യാത്രകളിലെ ധാരണയില്ലായ്മ കോവിഡ് കണക്കുകള്‍ വീണ്ടും താക്കീതാവുന്നു

സി കെ എ ജബ്ബാര്‍

(https://ift.tt/2LymSok) ട്രെയിനുകളുടെ വരവും ഇതര സംസ്ഥാനത്ത് നിന്നുള്ള വാഹനങ്ങളുടെ പ്രവേശനവും കോവിഡ് പ്രതിരോധ ഗ്രാഫില്‍ സംസ്ഥാനം ഒരല്‍പം കൂടി ജാഗ്രത പുലര്‍ത്തേണ്ട ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. മെയ് 14 ന് പോസിറ്റീവായ 26 പേരില്‍ 14 പേര്‍ പുറത്തുനിന്ന് വന്നവരാണ്. ഏഴുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്നു വന്നവര്‍. ചെന്നൈ 2, മുംബൈ 4, ബംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുടെ കണക്ക്. ഇവരുമായി ഇടപഴകിയ വലിയൊരു വിഭാഗം നിരീക്ഷണ പട്ടികയുടെ നീളം കൂട്ടുകയും ചെയ്തു.

മുഖ്യമന്ത്രി വെളിപ്പെടുത്തിയ പാലക്കാട് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ കൃത്യമായി വരച്ചു കാട്ടുന്നു. ഛര്‍ദിയും ശാരീരിക അസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈയില്‍ നിന്നു വന്നയാളെ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടതാണ് ആ റിപ്പോര്‍ട്ട്. ഡ്യൂട്ടിയുടെ ഭാഗമായി അയാളുമായി സമ്പര്‍ക്കത്തിലുണ്ടായ നഴ്‌സുമാരെ ഹോസ്പിറ്റല്‍ ക്വാറന്റൈനിലേക്കും പൊലീസുകാരെ ഹോം ക്വാറന്റൈറനിലേക്കും മാറ്റേണ്ടി വന്നു.

ആ സമയത്ത് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ജനങ്ങളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനിന്നിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ച ആളും എട്ട് സഹയാത്രികരും ഹൈ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടില്‍ ഉള്‍പ്പെടുന്നു. അവിടെയുണ്ടായിരുന്ന 130ഓളം യാത്രക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊലീസ്, ജനപ്രതിനിധികള്‍, മറ്റു നാട്ടുകാര്‍ എന്നിവരെ ലോ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടായി കണക്കാക്കി 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനിലേക്ക് വിടാവുന്നതും ഇവരില്‍ ലക്ഷണമുള്ളവരുടെ സ്രവം പരിശോധിക്കേണ്ടതുമാണ്- ഇതാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.

ഈ സമ്പര്‍ക്കപ്പട്ടിക അന്തിമമല്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. വാളയാറില്‍ പോയ ജനപ്രതിനിധികളെ ഉള്‍പ്പെടെ ക്വാറന്റൈനിലേക്ക് അയക്കേണ്ടിവന്ന ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്ന് മുഖ്യമന്ത്രി സംയമനപൂര്‍വം പ്രതികരിച്ചത് മലയാളിയോടുള്ള സ്‌നേഹം കൊണ്ടാണ്. കാരണം രോഗിയായാലും അവര്‍ സ്വന്തം നാട്ടിലേക്കല്ലാതെ പിന്നെങ്ങോട്ട് പോകും. പക്ഷെ, ഔദ്യോഗിക സംവിധാനം ഉണ്ടാക്കിയ ചാനല്‍ ഉപയോഗിക്കാതെ ആര്‍ക്കും എങ്ങിനെയും ചാടി വരാന്‍ പറ്റുന്ന ഒരു മഹാമാരിയാണോ നാം അഭിമുഖീകരിക്കുന്നത്. അത്തരം നടപടികളെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ന്യായീകരിക്കാമോ. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടവര്‍ അത് നിര്‍വഹിക്കേണ്ട സമയമാണിത്. രാഷ്ട്രീയ നാടകം കളിക്കേണ്ട ഘട്ടമല്ല ഇത് എന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയായ ദിശാബോധമുള്ള പ്രതികരണമാണ്.

ഔദ്യോഗിക മാര്‍ഗേണ വരുന്ന എത്ര രോഗികളെയും പരിചരിക്കാന്‍ കേരളം സന്നാഹമൊരുക്കിയിരിക്കെ അത് താളം തെറ്റിക്കുന്ന നടപടി ഉണ്ടാവരുത്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും മലയാളിക്ക് ഔദ്യോഗികമായി കേരളത്തിലേക്ക് വരാന്‍ ഭയപ്പെടേണ്ടതില്ല. അത്രത്തോളം കേരളം സജജമാണ്.  പക്ഷെ, സംസ്ഥാന സര്‍ക്കാറിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കുന്ന അടിയൊഴുക്കുകള്‍ ഉണ്ടാവാന്‍ പാടില്ല.
ഡല്‍ഹി കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങളിലെ മലയാളികളെ കേരളത്തിലെത്തിക്കാന്‍ മുന്‍ഗണനാ വിഭാഗങ്ങളെ നിശ്ചയിച്ച് വ്യവസ്ഥാപിത നടപടി സ്വീകരിച്ചപ്പോഴാണ് റെയില്‍വെ സ്വന്തം നിലയില്‍ ബുക്കിങ്ങ് നടത്തി വണ്ടി പുറപ്പെട്ടത്. നോര്‍ക്കയെ വിശ്വസിച്ച് കാത്തിരുന്നവരുടെ വണ്ടി ഇത് വരെയും ഡല്‍ഹിയില്‍ നിന്ന് പുറപ്പെടാനായില്ല. പകരം റയില്‍വെ നേരിട്ട് തുടങ്ങിയ സര്‍വീസിലെ ആദ്യ വണ്ടി വെള്ളിയാഴ്ച കേരളത്തിലെത്തും.

സംസ്ഥാനത്ത് മൂന്ന് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നത്. ട്രെയിനില്‍ എത്തുന്ന യാത്രക്കാര്‍ സംസ്ഥാനത്തിന്റെ പാസിനായി കോവിഡ് 19 ജാഗ്രത സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിമാനത്താവളങ്ങളിലേതു പോലുള്ള ക്രമീകരണങ്ങള്‍ റെയില്‍വെ സ്റ്റേഷനുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ് ലഭ്യമല്ലാത്തവര്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോകേണ്ടി വരും. ഇത്തരമൊരു സാഹചര്യമുണ്ടാക്കിയത് കേന്ദ്ര-സംസ്ഥാന കൂടിയാലോചനയുടെയോ പരസ്പര ധാരണയില്ലായ്മയുടേയോ അഭാവമാണ്. നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് റെയില്‍വെ മുന്‍ഗണന നല്‍കിയിരുന്നുവെങ്കില്‍ വീടുകളിലേക്ക് ക്വാറന്റൈനില്‍ പോയാല്‍ മതിയായിരുന്നു. നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അതാത് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച ചൈന്‍ ജാഗ്രതാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ഡെല്‍ഹിക്കു പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷ പരിഗണിച്ചാണ്. ഇപ്പോള്‍ കേരളത്തിലേക്ക് റെയില്‍വെ നേരിട്ട് നടക്കുന്ന സര്‍വീസ് മറ്റ് സംസ്ഥാനങ്ങളില്‍ പലേടത്തും സ്റ്റോപ്പുണ്ട്. അവിടങ്ങളില്‍ നിന്ന് കയറി വരുന്നവര്‍ ഇവിടെ ശരിയായ നിരീക്ഷണത്തിന് വിധേയമാവുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ചെക്‌പോസ്റ്റുകളിലും എത്തിയശേഷം വീടുകളിലേക്ക് പോകുന്ന യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ജില്ലകളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് 185 കേന്ദ്രങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ പട്ടിക വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ചെക്ക്‌പോസ്റ്റുകളിലുമുള്ള ഹെല്‍പ് ഡെസ്‌ക്കുകളില്‍ ലഭിക്കും.

അതിര്‍ത്തികളില്‍ പണം വാങ്ങി ആളുകളെ കടത്താന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന് കര്‍ണാടകത്തില്‍ നിന്ന് പരാതി ഉയര്‍ന്നു. പാസില്ലാതെ ആളുകളെ കടത്തിവിട്ടതിന്റെ അപകടമാണ് കഴിഞ്ഞദിവസം വാളയാറില്‍ കണ്ടത്. മെയ് എട്ടിന് ചെന്നൈയില്‍നിന്ന് മിനി ബസില്‍ പുറപ്പെട്ട് ഒമ്പതിന് രാത്രി വാളയാറിലെത്തിയ മലപ്പുറം പള്ളിക്കല്‍ സ്വദേശിയായ 44കാരന്‍ കോവിഡ് ബാധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന ഒരാളും അവിടെ നിരീക്ഷണത്തിലുണ്ട്. മറ്റ് എട്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ്. കൃത്യമായ പരിശോധനകളും രേഖകളുമില്ലാതെ ഇങ്ങനെ ആളുകള്‍ എത്തുന്നത് സംസ്ഥാനത്തെ സംവിധാനത്തെ തകര്‍ക്കും.



Keywords: Kerala, News, Trending, COVID19, CKA Jabbar, Covid numbers threatening Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?