ഈ വാര്‍ത്ത കൊടുക്കാന്‍ താല്‍പര്യം... എന്ന് എം എസ് മണി

ഭാമനാവത്ത്

(www.kvartha.com 18.02.2020) മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ പത്രാധിപര്‍ എന്ന ഔന്നത്യം പുലര്‍ത്തുമ്പോഴും അന്യാദൃശ്യമായ വിനയം പുലര്‍ത്തുന്ന വ്യക്തിത്വമായിരുന്നു എല്ലാവരും മണി സാര്‍ എന്നു വിളിച്ചിരുന്ന എം എസ് മണി.

കേരളകൗമുദി സ്ഥാപകനും കേരളത്തിന്റെ മുഴുവന്‍ പത്രാധിപരുമായ കെ സുകുമാരന്റെ മൂത്ത മകനായ എം എസ് മണിക്ക് തന്നെയായിരുന്നു പിതാവിന്റെ തൂലിക ഉയര്‍ത്തി പിടിക്കാനുള്ള നിയോഗവും. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് നാഴികക്കല്ലുകള്‍ സൃഷ്ടിച്ച എം എസ് മണി എന്‍ ആര്‍ എസ് ബാബുവുമായി ചേര്‍ന്ന് നടത്തിയ അന്വേഷണ പരമ്പരകള്‍ മന്ത്രിസഭകളെ തന്നെ തകിടം മറിച്ചിട്ടു.


കാട്ടു കള്ളന്‍മാര്‍ എന്ന പേരില്‍ വനംകൊള്ളയെ കുറിച്ച് എഴുതിയ അന്വേഷണാത്മക പരമ്പര മലയാളത്തില്‍ പത്രപ്രവര്‍ത്തനം തുടങ്ങുന്നവര്‍ക്കുള്ള എഞ്ചു വടിയാണ്. 'സണ്‍ഡേ മാഗസിന്‍, കഥയ്ക്കായുള്ള പ്രത്യേക പതിപ്പ്, ചലച്ചിത്ര മാസിക തുടങ്ങിയവ വഴി മലയാളത്തിന് ഒരു ട്രെന്‍ഡ് സെറ്റര്‍ സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

തിരുവനന്തപുരത്ത് കേരള കൗമുദിയുടെ ആസ്ഥാനത്തുള്ള പത്രാധിപരുടെ പ്രത്യേക മുറിയില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാമായിരുന്നു. പത്രവിതരണക്കാര്‍ മുതല്‍ ന്യൂസ് എഡിറ്റര്‍മാരെ വരെ അദ്ദേഹം ഒരേ പ്രാധാന്യത്തോടെ കേട്ടിരുന്നു.

ചലച്ചിത്ര നടന്‍മാര്‍, നടിമാര്‍, ഗായകര്‍, കവികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ മണി സാറെ തേടിയെത്തി. സാധാരണ ജേര്‍ണലിസ്റ്റ് ട്രെയിനികളെ ഒരു പത്രത്തിന്റെ സീനിയര്‍മാര്‍വരെ പരിഗണിക്കാറില്ല. എന്നാല്‍ മണി സാര്‍ എല്ലാവരും എഴുതുന്ന വാര്‍ത്തകളെ സസൂക്ഷ്മം വായിച്ചു. മികവിനെ എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ വെച്ചു തന്നെ പരസ്യമായി അഭിനന്ദിച്ചു. പ്രശംസാപത്രം സ്വന്തം കൈപ്പടയില്‍ എഴുതി നോട്ടീസ് ബോര്‍ഡിലിട്ടു. മികവ് കാണിച്ചവര്‍ക്ക് അതു തുടരാനായി.

മനസു നിറച്ച് പാരിതോഷികം നല്‍കി. കലാകൗമുദിയില്‍ നല്ല പ്രതിഫലം കൊടുത്തു എഴുതിച്ചു. കേരളത്തില്‍ മണി സാറെന്ന അതികായകന്റെ കരസ്പര്‍ശമേല്‍ക്കാത്ത പത്രപ്രവര്‍ത്തകര്‍ വളരെ കുറവായിരുന്നു. കേരള കൗമുദിയും കലാ

കൗമുദിയുമായിരുന്നു പ്രധാന കളരികള്‍.

എസ് ജയചന്ദ്രന്‍ നായര്‍, നെടുമുടി വേണു, കള്ളിക്കാട് രാമചന്ദ്രന്‍ ,രവി മേനോന്‍, കലവൂര്‍ രവികുമാര്‍,കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍, തുടങ്ങിയവരുടെ നീണ്ട നിര തന്നെയുണ്ട് ഇക്കൂട്ടത്തില്‍. എം കൃഷ്ണര്‍ നായര്‍ സാര്‍ എഴുതിയ സാഹിത്യ വാരഫലമായിരുന്നു ഹൈലൈറ്റ്‌സ്.

കേരളത്തിലെ ചിന്തിക്കുന്ന യുവതയുടെ കള്‍ട്ട് ഫിഗറായിരുന്നു കലാകൗമുദിയും എന്‍ ആര്‍ എസ് ബാബുവും. യഥാര്‍ത്ഥ പത്രാധിപരുടെ യഥാര്‍ത്ഥ പ്രതിഭയുള്ള പിന്‍തുടര്‍ച്ചവകാശിയായിരുന്നു എം എസ് മണി. പത്രാധിപര്‍ കല്ലച്ചില്‍ നിന്നും കേരള കൗമുദി അടിച്ചിറക്കിയ കാലം സഹോദരന്‍മാരുമൊന്നിച്ച് തമ്പാനൂരില്‍ പത്രക്കെട്ട് തല ചുമടായും പിന്നീട് സൈക്കിളിലും കൊണ്ടുപോയി വിറ്റക്കാലം മണി സാര്‍ നല്ല മൂഡിലുള്ളപ്പോള്‍ പലരോടും പറയാറുണ്ട്.

ചവുട്ടി പ്രവര്‍ത്തിക്കുന്ന മിഷ്യനില്‍ പത്രം അടിച്ചതിനു ശേഷമായിരുന്നു ഈ സാഹസം . ഇന്ന് മൊബൈല്‍ ആപ്‌ളിക്കേഷനുകളില്‍ എത്തി നില്‍ക്കുന്ന നമ്മുടെ പത്രലോകത്തിന്റെ മാറ്റത്തിനനുസരിച്ച് കുതിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. മലയാളത്തില്‍ ഏറ്റവും ആദ്യം പത്രം ഡിസൈന്‍ ചെയ്യാന്‍ കംപ്യൂട്ടറുകളും ഇന്റര്‍നെറ്റ് പതിപ്പും ഉപയോഗിച്ച പത്രാധിപരിലൊരാളാണ് എം എസ് മണി.

ജീവനക്കാര്‍ കംപ്യൂട്ടര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന മാറ്റത്തിന്റെ ആശയത്തോടൊപ്പമായിരുന്നു അദ്ദേഹം. പത്രാധിപരെന്ന നിലയില്‍ ഹിമാലയത്തിന്റെ ഔന്നത്യം പുലര്‍ത്തുമ്പോഴും തുടക്കക്കാരെ സമഭാവനയോടെ കാണാനുള്ള മനസ് മണി സാര്‍ കാണിച്ചു. തങ്ങളുടെ വാര്‍ത്ത വന്നില്ലെന്ന പരാതിയുമായി വരുന്നവരുടെ കൈയില്‍ ഈ വാര്‍ത്ത നിര്‍ബന്ധമായും കൊടുക്കണമെന്ന് ചുവപ്പുമഷിയില്‍ ഒരിക്കലും അദ്ദേഹമെഴുതിയില്ല.

മറിച്ച് ഈ വാര്‍ത്ത പ്രസിദ്ധീകരണ യോഗ്യമെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യം എന്നാണെഴുതിയത്. അതിനു താഴെ സ്വതസിന്ധമായ തന്റെ ഒപ്പുമിട്ടു. ഇതു തന്നെയാണ് മണി സാറെന്ന സ്‌നേഹക്കടലിലേക്ക് ഒരു തലമുറ മുഴുവന്‍ വീണു പോകാന്‍ കാരണം. അശരണരായവര്‍ക്ക് ഒരു വലിയ ആല്‍മരമായിരുന്നു മണി സാര്‍. സമൂഹത്തിന് നഷ്ടമാകുന്നത് കുളിരേകിയിരുന്ന ആ തണല്‍ കൂടിയാണ്.

Keywords: Remembrance of M S Mani, Article, Writer, Media, Cabinet, Politics, Leaders, Meeting, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?