പറന്നു പോയി പാടുന്ന പൂങ്കുയില്‍; സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാഷ് അന്തരിച്ചു

കണ്ണൂര്‍:(www.kvartha.com 06.04.2020) സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് എം കെ അര്‍ജുനന്‍ അന്തരിച്ചത്. 84 വയസായിരുന്നു.  കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നര മണിയോടെയായിരുന്നു അന്ത്യം. ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളുരുത്തി ശ്മശാനത്തില്‍ വെച്ചാണ് സംസ്‌കാരം. മലയാളത്തിന്റെ പാടുന്ന പൂങ്കുയിലായിരുന്നു അര്‍ജുനന്‍ മാഷ്. 1964 ല്‍ ഒരേ ഭൂമി ഒരേ രക്തം എന്ന പാട്ടുകള്‍ക്ക് ഈണം നല്‍കിയെങ്കിലും കറുത്ത പൗര്‍ണമിയിലെ പാട്ടുകളിലൂടെയാണ് എം കെ അര്‍ജുനനെ മലയാളക്കര അറിഞ്ഞത്.

എ ആര്‍ റഹ്മാന് ആദ്യമായി സിനിമയില്‍ കീബോര്‍ഡ് വായിക്കാന്‍ അവസരം നല്‍കിയ സംഗീത സംവിധായകനായിരുന്നു എം കെ അര്‍ജുനന്‍ എന്ന മനുഷ്യനെന്ന് കേട്ടാല്‍ ഇന്നത്തെ തലമുറ അതിശയിക്കും. പാടാത്ത വീണയും പാടും, പൗര്‍ണമി ചന്ദ്രിക തൊട്ടു വിളിച്ചു, കസ്തൂരി മണക്കുന്നല്ലോ, ചെമ്പകതൈകള്‍ പൂത്ത, യദുകുല രതിദേവനെവിടെ, അനുവാദമില്ലാതെ അടുത്തുവന്നു, നിന്‍ മണിയറയിലെ, തളിര്‍വലയോ, കാണാനഴകുള്ള മാണിക്യക്കുയിലേ , കുയിലിനു മണിനാദം കേട്ടു .. ..... മലയാളിയുടെ

Veteran music composer MK Arjunan passes away in Kochi at 84, Kannur, News, Obituary, Cinema, Music Director, Dead, Obituary, A.R Rahman, Singer, K.J Yesudas, Kerala

ചുണ്ടില്‍ ഒരിക്കലും മറക്കാത്ത എത്ര എത്ര ഗാനങ്ങള്‍? മലയാളവും മലയാളിയും ഉള്ള കാലത്തോളം മറക്കാനാവാത്ത, ഇമ്പമുള്ള നൂറുകണക്കിന് ഗാനങ്ങള്‍  നമ്മെ ഏല്‍പ്പിച്ചാണ് എണ്‍പത്തി നാലാമത്തെ വയസ്സില്‍ എം കെ അര്‍ജുനന്‍ മാഷ് കടന്നുപോയത്.

ലോകപ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനെ ആദ്യമായി അടിമ ചങ്ങല എന്ന സിനിമയില്‍ കീ ബോര്‍ഡ് വായിപ്പിച്ച മഹാമാന്ത്രികന്‍ ആയിരുന്നു എം കെ അര്‍ജുനന്‍. എം കെ അര്‍ജുനന്റെ ഓര്‍ക്കസ്‌ട്രേഷനിലെ ഏറ്റവും അടുത്ത സഹായിയും മദ്രാസിലെ വലംകൈയും ആയിരുന്നു എ ആര്‍ റഹ്മാന്റെ പിതാവ് ആര്‍ കെ ശേഖര്‍. കീബോര്‍ഡില്‍ എ ആര്‍ റഹ്മാന്‍ എന്ന പയ്യന്‍ ചെറുപ്പത്തിലെ ഭ്രമിച്ചു പോയിരുന്നു. ഇവനെ സ്റ്റുഡിയോ ഒന്ന് കാണിക്കണം എന്ന് എം കെ അര്‍ജുനനോട് ആര്‍ കെ ശേഖര്‍ പറഞ്ഞത് ഓര്‍മിച്ച് എം കെ അര്‍ജുനന്‍ സിനിമയില്‍ ആദ്യമായി എ ആര്‍ റഹ്മാന്‍ എന്ന കുട്ടിയെക്കൊണ്ട് കീബോര്‍ഡ് വായിപ്പിക്കുകയായിരുന്നു.

യേശുദാസിന്റെ ശബ്ദം സിറ്റിയില്‍ ആദ്യം റെക്കോര്‍ഡ് ചെയ്തതും എം കെ അര്‍ജുനന്‍ മാഷായിരുന്നു. ശ്രീകുമാരന്‍ തമ്പി എം കെ അര്‍ജുനന്‍ യേശുദാസ് ടീം മലയാള സിനിമാലോകത്ത് കാണിച്ച മാന്ത്രിക വിദ്യകള്‍ മലയാളം ഉള്ളിടത്തോളം നിലനില്‍ക്കും.

1975 ല്‍ പിക്നിക്ക് എന്ന സിനിമയില്‍ ശ്രീകുമാരന്‍തമ്പി എഴുതിയ ചന്ദ്രക്കല മാനത്ത്, കസ്തൂരി മണക്കുന്നല്ലോ ഗാനങ്ങള്‍ക്ക് ഈണമിട്ടു. സംഗീത ജന്മത്തിന്റെ പിറകില്‍ ഒരു അനാഥ ബാല്യം ഉണ്ട്. 1936 മാര്‍ച്ച് ഒന്നിന് കൊച്ചുകുഞ്ഞിന്റെയും പാര്‍വതിയുടെയും മകനായി ഫോര്‍ട്ടുകൊച്ചിയില്‍ ആയിരുന്നു ജനനം. ബാല്യത്തില്‍ അച്ഛനെ നഷ്ടമായ അര്‍ജുനനേയും ജേഷ്ഠന്‍ പ്രഭാകരനെയും അമ്മ പഴനിയിലെ ആശ്രമത്തിലേക്ക് വിട്ടു. ആശ്രമത്തിലെ സ്വാമി ഇരുവരുടെയും സംഗീത താല്പര്യം കണ്ടറിഞ്ഞ് കുമരയ്യ പിള്ള എന്ന ഭാഗവതരുടെ അടുക്കല്‍ സംഗീത പഠനത്തിന് വിട്ടു.

ഏഴുവര്‍ഷം ആശ്രമ ജീവിതം കഴിഞ്ഞ് പല ജോലികള്‍ ചെയ്തു. വിജയ രാഘവന്‍ മാസ്റ്റര്‍, രാഘവമേനോന്‍ എന്നീ ഗുരുക്കന്മാരുടെ കീഴില്‍ വീണ്ടും സംഗീതം പഠിച്ചു. 1958 നാടകങ്ങളില്‍ സംഗീതം ചെയ്താണ് രംഗപ്രവേശം. 1960 സാക്ഷാല്‍ ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി. മദ്രാസില്‍ എത്തിയതോടെ സിനിമാ ജീവിതം സംഗീത ലോകത്ത് പൂത്തുലഞ്ഞു. 45 വര്‍ഷമായിരുന്നു ആ ദിവ്യമായ ബന്ധം.

1968 ല്‍ കറുത്ത പൗര്‍ണമി സിനിമയില്‍ ഭാസ്‌കരന്‍ മാഷുടെ വരികള്‍ക്ക് സംഗീതം നല്‍കി  സിനിമയിലെത്തി. പി ഭാസ്‌കരന്‍ -ബാബുരാജ് കൂട്ടുകെട്ട് കത്തി നിന്ന കാലത്താണ് കുഞ്ഞായ എം കെ അര്‍ജുനന്‍ സംഗീതലോകത്ത് എത്തുന്നത്.

1969 ല്‍ ശ്രീകുമാരന്‍തമ്പി തന്നെ എഴുതിയ റസ്റ്റ് ഹൗസ് സിനിമയിലെ വരികള്‍ക്ക് അദ്ദേഹം തന്നെപറഞ്ഞാണ് ഈണമിട്ടത്. പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു പത്മരാഗം പുഞ്ചിരിച്ചു. മോഹന രാഗത്തില്‍ ആയിരുന്നു ചിട്ടപ്പെടുത്തിയത്. പാടാത്ത വീണയും പാടും, പാട്ട് ഉണ്ടാക്കാന്‍ രണ്ടു നാള്‍ എടുത്തു എന്ന് എം കെ അര്‍ജുനന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. 1971 ല്‍ സിഐഡി നസീര്‍ ചിത്രത്തില്‍ കെ പി ബ്രഹ്മാനന്ദന്‍ പാടിയ പാട്ടാണ് ഇത്. ഈ സിനിമയില്‍ തന്നെ ജയചന്ദ്രന്‍ പാടിയ ഹിറ്റായ മറ്റൊരു പാട്ടാണ് നിന്മണിയറയിലെ എന്നു തുടങ്ങുന്ന മനോഹരഗാനം .

1972ല്‍ പുഷ്പാഞ്ജലിയിലെ ഗാനം ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം യേശുദാസ് പാടി ഹിറ്റായി. 1973 ല്‍ പത്മവ്യൂഹം സിനിമയില്‍ കുയിലിന്റെ മണിനാദം കേട്ടു എന്ന ഗാനം. 1974 ല്‍ നന്ത്യാര്‍വട്ടം പുഞ്ചിരിച്ചു എന്ന പൂന്തേനരുവി ചിത്രത്തിലെ ഗാനം. 1978 ല്‍ ജയിക്കാനായി ജനിച്ചവന്‍ സിനിമയില്‍ ജയചന്ദ്രന്‍ പാടിയ ചാലക്കമ്പോളത്തില്‍ വച്ച് നിന്നെ കണ്ടപ്പോള്‍ എന്ന ഗാനം. 1979 ല്‍ തുറമുഖം സിനിമക്കുവേണ്ടി പൂവച്ചല്‍ ഖാദര്‍ എഴുതി യേശുദാസ് പാടിയ രാവിനിന്നൊരു പെണ്ണിന്റെ നാണം.

1986ല്‍ പനിനീര്‍ പൂക്കള്‍ എന്ന സിനിമയില്‍ ചന്ദ്രകിരണത്തിന്‍ ചന്ദനവും ചകോര യുവമിഥുനങ്ങള്‍ ഗാനം. 1975 ല്‍ ചീനവല സിനിമയില്‍ വയലാറിന്റെ വരികള്‍ തളിര്‍ വലയോ താമര വലയോ. 1975 ല്‍ പിക്‌നിക് സിനിമയില്‍ ചന്ദ്രക്കല മാനത്ത്, കസ്തൂരി മണക്കുന്നല്ലോ തുടങ്ങിയ പാട്ടുകള്‍. 2011ല്‍ നായിക സിനിമക്കായി കസ്തൂരി മണക്കുന്നല്ലോ വീണ്ടും റെക്കോര്‍ഡ് ചെയ്തു. യേശുദാസ് പാടി ജയറാം അഭിനയിച്ച സിനിമയ്ക്കായിരുന്നു ഒടുവില്‍ ഗാനസംവിധാനം നിര്‍വഹിച്ചത്. മലയാള സിനിമ ഗാന ലോകത്തെ
മഹാ മാന്ത്രികനാണ് യാത്രയായത് .

Keywords: Veteran music composer MK Arjunan passes away in Kochi at 84, Kannur, News, Obituary, Cinema, Music Director, Dead, Obituary, A.R Rahman, Singer, K.J Yesudas, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?