കോവിഡ് കണ്‍ട്രോള്‍ റൂം കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ച; ചുമതലക്കാരില്‍ വിദ്യാര്‍ത്ഥികളും, രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം വിവാദമാകുന്നു

കാസര്‍കോട്:  (https://ift.tt/3aDLQNd) കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം വിവാദമാകുന്നു. രോഗികളെയും രോഗമുക്തരെയും ചിലര്‍ ഫോണിലൂടെ ബന്ധപ്പെട്ടതാണ് സംശത്തിനിടയാക്കിയത്. കൊറോണ സെല്ലില്‍ നിന്നെന്നുപറഞ്ഞാണ് ചില വിളികള്‍ എത്തിയത്. കാസര്‍കോട്ട് രോഗം ഭേദമായവരെ വിളിച്ചത് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്.

തുടര്‍ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ എത്താനായിരുന്നു നിര്‍ദേശം. ഇതിനൊപ്പം മറ്റുചില ഇടങ്ങളില്‍ നിന്നും നെഗറ്റീവ് ആയ രോഗികളെയും വിളിച്ചതായി ആശുപത്രി വിട്ടവര്‍ പറയുന്നു. തിരിച്ചുവിളിക്കാനാവാത്ത നമ്പരുകളില്‍ നിന്നാണ് വിളികളേറെയും. അതുകൊണ്ട് തന്നെ രോഗികളുടെ വിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്ന് അറിയാനും കഴിയാതെ ജില്ലാ ഭരണ കൂടം ഇരുട്ടില്‍ തപ്പുകയാണ്.

കാസര്‍കോട് പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ നിയന്ത്രണവും, ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് ആദ്യം തന്നെ ആരോപണമുണ്ടായിരുന്നു. റവന്യൂ വകുപ്പിലെ സീനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥരെയാണ് മറ്റു ജില്ലകളിലെല്ലാം കണ്‍ട്രോള്‍ റൂമിന്റെ ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ ജില്ലയില്‍ ചില അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെയും, അധ്യാപക വിദ്യാര്‍ത്ഥികളെയും സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചത് ജില്ലാ ഭരണകൂടത്തിന്റെ ഗുരുതര വിഴ്ചയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതില്‍ തന്നെ ബിസിനസ് മാഫിയയുമായി ബന്ധമുള്ള ഒരു അധ്യാപകനെ നിയമിച്ചത് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ചതായും പുറത്ത് വന്നിട്ടുണ്ട്. ഈ അധ്യാപകന്‍ സ്വന്തം നിലയ്ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വാഹന പാസ് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നീട് ജോലിയില്‍ നിന്ന് ഒഴിവാക്കിയത്രെ. വാഹന പാസ് വിതരണത്തിന് കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതിനാണ് ഇതില്‍ പരിചയമുള്ള അധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും നിയമിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

നിരവധി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും, മറ്റ് ജില്ലാ ആസ്ഥാനത്ത് തന്നെയുള്ള മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയും യഥേഷ്ടം ലഭ്യമാകുമ്പോള്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും എന്തിന് നിയമിച്ചുവെന്നത് ദുരൂഹമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്‍ ഐ സിയുടെ സേവനമാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെടേണ്ടത്.

അനര്‍ഹര്‍ക്കും, അടുപ്പക്കാര്‍ക്കും വാഹന പാസ് നല്‍കിയത് ആദ്യം തന്നെ വിവാദമായിരുന്നു. ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന കാസര്‍കോട്ട് ഇത് പോലീസിന് വലിയ തലവേദന ഉണ്ടാക്കിയിരുന്നു. അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും നിയമിച്ചപ്പോള്‍ തന്നെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ പ്രതിഷേധം വകവെക്കാതെ മുന്നോട്ട് പോവുകയായിരുന്നുവെന്നാണ് ആരോപണം.

രോഗികളുടെയും, നെഗറ്റീവ് ആയി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിവരങ്ങള്‍ ചോര്‍ന്നത് കണ്‍ട്രോള്‍ റൂം കൈകാര്യം ചെയ്തതിലുള്ള വിഴ്ചയാണെന് വിലയിരുത്തുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ രോഗികളെ വിളിക്കാന്‍ തങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആരും ചതിക്കുഴിയില്‍ വീഴരുതെന്നും വിവരങ്ങള്‍ ഒന്നും കൈമാറരുതെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

കോവിഡ് രോഗികളുടെ വിവരങ്ങള്‍ അവരുടെ സമ്മതം ഇല്ലാതെ ഒരു കാരണവശാലും പുറത്ത് പോകാന്‍ പാടില്ലെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കുന്ന സമയത്താണ് വിവര ചോര്‍ച്ചയുടെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വിവരങ്ങള്‍ ചോര്‍ന്നതിനെ കുറിച്ച് ഗൗരവമായി തന്നെ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും ലീഗ് നേതൃത്വവും ആവശ്യപ്പെട്ടു കഴിഞ്ഞു.



Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid patients information leak; Investigation started
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?