ക്കായി  തുറന്ന് കൊടുക്കുമ്പോള്‍ പുതിയ അനുഭൂതിയായിരിക്കും സഞ്ചാരികള്‍ക്ക് ഈ മാറ്റം സമ്മാനിക്കുക. കെ.എസ്.ടി.പി. റോഡില്‍ നിന്നും പോക്കറ്റ് റോഡുകളിലേക്ക് സാധാരണ 40 മീറ്റര്‍ വരെ നീളത്തില്‍ ആണ് പദ്ധതി പ്രകാരം ടാറിംഗ് ചെയ്ത് കൊടുക്കുക. എന്നാല്‍ കെ എസ് ടി പി റോഡില്‍ നിന്നും പ്രവേശിക്കുന്ന ബേക്കല്‍ കോട്ട റോഡില്‍  ബേക്കല്‍ കോട്ടയ്ക്കായി രാജവീഥി ഒരുങ്ങിയതിന് പിന്നില്‍ വികസനത്തിന്റെ പുതിയ സമവാക്യം രചിക്കുകയായിരുന്നു ചിലര്‍.

ജില്ലാ കലക്ടറും,പൊതു പ്രവര്‍ത്തകനും, ഒരു  ഉദ്യോഗസ്ഥനും അന്താരാഷ്ട്ര നിലവാരമുള്ള റോഡായി ബേക്കല്‍ കോട്ട റോഡിനെ മാറ്റുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ വികസന പദ്ധതി ഇങ്ങനെയും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന ഒരു വികസന മോഡല്‍ കാണിച്ച് തരികയായിരുന്നു. കാസര്‍കോട് - കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് പണി നടക്കുമ്പോള്‍ ജെ.സി.ഐ ബേക്കല്‍ ഫോര്‍ട്ട് മുന്‍ പ്രസിഡണ്ടും ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ (ബി.ടി.ഒ) ജനറല്‍ സെക്രട്ടറിയുമായ സൈഫുദ്ദീന്‍ കളനാട്  ജനങ്ങളുടെ സുരക്ഷയ്ക്കായി കെ.എസ്.ടി.പി. റോഡില്‍ നിന്നും ബേക്കല്‍ ഫോര്‍ട്ട് റോഡിന്റെ ഉയരം ഒരു മീറ്റര്‍ താഴ്ത്തി വികസിപ്പിക്കണമെന്നും, ബേക്കല്‍ ടോള്‍ ബൂത്തിനടുത്ത് ഡ്രൈനേജും നടപ്പാതയും,ബേക്കല്‍ റെയില്‍വെ ഓവര്‍ ബ്രിഡ്ജിനടുത്ത് ബീച്ച് റോഡില്‍ പ്രവേശിക്കുന്ന സ്ഥലത്തിന് പടിഞ്ഞാറു വശം കൂടി റോഡ് നിര്‍മ്മിക്കണമെന്നും കാണിച്ച് 2017 ല്‍ ലോകബാങ്കിനും മുഖ്യമന്ത്രിക്കും നിവേദനം അയച്ചതാണ് ബേക്കലിന്റെ പുതിയ വികസനത്തിന് തുടക്കം.

ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ കെ എസ് ടി പി കാഞ്ഞങ്ങാട് - കാസര്‍കോട് റോഡ് അടക്കമുള്ള പദ്ധതികളില്‍ റോഡിലേക്ക് പ്രവേശിക്കുന്ന പോക്കറ്റ് റോഡുകളില്‍  ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. നിവേദനം ലോക ബാങ്ക് പദ്ധതി നടപ്പിലാക്കുന്ന  കണ്‍സള്‍ട്ടന്റിനും മുഖ്യമന്ത്രി മുന്‍ ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവിനും തുടര്‍ നടപടി കൈകൊള്ളാന്‍  അയച്ച് കൊടുത്തു. പിന്നീട് നിരന്തരം അധികാരികളുമായി സൈഫുദ്ദീന്‍ ബന്ധപ്പെട്ടിരുന്നതിനിടയിലാണ് ഒരു വര്‍ഷം മുമ്പ് കെ.എസ്.ടി.പി. റോഡ് ഉല്‍ഘാടന സമയം സെയ്ഫുദ്ദീന്‍ സുഹൃത്ത് കൂടിയാം ഡി.ടി.പി.സി. മാനേജര്‍ സുനില്‍ കുമാറിനെ കാര്യങ്ങള്‍ ധരിപ്പിക്കുന്നത്.

സുനില്‍ കുമാര്‍ തുടര്‍ന്ന് വന്ന ജില്ലാ കലക്ടര്‍ സജിത് ബാബുവിനോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ഡിടിപിസി ചെയര്‍മാന്‍ എന്ന നിലയിലും ജില്ലയിലെ ടൂറിസം വികസനത്തില്‍ താല്‍പര്യമുള്ള ആളെന്ന നിലയിലും അദ്ദേഹം മുന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ കൂടിയായിരുന്ന കെ.എസ്.ടി.പി. ഡയറക്ടര്‍  ആനന്ദ് സിംഗുമായി സംസാരിച്ച് കോട്ട റോഡ് കെ.എസ്.ടി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി ശ്രമം നടത്തി.

ജില്ലാ കലക്ടര്‍ കെ.എസ്.ടി.പി യുടെയും വേള്‍ഡ് ബാങ്കിന്റെയും പ്രതിനിധികളോടൊപ്പം ബേക്കല്‍ സന്ദര്‍ശിച്ചിരുന്നു.അങ്ങിനെയാണ്. കാഞ്ഞങ്ങാട് - കാസര്‍കോട് റോഡ് പദ്ധതിയില്‍ നിന്നും ബാക്കി വന്ന 10 കോടിയില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി 2.65 കോടിയുടെ ബേക്കല്‍  പുനരുദ്ധാരണ  പ്രവര്‍ത്തിക്ക് ചിലവഴിക്കാന്‍ തീരുമാനിച്ചത്. കോട്ട റോഡ് പദ്ധതിക്ക് മുമ്പില്‍ നിരവധി പ്രതിബന്ധങ്ങളാണ് ഉണ്ടായിരുന്നത്. പദ്ധതിക്ക് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ കലക്ടര്‍ ഡി.ടി.പി.സി. മാനേജര്‍ സുനില്‍ കുമാറിനെ ചുമതലപ്പെടുത്തി.

ജില്ലാ കലക്ടര്‍ ചെയര്‍മാനായ ഡി.ടി.പി.സി. യുടെ സെക്രട്ടറി ബിജുവിന്റെയും മനേജര്‍ സുനില്‍ കുമാറിന്റെയും ശ്രമ ഫലമായി ഒരു കോടിയുടെ സൗന്ദര്യവല്‍ക്കരണ പദ്ധതി ടൂറിസം വകുപ്പില്‍ സമര്‍പ്പിച്ചതില്‍ ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ ഭരണാനുമതി നല്‍കി. കോണ്‍ഗ്രീറ്റില്‍ പണിത് ചെങ്കല്ല് ടൈല്‍ ഒട്ടിച്ച ഭംഗിയുള്ള സ്വാഗത കമാനം, ജംഗ്ഷന്‍ മുതല്‍  സ്വാഗത കമാനം വരെ ബേക്കല്‍ കോട്ടയുടെ പേരെഴുതിയ ഡിവൈഡര്‍, ഇരുവശവും ഒരേ ഡിസൈനിലുള്ള ചെങ്കല്ല് മതില്‍ ,ഓട്ടോറിക്ഷാ സ്റ്റാന്റ് സൗന്ദര്യവല്‍ക്കരണം, ജംഗ്ഷനില്‍ കെഎസ്.ടി.പി. റോഡിന്റെ ഒരു വശം ടോയ്‌ലറ്റ്, കിയോസ്‌ക് കം ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍, മറുവശത്ത് കിയോസ്‌ക് കം ഷെല്‍ട്ടര്‍ തുടങ്ങിയവയും പദ്ധതി വിഭാവനം ചെയ്തിരുന്നു. അങ്ങിനെ കോട്ടയുടെ പാതയും പരിസരവും ആകെ സ്വപ്നതുല്ല്യമായി മാറി.

ഏഴ് മീറ്റര്‍ റോഡും, ഒന്നര മീറ്റര്‍ നടപ്പാതയും നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരുന്നത്.വീതി കുറഞ്ഞ ഒരു സ്ഥലത്ത് വീതി കൂട്ടാന്‍ ഡി.ടി.പി.സി.മാനേജര്‍സുനില്‍ കുമാര്‍ സമീപത്തെ വിഷ്ണു ധൂമാവതി ക്ഷേത്ര ഭാരവാഹികളുമായി ചര്‍ച്ച നടത്തി. ടൂറിസം വകുപ്പ് കോട്ട റോഡിന് വശത്തുള്ള മതിലുകള്‍ പുതുക്കി പണിത് തരാമെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കി. ക്ഷേത്ര ഭാരവാഹികളുടെ വിശാലമനസ്‌കതയില്‍ വീതി കൂട്ടാന്‍ ക്ഷേത്ര മതില്‍ പൊളിച്ച് വേണ്ട സൗകര്യം ചെയ്തത് അഭിനന്ദനാര്‍ഹമായ കാര്യമായിരുന്നു.

റോഡിന് തടസ്സം നിന്ന ഒരു ആരാധനാലയത്തിന്റെ കമാനം, നിര്‍ദ്ദിഷ്ട നടപ്പാതയില്‍ നിന്ന ചെറിയ ആല്‍മരം എന്നിവ മാറ്റുക എന്നതായിരുന്നു മറ്റൊരു ശ്രമകരമായ ദൗത്യം. അതിന് കലക്ടര്‍ വഴി കണ്ട് പിടിച്ചു. പുതിയ കമാനത്തില്‍ അരാധനാലയത്തിന്റെ പേരെഴുതി പഴയകമാനം പൊളിക്കുക. മുറിക്കുന്ന ആല്‍ മരത്തിന് പകരം തറ കെട്ടി സംരക്ഷിച്ച് ഒരു ആല്‍മരം നടുക .രണ്ടും ചെയ്യാനുള്ള ഉത്തരവാദിത്തം ഡി.ടി.പി.സി.മാനേജര്‍ സുനില്‍ കുമാറിന് നല്‍കുകയും അദ്ദേഹം അത് ഭംഗിയായി നിറവേറ്റുകയും ചെയ്തു.

ബേക്കല്‍ കോട്ട റോഡ് പദ്ധതി തുടക്കം മുതല്‍ ഒരു വര്‍ഷമായി ഡി.ടി.പി.സി. മാനേജര്‍ സുനില്‍ കുമാറും, മാനേജ്‌മെന്റ് ബിരുദധാരിയും ടൂറിസം വികസനത്തിനായി സമൂഹ മാധ്യമങ്ങളില്‍ ജില്ലയുടെ ടൂറിസം വികസനത്തിനായി കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈഫുദ്ദീന്‍ കളനാടും നിരന്തരം സൈറ്റിലെത്തി റോഡ് പണിയുടെ പുരോഗതി വിലയിരുത്തി വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്തു. സൈഫുദ്ദീന്‍ കെ.എസ്.ടി.പി., ലോക ബാങ്ക് കണ്‍സള്‍ട്ടന്റ്  എന്നിവരുമായും, സുനില്‍ കുമാര്‍ ജില്ലാ കലക്ടറെയും വിവരങ്ങള്‍ അറിയിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയത്.

റോഡ് പണിക്ക് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷം സൗജന്യമായി വെള്ളം നല്‍കിയത് സൈഫുദ്ദീന്‍ കളനാടായിരുന്നു. കലക്ടര്‍  സജിത് ബാബു നിരന്തരം സൈറ്റ് സന്ദര്‍ശിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ നിര്‍ദ്ദേശവും നല്‍കി വന്നിരുന്നു. ഇവരുടെയെല്ലാം ഒറ്റക്കെട്ടായ ശ്രമം ഒരു പുരാതന ചരിത്ര സ്മാരകത്തിനും, ടൂറിസ്റ്റ് കേന്ദ്രത്തിനും രാജീവിഥി ഒരുക്കുന്നതിലേക്ക് നയിക്കുകയായിരുന്നു.സൈഫുദ്ദീന്‍ കളനാടിന്റെ നിവേദനത്തിന് ലോക ബാങ്ക് മുന്തിയ പരിഗണനയാണ് നല്‍കിയത്. കെ.എസ്.ടി.പി ക്ക്  നടപടിയെടുക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ഇത് പ്രകാരം ആയിരുന്നു. കോട്ട റോഡിനൊപ്പം ബേക്കല്‍ ടോള്‍ ബൂത്തിനടുത്ത് ജനങ്ങളുടെ സുരക്ഷയ്ക്കായി 150 മീറ്റര്‍  ഓവുചാലും, സ്ലാബിട്ട് ഇരുമ്പ് കൈവരിയോട് കൂടി ഫുഡ് പാത്തും കെ.എസ്.ടി.പി നിര്‍മ്മിച്ച് നല്‍കി. റെയില്‍വെ ഓവര്‍ ബ്രിഡ്ജിന് മറുവശം ഒരു അപ്രോച്ച് റോഡ് കൂടി ഇനി നിര്‍മ്മിക്കാനുണ്ട്.

ജനങ്ങളുടെ സുരക്ഷയ്ക്ക് അത്യാവശ്യമായി നിര്‍മ്മിക്കേണ്ട നിര്‍ദ്ദിഷ്ട അപ്രോച്ച് റോഡ്  കടന്ന് പോകുന്ന ഒരു സ്ഥലമുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് ഉണ്ടായിരുന്നതിനാല്‍ കെ.എസ്.ടി.പി. തീരുമാനം വൈകിയതാണ് റോഡ് നിര്‍മ്മിക്കുന്നതില്‍ വിലങ്ങ്തടിയായത്.തടസ്സം നീക്കാന്‍ ജില്ലാ കലക്ടര്‍ ശ്രമം തുടങ്ങി കഴിഞ്ഞു.

എത്രയും പെട്ടെന്ന് തന്നെ ഡി.ടി.പി.സി യുടെ സൗന്ദര്യവല്‍ക്കരണ പദ്ധതി പൂര്‍ത്തീകരിച്ച് ബേക്കല്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിയും, കെ എസ് ടി പി റോഡ് പദ്ധതി, ഡി.ടി.പി.സി. ബേക്കല്‍ സൗന്ദര്യവല്‍ക്കര പദ്ധതി തുടങ്ങിയവ ഒരുമിച്ച് ഉല്‍ഘാടനം ചെയ്യാനൊരുങ്ങുകയാണ് ജില്ലയുടെ വികസന കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്കുമാര്‍.


Keywords: Kasaragod, Bekal, Kerala, News, Road, Inauguration, Bekal fort road ready for Inauguration


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?