പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ഫീസ്: സൗജന്യ വാഗ്ദാനങ്ങള്‍ക്ക് പാര വെച്ചത് ആര്? പാവപ്പെട്ടവനെ എങ്ങിനെ നിശ്ചയിക്കും?

സി കെ എ ജബ്ബാര്‍

(https://ift.tt/2X9fA1e) തിരിച്ചെത്തുന്ന പ്രവാസികളില്‍ നിന്ന്ക്വാറന്റയിന്‍ ഫീസ് ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കെ ഈ തീരുമാനത്തിന്റെ പിന്നിലെ ഇടപെടല്‍ എന്തായിരിക്കുമെന്നത് പരിശോധിക്കപ്പെടേണ്ടതാണ്.ആദ്യ ദിവസം മുഴുവന്‍ പ്രവാസികളില്‍ നിന്ന് ഫീസ് ഈടാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിഷേധത്തെ തുടര്‍ന്ന് കഴിവില്ലാത്തവരെ ഒഴിവാക്കുമെന്ന് തിരുത്തിയെങ്കിലും കഴിവില്ലാത്തവരുടെ മാനദന്ധം എന്തായിരിക്കുമെന്നാണ് ഇനിയുള്ള ആകാംക്ഷ. പ്രവാസിയുടെ റേഷന്‍ കാര്‍ഡാണോ അതല്ല മറ്റ് പല മാനദണ്ഡമാണോ പരിഗണിക്കുക? പ്രവാസികള്‍ നല്‍കുന്ന സത്യവാങ്ങ് മൂലത്തില്‍ ക്വാറന്റയിന്‍ ഫീസ് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തി എന്നായിരുന്നു ചൂണ്ടി കാണിക്കപ്പെട്ടത്.

പ്രവാസികളെ തിരിച്ചു കൊണ്ടു വരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിയോജിച്ചു നിന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ നാവിലാണ് പ്രവാസികള്‍ക്ക് എല്ലാം സജ്ജമാക്കി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. കോടതിയില്‍ നല്‍കിയ സത്യവാങ്ങിലും അത് ആവര്‍ത്തിച്ചു. അതിന് ശേഷം കോടതി ഇടപെട്ട് പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ നടപടി സ്വീകരിക്കാവുന്ന ഘട്ടമെത്തിയപ്പോള്‍ തുടക്കത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ക്വാറന്റയിന്‍ ഫീസ് ഈടാക്കണമെന്നായിരുന്നു. അപ്പോഴും പിണറായി സര്‍ക്കാര്‍ പ്രവാസികള്‍ക്ക് സേവനം സൗജന്യമാക്കുമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി. എന്നിട്ടിപ്പോള്‍ പൊടുന്നനെ ക്വാറന്റയിന്‍ ഫീസ് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്‍ നിലപാടില്‍ നിന്ന് പുറകോട്ട് പോയതിന്റെ കാരണം ദുരൂഹമാണ്. കേന്ദ്ര നിലപാടാണ് കാരണമെങ്കില്‍ രാഷ്ട്രീയമായ ആയുധമെന്ന നിലയില്‍ ഫീസ് പ്രഖ്യാപന വേളയില്‍ മുഖ്യമന്ത്രി അത് പറയുമായിരുന്നു. 'ചിലവ് താങ്ങാനാവുന്നില്ല' എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്. ചിലവ് നല്‍കല്‍ നിര്‍ബന്ധ ഉപാധിയല്ല എന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചതോടെ തീരുമാനത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ സംസ്ഥാന സര്‍ക്കാറിനായി.

സാമ്പത്തിക ക്ലേശമാണൊ വിശദീകരണം

ശരിയാണെങ്കില്‍ സര്‍ക്കാറിന്റെ നടപടി ക്രമങ്ങള്‍ ഇഴകീറി പരിശോധിക്കണം. ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയമായും നടന്ന അടിയൊഴുക്കുകള്‍ ഉണ്ടെന്ന് അപ്പോള്‍ വ്യക്തമായേക്കും. യഥാര്‍ത്ഥത്തില്‍ ക്വാറന്റെയിന് വേണ്ടി രണ്ടര ലക്ഷം ബെഡുകള്‍ സംസ്ഥാനം സജ്ജീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ തന്നെ ഒരേ സമയം രണ്ട് ലക്ഷം പേര്‍ വിമാനമിറങ്ങുമോ? ഫീസ് ഈടാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം പ്രവാസികളുടെ തിരിച്ചു വരവ് തടയുക എന്നത് കൂടിയാണോ? വ്യക്തമാക്കപ്പെടേണ്ട കാര്യങ്ങളാണിവ.

സേവന വാഗ്ദാനം ഉപയോഗപ്പെടുത്തിയോ ?

സൗജന്യമായി സ്ഥാപനങ്ങളും സേവകരെയും പ്രവാസികള്‍ക്കായി ക്വാറന്റയിനിന് വേണ്ടി നല്‍കാമെന്ന മത/ സന്നദ്ധ സംഘടനകളുടെ വാഗ്ദാനം സ്വീകരിക്കാതിരുന്നതിനെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ട്. ക്വാറന്റയിനിന് ലോഡ്ജുകള്‍ ഏറ്റെടത്ത് ചിലവ് ഭാരം വരുത്തി വെച്ച ഉദ്യോഗസ്ഥ നടപടി സൂക്ഷമമായി നിരൂപണം ചെയ്യണം.

സൗജന്യ ക്വാറന്റയിന്‍ സൗകര്യത്തിനായി നിരവധി സ്ഥാപനങ്ങള്‍ വിട്ടു നല്‍കാന്‍ മത/സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വന്നിരുന്നു. പല ജില്ലകളിലും സൗജന്യ ക്വാറന്റയിന്‍ കേന്ദ്രമാക്കാവുന്ന സ്ഥാപനങ്ങളുടെ പട്ടിക ജില്ലാ കലക്ടര്‍മാര്‍ക്ക് രേഖാമൂലം നല്‍കിയതാണ്. തുടര്‍ന്ന് പ്രാദേശികമായി ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങള്‍ പരിശോധിച്ചു. ചിലേടത്ത് പരിശോധന പൂര്‍ണ്ണമായി നടന്നില്ല. ബാത്ത് അറ്റാച്ചഡ് സിങ്കിള്‍ മുറികളാണ് ക്വാറന്റയിനിന് പാകമെന്ന നിലയില്‍ വിമാന താവളങ്ങളില്‍ നിന്ന് ഏറെ ദൂരത്തുള്ള ലോഡ്ജുകളാണ് നിര്‍ണയിച്ചത്. പ്രായോഗികമായിഈ നടപടി തെറ്റല്ല. പക്ഷെ,സാമ്പത്തിക ബാധ്യത വരുത്താത്ത മത-സന്നദ്ധ മേഖലയിലെ സൗജന്യ വാഗ്ദാനം സൂക്ഷമമായി ഉദ്യോഗസ്ഥര്‍ പഠിച്ചുവോ?. മത-സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വെച്ച ക്വാറന്റയിന്‍ കെട്ടിടങ്ങളില്‍ പലതും കോമണ്‍ ടോയ്‌ലറ്റ് ഉള്ള ഹോസ്റ്റലുകളാണ് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ ഒരു നിലയില്‍ പത്തും ഇരുപതും ടോയ്‌ലറ്റുകളുള്ള ഹോസ്റ്റല്‍ കെട്ടിടങ്ങളിലെ മുറികള്‍ ഒരു ടോയ്‌ലറ്റിന് ഒരു മുറി എന്ന നിലയില്‍ സ്റ്റിക്കര്‍ പതിച്ച് ഉപയോഗിക്കാമെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ ചിലേടത്ത് നിരാകരിക്കുകയായിരുന്നു. ടോയ്ലറ്റ് പരിസരത്ത് കൂടിക്കുഴയല്‍ ഉണ്ടാവുമെന്ന വിദഗ്ധ വീക്ഷണത്തിന്റെ ഭാഗമായി ഈ നിലപാട് ശരിയാണെന്ന് വരാം. എന്നാല്‍ വിമാന താവളത്തിന്സമീപത്തുള്ള അനുയോജ്യമായ മറ്റ് ഹോസ്റ്റലുകളും പരിഗണിച്ചില്ല എന്ന് പറയപ്പെടുന്നു. കോറന്റയിന്‍ സന്നദ്ധ സേവകരെയുംമത സംഘടനകളില്‍ നിന്ന് ഉപയോഗിക്കാമായിരുന്നു.

ഓരോ പഞ്ചായത്തിലും ഉപയോഗിക്കാതെ പൂട്ടിക്കിടക്കുന്ന വീടുകള്‍ ഏറ്റെടുക്കാനുള്ള സാധ്യത വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ചാലേടത്ത് പരിശോധിച്ചിരുന്നു. പലേടത്തും വീട്ടുടമകള്‍ പ്രതിഫലം ആഗ്രഹിക്കാതെ വീട് വിട്ടു നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. കോമണ്‍ ടോയ്‌ലറ്റ് പ്രശ്‌നം വീടുകളില്‍ ഇല്ല. ഇത്തരം സാധ്യതകളും ഉപയോഗിക്കാനുള്ള നെറ്റ് വര്‍ക്ക് സംവിധാനം ചില പഞ്ചായത്തില്‍ ഉണ്ട്. അവയും ഉപയോഗിക്കുമെന്ന്പ്രതീക്ഷിക്കപ്പെട്ടതാണ്.

ചികിത്സാ വ്യാപാരമല്ല നമ്മുടെ മാതൃക

വിവിധ രാജ്യങ്ങളില്‍  ചികില്‍സ രംഗം സമ്പൂര്‍ണമായും സ്വകാര്യ മേഖലയിലാണ്. അതിനാല്‍ രോഗികള്‍ തന്നെ ചില വ് വഹിക്കേണ്ടി വരുന്നുണ്ട്. കേരളത്തിന് പുറത്തും സര്‍ക്കാര്‍ സംവിധാനത്തിലെ ചികില്‍സ കാര്യക്ഷമമല്ല. കേരളം ഇക്കാര്യത്തില്‍ മാതൃകയാണ്. ചികില്‍സയുടെ സര്‍ക്കാര്‍ സംവിധാനം കേരളത്തില്‍ മികച്ചതാണ്. പതിറ്റാണ്ടുകളായി കേരള ആരോഗ്യ വകുപ്പ് ആര്‍ജ്ജിച്ചെടുത്ത കരുത്തിന്റെ ഫലമാണിത്. നമ്മുടെ ജീവകാരുണ്യ സേവനത്തിന്റെ നയപരമായ ചൈതന്യമാണത്. സര്‍ക്കാറുകള്‍ മാറി വരുന്നതനുസരിച്ച് കേരളത്തിലെ  ആരോഗ്യ വകുപ്പ് ഓരോ ഘട്ടത്തിലും ശക്തിപ്പെട്ടു. പക്ഷെ, കേരളത്തിന് പുറത്തെ ആരോഗ്യ രംഗത്തെ ദൗര്‍ബല്യം ചൂണ്ടികാട്ടി പ്രവാസികളില്‍ നിന്ന് ക്വാറന്റയിന്‍ ഫീസ് ഈടാക്കുന്നത് ന്യായീകരിക്കാനാവില്ല. സര്‍ക്കാര്‍ പൊതുമേഖലാ സംവിധാനങ്ങളെ വലിയ മഹത്വമായി കാണുകയും ന്യായീകരിക്കുകയും ചെയ്യുന്ന നമുക്ക് മുതലാളിത്ത വ്യവസ്ഥയിലെ കച്ചവട സംവിധാനങ്ങളോട് താരതമ്യം ചെയ്ത് നമ്മുടെ ദൗര്‍ബല്യത്തെ സിദ്ധാന്തവല്‍കരിക്കരുത്. കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍ വന്നു കൊണ്ടിരിക്കുന്ന കോടികള്‍ പ്രവാസിയുടെ കാര്യത്തില്‍ മാത്രം അര മുറുക്കി കെട്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന നിലപാടില്‍ എന്തോ പന്തികേടുണ്ട്.

കാണണം അവരുടെ ഭീതി

പ്രവാസികള്‍ എന്തിന് ഇങ്ങനെ കൂട്ടത്തോടെ നാട്ടിലേക്ക് പാലായനം ചെയ്യുന്നു എന്ന് ചോദിക്കുന്നവരുണ്ട്. പ്രവാസ ലോകത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പരിശോധിച്ചാലറിയാം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഉല്‍ക്കണ്ഠയുടെ വലിപ്പം. 173 മലയാളികള്‍ വിദേശത്ത് മരിച്ചു എന്നാണ് ബുധനാഴ്ച മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.വിവര അങ്ങേയറ്റം  ദു:ഖകരമായ വിവരമാണിത്. മലയാളിയുടെ  ജന്മനാട്ടിലേക്ക് മടങ്ങാനുള്ള അവകാശത്തിന്റെ  പ്രശ്‌നമെന്നതിലുപരി അവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഗൗരവമാണ് നാം കാണേണ്ടത്. ഗത്യന്തരമില്ലാതെ ഓടി വരേണ്ടി വരുന്നതിന്റെ സഹതാപത്തെ ആവശ്യമില്ലാതെ തിരിച്ചു വരുന്നുവെന്ന നിലയില്‍ ആക്ഷേപിക്കുന്നത് പാതകമാണ്.



തിരിച്ചെത്തിയപ്പോഴുള്ള അനുഭവം.

പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തി രണ്ടാഴ്ച പിന്നിട്ടതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു പോകാനുള്ള യാത്രാ സൗകര്യത്തിന്റെ പേരില്‍ പലേടത്തും അനിശ്ചിതത്വമായിരുന്നു.
14 ദിവസം വീടുകളിലും ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവരോട് സ്വന്തം വാഹനത്തില്‍ വീട്ടിലെത്താനാണ് വളണ്ടിയര്‍മാര്‍ നിര്‍ദേശിച്ചത്. ക്വാറന്റയിന്‍ ഫോളൊ അപ്പ് ആവശ്യമുള്ളവര്‍ സ്വതന്ത്രമായി യാത്ര ചെയ്ത് എവിടെയും പോകാമെന്നിരിക്കെയാണ് ഈ നടപടി. തുടര്‍ന്നുള്ള 14 ദിവസം സാമൂഹിക ഇടപഴകലുണ്ടാവില്ല എന്ന് പ്രത്യേക ഫോറത്തില്‍ എഴുതി വാങ്ങിയാണ് സ്വന്തം നിലയില്‍ പ്രവാസികളെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ നിന്ന് വീടുകളിലേക്ക് വിട്ടത്.വീടുകളില്‍ നേരിട്ട് എത്തിക്കുമെന്ന  ആദ്യം വിശദീകരിക്കപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായ അനുഭവമാണിത്. കോവിഡ് കേസുകളുടെ എണ്ണം പെരുകുന്നതനുസരിച്ച് പ്രതിരോധ സംവിധാനങ്ങളുടെ പ്രതിസന്ധി ഇങ്ങനെ  വര്‍ധിക്കുമെന്നത് സ്വാഭാവികമാണ്. പക്ഷെ, ഇത്തരം ഘട്ടത്തില്‍ ലഭ്യമാവുന്ന എല്ലാ സഹായവും രാഷ്ടീയ വിവേചനമില്ലാതെ സ്വീകരിക്കുകയാണ് വേണ്ടത്.

കേരളം ഒരുമയില്‍ മാതൃകയാണ്

തങ്ങളല്ലാത്തവര്‍ സേവനത്തിനിറങ്ങിയാല്‍ തല്ലിയോടിക്കുന്ന രാഷ്ട്രീയ നിലപാടിനോടൊപ്പമല്ല ഇത്തരം ഘട്ടത്തില്‍ സര്‍ക്കാര്‍ നില്‍ക്കേണ്ടത്. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ പ്രത്യേകതയാണ് എല്ലാ പാര്‍ട്ടികളുടെയും കൈമുതല്‍. ദുരന്തങ്ങള്‍ വരുമ്പോള്‍ മലയാളി മലയോളം ഐക്യപ്പെടും. അത് രാഷ്ട്രീയത്തിനപ്പുറമുള്ള മലയാളിയുടെ ജനിതക ശീലമാണ്. ഏതെങ്കിലും പാര്‍ട്ടിയുടെ മാത്രം കേഡര്‍ മഹത്വം കൊണ്ട് വികസിച്ച ശീലമല്ല അത്. കോവിഡ് പ്രതിരോധത്തില്‍ ഇതിനകം മാതൃകയാണ് കേരളം. കേരളത്തിന്റെ പ്രബുദ്ധതയെ നല്ല നിലയില്‍ പിണറായി സര്‍ക്കാര്‍ ഉപയോഗിച്ചു. ആ  പിണറായി സര്‍ക്കാറിന്റെ ശാസ്ത്രീയമായ ഇടപെടലുകള്‍ വാഴ്ത്തപ്പെടേണ്ടത് തന്നെയാണ്.കേരളം മികച്ച മാതൃകയാണ്. പക്ഷെ ഈ പകിട്ട് കളങ്കപ്പെടുത്താന്‍ ആരോ ദുര്‍ബോധനം ചെയ്തുവെന്നതിന്റെ ഉദാഹരണമാണ് പ്രവാസികളോടുള്ള നിലപാട്.

Keywords: CKA-Jabbar, Article, Trending, Who cancel Free Quarantine for Expats?
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?