അരഞ്ഞാണം മോഷ്ടിച്ചത് പിടിക്കപ്പെട്ടു; ബന്ധുക്കള്‍ കള്ളിയാക്കിയപ്പോള്‍ പക ഇരട്ടിച്ചു; ഒടുവില്‍ കുഞ്ഞിനെ കൊന്ന് പകവീട്ടി

തൃശൂര്‍: (www.kvartha.com 16.02.2020) വെറുമൊരു അരഞ്ഞാണം മോഷ്ടിച്ചതിന്റെ പേരിലാണ് ഷൈലജ എന്ന യുവതിക്ക് ബന്ധുക്കളായ നീഷ്മയോടും കുടുംബത്തോടും ശത്രുത ഉണ്ടായത്. പിന്നീട് അത് വളര്‍ന്നു. തന്നെ കള്ളിയാക്കിയതിലുള്ള പക മനസില്‍ തള്ളി നിന്നതോടെ നാലു വയസുകാരിയെ ഒടുവില്‍ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തി പ്രതികാരം വീട്ടി.

പുതുക്കാട് പാഴായിയില്‍ സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം നടന്നത് 2016 ഒക്ടോബര്‍ 13ന് ആയിരുന്നു. വീട്ടില്‍ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ നാലു വയസുകാരി മേബ അപ്രത്യക്ഷയാവുകയായിരുന്നു. കുഞ്ഞിനെ തേടി വീട്ടുകാര്‍ പരക്കംപാഞ്ഞു. അവസാനം കുഞ്ഞിനെ കണ്ടത് ബന്ധുവായ ഷൈലജയോടൊപ്പമാണ്.

Family dispute: Aunt kills 4-year-old girl by throwing her in river, Thrissur, News, Local-News, Family, River, Crime, Killed, Criminal Case, Arrested, Police, Allegation, Kerala

ഇതോടെ വീട്ടുകാര്‍ ഷൈലജയെ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ ബംഗാളികള്‍ തട്ടിക്കൊണ്ടു പോയെന്ന് മറുപടി നല്‍കി. ബംഗാളികളെ അന്വേഷിച്ച് നാടു മുഴുവന്‍ പരക്കം പായുമ്പോള്‍ ഈ സമയം കുഞ്ഞ് പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു. മൃതദേഹം പുഴയില്‍ പൊന്തിയപ്പോഴാണ് ദുരന്തം നാടറിയുന്നത്. എന്നാല്‍ സംഭവത്തില്‍ ഷൈലജയുടെ മൊഴിയില്‍ പന്തികേടു തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

മേബയുടെ അരഞ്ഞാണം ഒരിക്കല്‍ മോഷണം പോയിരുന്നു. അന്ന് ഷൈലജ വീട്ടില്‍ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. കട്ടത് ഷൈലജയാണെന്നു കുടുംബാംഗങ്ങള്‍ സംശയിച്ചു. കുടുംബ വീട്ടില്‍ കയറരുതെന്ന വിലക്കും വന്നു. ഇതോടെ ഷൈലജയുടെ മനസില്‍ പകയായി. ബന്ധു മരിച്ചതിന്റെ പേരില്‍ ഒരിക്കല്‍ കൂടി വീട്ടിലേയ്ക്കു പ്രവേശനം കിട്ടി.

മേബയുടെ മാതാപിതാക്കളെ കണ്ടപ്പോള്‍ പക വീണ്ടും ഉണര്‍ന്നു. അങ്ങനെയാണ് പക വീട്ടാന്‍ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം പതുക്കെ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി. വീടിനു പിന്നില്‍ പുഴയാണ്. തുടര്‍ന്ന് കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. തൊട്ടുപിന്നാലെ, അമ്മ നീഷ്മ ഷൈലജയുടെ അടുത്തേയ്‌ക്കെത്തി.

കുഞ്ഞിനെ തിരക്കി. എന്നാല്‍ ബംഗാളികള്‍ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടെന്നായിരുന്നു മറുപടി പറഞ്ഞത്. ഇതുകേട്ട്, വീട്ടുകാരും നാട്ടുകാരും പരക്കംപാഞ്ഞു. ഈ സമയം, കുഞ്ഞ് പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു.

അനാശാസ്യത്തിന്റെ പേരില്‍ ഷൈലജയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി. മാത്രവുമല്ല, അനാശാസ്യത്തിന്റെ കാര്യം നാട്ടില്‍ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു.

ഈ പകയും കുഞ്ഞിന്റെ കൊലപാതകത്തിനു പ്രേരണയായി. പൊലീസിനു മുന്‍പില്‍ ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട് കോടതിയില്‍ നിരപരാധിയാണെന്നു പലക്കുറി ആവര്‍ത്തിച്ചു. ഷൈലജയുടെ ഭര്‍ത്താവ് പിന്നീട് മരിച്ചു. മകളുണ്ട്.

മേബയുടെ അച്ഛനും അമ്മയും ഓസ്‌ട്രേലിയയില്‍ ജോലിക്കാരാണ്. ഇരുവര്‍ക്കും, നാട്ടില്‍ വരാന്‍ അവധി കിട്ടിയില്ല. കൊലക്കേസില്‍ പ്രധാനപ്പെട്ട സാക്ഷി കൂടിയാണ് അച്ഛന്‍ രഞ്ജിത്. എഫ് ഐ ആറില്‍ ആദ്യ മൊഴി നല്‍കിയ അച്ഛനെ വിസ്തരിക്കേണ്ടതു പ്രോസിക്യൂഷന്റെ ആവശ്യമായിരുന്നു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ എംബസി ഓഫിസിലിരുന്ന് രഞ്ജിത് തൃശൂരിലെ ജഡ്ജിക്കു മൊഴിനല്‍കി. വിഡിയോ കോണ്‍ഫറന്‍സിങ് വഴി കൊലക്കേസില്‍ മൊഴി നല്‍കുന്നത് അപൂര്‍വമായിരുന്നു.

മേബയെ പുഴയില്‍ എറിയുന്നതിന് സാക്ഷികളില്ലായിരുന്നു. അവസാനം കുഞ്ഞിനെ കണ്ടത് ഷൈലജയോടൊപ്പമാണെന്ന മൊഴിയാണ് വഴിത്തിരിവായത്. നിയമപരമായി കുറ്റം തെളിയിക്കാന്‍ 'ലാസ്റ്റ് സീന്‍ തിയറി' എന്ന അടവ് പ്രോസിക്യൂഷന്‍ പയറ്റി.

ഷൈലജയുടെ ബന്ധുക്കളും മറ്റു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയത്. കൊലക്കുറ്റം തെളിഞ്ഞാല്‍ ഒന്നുകില്‍ ജീവപര്യന്തം. അല്ലെങ്കില്‍, വധശിക്ഷ. കൊലയാളിയായ ഷൈലജയുടെ ശിക്ഷ എന്താണെന്ന് ചൊവ്വാഴ്ച കോടതി വിധിക്കും. അഡ്വ.കെ ഡി ബാബുവായിരുന്നു പ്രോസിക്യൂട്ടര്‍. പുതുക്കാട് ഇന്‍സ്‌പെക്ടര്‍ എസ് പി സുധീരനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

Keywords: Family dispute: Aunt kills 4-year-old girl by throwing her in river, Thrissur, News, Local-News, Family, River, Crime, Killed, Criminal Case, Arrested, Police, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?