പി കെ രാഗേഷിന്റെ പാലം വലിച്ചത് യൂത്ത് ലീഗ് നേതാക്കള്‍; കോര്‍പറേഷന്‍ ഭരണം പോയ യു ഡി എഫില്‍ ചേരിപ്പോര്

കണ്ണൂര്‍: (www.kvartha.com 21.03.2020) ഭരണം നഷ്ടമായതോടെ കണ്ണൂര്‍ കോര്‍പറേഷനില്‍ യു ഡി എഫിലെ മുഖ്യ പാര്‍ട്ടികളായ കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. മുസ്ലീം ലീഗിലെ ആഭ്യന്തര കലഹമാണ് യു ഡി എഫ് ഡെപ്യൂട്ടി ചെയര്‍മാനായ പി കെ രാഗേഷിനെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകാന്‍ കാരണമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. മുസ്ലീം ലീഗ് ജില്ലാ നേതൃത്വം നല്‍കിയ വിപ്പു ലംഘിച്ച് ലീഗ് കൗണ്‍സിലറായ കെ പി എ സലീം വോട്ടു ചെയ്തത് ഇതിനു തെളിവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാനായി എല്‍ ഡി എഫ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് മുഖ്യശത്രുവും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷിനെ വീഴ്ത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിനിടെയാണ് യു ഡി എഫിലെ രണ്ടു പ്രബല പാര്‍ട്ടികള്‍ തമ്മില്‍ ശീതസമരവും തുടങ്ങിയത്. ഇതോടെ കണ്ണൂരില്‍ യു ഡി എഫിലെ മുന്നണി ബന്ധവും ശിഥിലമായിരിക്കുകയാണ്.

Youth League leaders against P K Ragesh, Kannur, News, Politics, Trending, Youth League, Leaders, UDF, Voters, Muslim-League, Bank, Kerala

യു ഡി എഫ് ഘടകകക്ഷിയായ മുസ്ലീം ലീഗും കോണ്‍ഗ്രസ് വിമത നേതാവുമായ പി കെ രാഗേഷും തമ്മിലുള്ള ഭിന്നത മുതലെടുക്കാമെന്ന വ്യക്തമായ കണക്കുകൂട്ടിലാണ് എല്‍ ഡി എഫ് നേതാക്കള്‍ കഴിഞ്ഞയാഴ്ച കലക്ടര്‍ ടി വി സുഭാഷിന് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

മുസ്ലീം ലീഗിലെ ആഭ്യന്തര കലഹം മുതലെടുക്കാമെന്ന വ്യക്തമായ തന്ത്രവും ഇതിനു പിന്നിലുണ്ടായിരുന്നു. കഴിഞ്ഞ കുറെക്കാലമായി മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിനോട് ഇടഞ്ഞു നില്‍ക്കുന്ന കെ പി എ സലീമിന്റെ പിന്തുണ ഉറപ്പിക്കാനും എല്‍ ഡി എഫിനായി. ഇതോടെ

കോര്‍പറേഷനില്‍ യു ഡി എഫിന് ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു. യൂത്ത് ലീഗിലെ ഒരു വിഭാഗം പി കെ രാഗേഷിനെതിരെ ശക്തമായി നീങ്ങിയതും യു ഡി എഫിന് തിരിച്ചടിയായി. ഇതിനു തെളിവായി ചാലാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു യുത്ത് ലീഗ് നേതാവിന്റെ രഹസ്യ നീക്കങ്ങള്‍ ശബ്ദരേഖ വഴി പുറത്തായിട്ടുണ്ട്.

സമവായ ചര്‍ച്ചയില്‍ പി കെ.രാഗേഷ് മുസ്ലിം ലീഗ് ഉന്നയിച്ച ആവശ്യങ്ങള്‍ ഒടുവില്‍ അംഗീകരിച്ചിരുന്നുവെങ്കിലും പള്ളിക്കുന്ന് ബാങ്കില്‍ നിന്നും ലീഗ് കൗണ്‍സിലറുടെ ഭര്‍ത്താവിനെയടക്കം ജോലിയില്‍ നിന്നും പിരിച്ചുവിട്ട സംഭവം അണികളിലും ഒരു വിഭാഗം നേതാക്കളിലും അണയാതെ കിടന്നിരുന്നു. കെ പി എ സലീമടക്കമുള്ള മുസ്ലീം ലീഗിലെ ഒരു വിഭാഗം പി കെ രാഗേഷിന്റെ ഏകാധിപത്യ പ്രവണതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞാണ് മുസ്ലിം ലീഗ് നേതൃത്വം നല്‍കിയ വിപ്പു പോലും മറികടന്ന് എല്‍ ഡി എഫിന് വോട്ടു ചെയ്തത്.

ഇതോടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കെ പി എ സലീമിനെ പുറത്താക്കിയതായി മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഈ വരുന്ന മാര്‍ച്ച് അവസാന വാരം നിലവിലുള്ള മേയര്‍ സുമാ ബാലകൃഷ്ണന്‍ രാജിവെച്ച് മുസ്ലീം ലീഗ് സീനിയര്‍ വനിതാ നേതാവായ സി സീനത്തിന് മേയര്‍ സ്ഥാനം കൈമാറേണ്ടതായിരുന്നു.

എന്നാല്‍ സീനത്ത് മേയറാവുന്നതിനോട് മുസ്ലീം ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ക്കും യൂത്ത് ലീഗിനും താല്‍പര്യമുണ്ടായിരുന്നില്ല. എന്തു തന്നെയായാലും സീനത്തിനെ മേയറാവാന്‍ അനുവദിക്കില്ലെന്നു യൂത്ത് ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ എല്‍ ഡി എഫിന്റെ നീക്കങ്ങള്‍ക്ക് ഇവര്‍ ശക്തി പകരുന്നത്.

ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ എല്‍ ഡി എഫിന്റെ അവിശ്വാസ പ്രമേയം വിജയിച്ചതോടെ കെ സുധാകരന്‍ എം പി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മാറി. അവിശ്വാസ പ്രമേയം നേരിടുന്നതില്‍ കോണ്‍ഗ്രസും യു ഡി എഫ് മുന്നണിയും വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന പി കെ രാഗേഷിന്റെ പരസ്യ പ്രതികരണം കോണ്‍ഗ്രസില്‍ ഗ്രൂപ്പിസത്തിന്റെ തിരയിളക്കിയിട്ടുണ്ട്. ഇതോടെ യു ഡി എഫ് മുന്നണി സംവിധാനം തന്നെ ആടിയുലയുന്ന സാഹചര്യമാണുള്ളത്.

കോര്‍പറേഷന്‍ ഭരണം കൈവിടുന്ന സാഹചര്യത്തില്‍ ഭരണ സമിതി പിരിച്ചു വിട്ടു കൊണ്ടു കൂട്ടരാജിയെന്ന പോംവഴി സ്വീകരിക്കുകയാണ് യു ഡി എഫിന്റെ മുന്‍പിലെ ഏക മാര്‍ഗം. ഇതു തന്നെ സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. എന്നാല്‍ ഈ വിഷയം കെ സുധാകരന്‍ എം പി വന്നതിനു ശേഷം മാത്രമേ സ്വീകരിക്കൂ. സുധാകരന്‍ ഇപ്പോള്‍ കണ്ണൂരിലില്ല - ഇദ്ദേഹം വന്നതിനു ശേഷം മാത്രമേ ബാക്കിയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂവെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നല്‍കുന്ന സൂചന.
യു ഡി എഫില്‍ നിന്നും ഇനിയും കൗണ്‍സിലര്‍മാര്‍ എല്‍ ഡി എഫിലേക്ക് വരുമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പി കെ രാഗേഷിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കേറ്റ തിരിച്ചടിയാണ് അവിശ്വാസ പ്രമേയം പാസായതിലൂടെ തെളിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂര്‍ മേയറടക്കം വോട്ടെടുപ്പില്‍ പങ്കെടുക്കാത്തത് യു ഡി എഫ് സംവിധാനം തകര്‍ന്നതിന്റെ തെളിവാണെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

ഇതോടെ കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടി തങ്ങളെ അധികാരത്തില്‍ നിന്നും പുറത്താക്കിയ പി കെ രാഗേഷിന് കടുത്ത തിരിച്ചടിയാണ് എല്‍ ഡി എഫ് നല്‍കിയിട്ടുള്ളത്. നേരത്തെ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫിലെ ഇ പി ലത മേയറായത്. എന്നാല്‍ മൂന്നര വര്‍ഷത്തിനു ശേഷം സുധാകരനുമായി രമ്യതയിലായതിനു ശേഷം പി കെ രാഗേഷ് കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു.

ഇതിനിടെ കോര്‍പറേഷന്‍ ഭരണം വീഴുകയും മുതിര്‍ന്ന വനിതാ നേതാവ് സുമാ ബാലകൃഷ്ണന്‍ മേയറാവുകയും ചെയ്തു. ഇതിനിടെ ഭരണപക്ഷത്തിനെതിരെ നിരവധി ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തത്തി. പി കെ രാഗേഷിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ ഇടതു ജീവനക്കാര്‍ നടത്തിയ അനിശ്ചിതസമരവും അരങ്ങേറി. രണ്ടു ദിവസം മുന്‍പ് നടന്ന കോര്‍പ-റേഷന്‍ ബജറ്റ് സമ്മേളനവും പ്രതിപക്ഷം ബഹിഷ്‌കരിക്കുകയുണ്ടായി.

Keywords: Youth League leaders against P K Ragesh, Kannur, News, Politics, Trending, Youth League, Leaders, UDF, Voters, Muslim-League, Bank, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?