മധ്യപ്രദേശില്‍ 15 വര്‍ഷം തുടര്‍ച്ചയായി അധികാരത്തില്‍ വന്ന ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കി 3 പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; തുടക്കം മാത്രമെന്ന് മുഖ്യമന്ത്രി കമല്‍നാഥ്

ഇന്‍ഡോര്‍: (www.kvartha.com 03.03.2020) മധ്യപ്രദേശില്‍ 15 വര്‍ഷം തുടര്‍ച്ചയായി അധികാരത്തില്‍ വന്ന ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കി മൂന്നു പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പൗരത്വ നിയമ ഭേദഗതിയടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ബിജെപിയുടെ മൂന്ന് നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഇന്‍ഡോറില്‍ നിന്നുള്ള പ്രമുഖ നേതാക്കളായ രണ്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ അടുത്ത അനുയായി എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Madhya Pradesh: Three BJP leaders join Congress in CM Kamal Nath's presence, Madhya pradesh, News, Politics, BJP, Congress, Trending, Chief Minister, Election, National

2018 ല്‍ ഭരണം നഷ്ടമായതോടെയാണ് ബി ജെ പിക്ക് അപ്രതീക്ഷിത തിരിച്ചടികള്‍ നേരിട്ടു തുടങ്ങുന്നത്. ബിഎസ്പി ഉള്‍പ്പടെയുള്ള കക്ഷികളുടെ പിന്തുണയോടെ ഭരണം തുടരുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതിനിടെയാണ് പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് നേതാക്കള്‍ പാര്‍ട്ടി വിടുന്നതും വലിയ തലവേദന സൃഷ്ടിക്കുന്നതും.

നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ മികച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ഈ വിജയം നല്‍കുന്ന ആത്മവിശ്വാസത്തില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം കാഴ്ച വെക്കാന്‍ കഴിയുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. അതിനിടെയാണ് നേതാക്കളുടെ കൂറുമാറ്റം.

കൗണ്‍സിലര്‍മാരായ ശങ്കര്‍ യാദവ്, ഉസ്മാന്‍ പട്ടേല്‍, രജിക് ഖുറേഷി ഫാരിഷ് വാല എന്നിവരാണ് ബിജെപി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍. മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ മൂന്നുപേര്‍ക്ക് കോണ്‍ഗ്രസ് സ്വീകരണം നല്‍കി. ശങ്കര്‍ യാദവ്, ഉസ്മാന്‍ പട്ടേല്‍ എന്നിവര്‍ക്ക് വ്യാഴാഴ്ച പാര്‍ട്ടി ഓഫീസിലും കോണ്‍ഗ്രസ് സ്വീകരണം ഒരുക്കിയിരുന്നു.

ഞങ്ങള്‍ ബിജെപി അംഗത്വം ഉപേക്ഷിച്ച് മതേതര പ്രസ്ഥാനത്തിന്റെ ഭാഗമാവുകയാണെന്ന് മൂവരും സ്വീകരണ ചടങ്ങില്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ചേരുന്നതോടെ മധ്യപ്രദേശിലെ മാഫിയ രാജിനെതിരേയുള്ള സര്‍ക്കാര്‍ പോരാട്ടത്തിന്റെ ഭാഗമാവാന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെയുള്ള കമല്‍നാഥ് സര്‍ക്കാറിന്റെ വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് താന്‍ കോണ്‍ഗ്രസില്‍ ചേരാനുണ്ടായ പ്രധാന കാരണമെന്ന് ശങ്കര്‍ യാദവ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ക്രിമിനലുകള്‍, ഭൂ മാഫിയകള്‍ എന്നിവര്‍ക്കെതിരെ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി കൊണ്ടുവരുന്ന സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ തുടങ്ങിയ കരിനിയമങ്ങള്‍ക്ക് എതിരായ തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഉസ്മാന്‍ പട്ടേലും അഭിപ്രായപ്പെട്ടു. സാമുദായിക ഐക്യത്തില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസ് ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും സിഖുകാരുടെയും ക്രിസ്ത്യാനികളുടെയും ഉള്‍പ്പെടെയുള്ള എല്ലാ മതങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൗരത്വ നിയമഭേദഗതി രാജ്യത്ത് നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് ഉസ്മാന്‍ പട്ടേല്‍ കഴിഞ്ഞ മാസം ആദ്യം ബിജെപി അംഗത്വം ഉപേക്ഷിച്ചിരുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന നയമാണ് ബിജെപിയുടേതെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കായി രാജ്യത്ത് ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

മൂന്ന് ബിജെപി നേതാക്കളേയും മുഖ്യമന്ത്രി കമല്‍നാഥ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. അവര്‍ക്ക് ഇപ്പോഴാണ് യാഥാര്‍ത്ഥ്യം മനസ്സിലായത്. ആദ്യം അവര്‍ സത്യം മനസ്സിലാക്കുകയും പിന്നീട് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. സത്യം എന്താണെന്ന് തിരിച്ചറിയുന്നതിനുള്ള ഒരു ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതല്‍ ആളുകള്‍ ഇവരെ പിന്തുടര്‍ന്ന് ഭാവിയില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ശരിയായ വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുവാക്കളേയും അവര്‍ നേരിടുന്ന തൊഴിലില്ലായ്മയേയും കുറിച്ച് സംസാരിക്കുന്നത് പ്രധാനമന്ത്രി നിര്‍ത്തി വെച്ചിരിക്കുകയാണ്. പകരം എപ്പോഴും പാകിസ്ഥാനെ കുറിച്ച് സംസാരിച്ച് ദേശീയ വികാരങ്ങള്‍ വളര്‍ത്തുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. എന്ത് തരത്തിലുള്ള വഴിതിരിച്ചുവിടല്‍ രാഷ്ട്രീയമാണ് ഇതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, പാര്‍ട്ടി വിട്ട നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തുടനീളം കോണ്‍ഗ്രസ് മരിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ക്കൊപ്പം ചേരുന്നവര്‍ക്ക് ആ മൃതദേഹത്തിന് അരികില്‍ നിന്ന് കണ്ണീര്‍ തുടക്കാം. ആളുകള്‍ പാര്‍ട്ടി മാറുന്നത് ഒരു പതിവ് സംഭവാണ്. അതുകൊണ്ട് ബിജെപിക്ക് ഒന്നും സംഭവിക്കില്ലെന്ന് പാര്‍ട്ടി നേതാവ് ഗോപീകൃഷ്ണ മീന പറഞ്ഞു.

Keywords: Madhya Pradesh: Three BJP leaders join Congress in CM Kamal Nath's presence, Madhya pradesh, News, Politics, BJP, Congress, Trending, Chief Minister, Election, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?