ഉംപുന്‍ ചുഴലിക്കാറ്റ് ഉച്ചയോടെ കരയിലെത്തും; ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും; തീരദേശ മേഖലകളില്‍ നിന്നും ഒഴിപ്പിക്കുന്നത് ലക്ഷം പേരെ

കൊല്‍ക്കത്ത: (www.kvartha.com 20.05.2020)  ഉംപുന്‍ ചുഴലിക്കാറ്റ് ഉച്ചയോടെ കരയിലെത്തും. ഇതിന്റെ ഭാഗമായി ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങി. ഉംപുന്‍ ചുഴലിക്കാറ്റ് ഉച്ചയോടെ ബംഗാള്‍ തീരം വഴി കരയിലേക്ക് പ്രവേശിക്കുമെന്നും 185 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുമെന്നുമാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ തീരദേശ മേഖലകളില്‍നിന്ന് ലക്ഷക്കണക്കിന് പേരെയാണ് ഒഴിപ്പിക്കുന്നത്.

2019 നവംബര്‍ ഒമ്പതിന് പശ്ചിമബംഗാളില്‍ വീശിയ 'ബുള്‍ബുള്‍' ചുഴലിക്കാറ്റിനേക്കാള്‍ നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയുള്ളതാണ് 'ഉംപുന്‍'. കാറ്റിനൊപ്പം അതിശക്തമായ മഴയും കടലേറ്റവുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തിരമാല നാലഞ്ച് മീറ്റര്‍വരെ ഉയരാം.

Amphan to make landfall today, lakhs evacuated from Odisha, Bengal, Kolkata, News, Trending, Cyclone, Warning, Rain, West Bengal, National

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചുഴലിക്കാറ്റിനെ നേരിടേണ്ട പ്രതിസന്ധിയിലാണ് ബംഗാളും ഒഡീഷയും. ബംഗാളിലെ ദിഘയില്‍ കൂടിയാണ് ഉംപുന്‍ ചുഴലിക്കാറ്റ് കരതൊടുകയെന്നാണ് നിലവില്‍ കണക്കുകൂട്ടിയിരിക്കുന്നത്. ഇതിന് മുന്നോടിയായി മൂന്നുലക്ഷം ആളുകളെയാണ് ബംഗാളിലെ തീരമേഖലകളില്‍ നിന്ന് ഒഴിപ്പിച്ചത്. ഒഡീഷ 11 ലക്ഷം ആളുകളെയാണ് ഒഴിപ്പിക്കുന്നത്. ഇവിടെ നാല് ജില്ലകളില്‍ ചുഴലിക്കാറ്റ് കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുര്‍, വടക്കും തെക്കും 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത ജില്ലകളില്‍ 'ഉംപുന്റെ' ആഘാതമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷയിലെ ജഗത്സിങ്പുര്‍, കേന്ദ്രാപഡ, ഭദ്രക്, ജാജ്പു, ബാലസോര്‍ എന്നീ തീരജില്ലകളിലും കനത്ത മഴയും കാറ്റും വലിയ തിരമാലകളുണ്ടാകും. മീന്‍പിടുത്തക്കാര്‍ വ്യാഴാഴ്ചവരെ കടലില്‍പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍ ആയിരുന്ന ഉംപുന്‍ ഇപ്പോള്‍ അതിശക്ത ചുഴലിക്കാറ്റ് (എക്‌സ്ട്രീമ്ലി സെവിയര്‍ സൈക്ലോണ്‍ സ്റ്റോം) ആയി ദുര്‍ബലപ്പെട്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഉംപുന്‍ കരതൊടുമ്പോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 155 മുതല്‍ 185 കിലോമീറ്റര്‍ വരെയാകാമെന്നും കണക്കുകൂട്ടുന്നു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ-ബംഗ്ലാദേശ് ജലാതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന 45 പട്രോള്‍ ബോട്ടുകളും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മൂന്ന് കാവല്‍പ്പുരകളും ബിഎസ്എഫ് സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. കഴിഞ്ഞവര്‍ഷം മേയ് മൂന്നിന് ഒഡിഷയില്‍ വീശിയ 'ഫൊണി' ചുഴലിക്കാറ്റില്‍ 64 പേര്‍ മരിച്ചിരുന്നു.

ചുഴലിക്കാറ്റുണ്ടാക്കുന്ന ആഘാതം നേരിടാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രകാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തലവനായുള്ള നാഷണല്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി (എന്‍.സി.എം.സി.) ചൊവ്വാഴ്ച വിലയിരുത്തി. താഴ്ന്നപ്രദേശങ്ങളില്‍ കഴിയുന്നവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയെന്ന് ഒഡിഷ ചീഫ് സെക്രട്ടറി അറിയിച്ചു. ഇവര്‍ക്ക് ഭക്ഷ്യധാന്യങ്ങളും കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായും ഇദ്ദേഹം അറിയിച്ചു.

ദേശീയ ദുരന്തനിവാരണ സേനയുടെ 41 സംഘങ്ങളെ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലായി വിന്യസിച്ചിരിക്കുകയാണ്. കരസേന, നാവികസേന എന്നിവയുടെ രക്ഷാ, ദുരിതാശ്വാസ സംഘങ്ങള്‍ സജ്ജമായിട്ടുണ്ട്. നാവിക, വ്യോമസേനകളുടെയും തീരരക്ഷാസേനയുടെയും കപ്പലുകളും ഹെലിക്കോപ്റ്ററുകളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. കാറ്റിലും മഴയിലും തകരാറിലാവുന്ന വൈദ്യുതി, വാര്‍ത്താവിനിമയബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ ഒഡിഷയിലേക്കും ബംഗാളിലേക്കും അയച്ചിട്ടുണ്ട്.

Keywords: Amphan to make landfall today, lakhs evacuated from Odisha, Bengal, Kolkata, News, Trending, Cyclone, Warning, Rain, West Bengal, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?