നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങി; ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും ഹാജരായി

കൊച്ചി: (www.kvartha.com 30.01.2020) കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ഇതിനായി നടിയും ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. വിചാരണ നടപടികള്‍ തുടങ്ങുന്നത് കേസിനാസ്പദമായ സംഭവം നടന്ന് രണ്ട് വര്‍ഷവും 11 മാസവും പിന്നിടുന്ന ദിവസമാണ്.

ആദ്യ ദിവസമായ വ്യാഴാഴ്ച ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമായിരിക്കും നടക്കുക. ഇത് ഏകദേശം നാലു ദിവസം നീണ്ടു നില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. രഹസ്യ വിചാരണയായതിനാല്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. ഇരയുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുകൊണ്ട് തന്നെ അടച്ചിട്ട കോടതി മുറിയിലായിരിക്കും വിചാരണ നടക്കുക.

Kerala actress abduction case: Trial starts, Kochi, News, Cinema, Actor, Actress, Court, Attack, Media, Report, Protection, Judge, Kerala

വിചാരണയുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് മാത്രമെ കൊച്ചിയിലെ വിചാരണ കോടതിയിലേക്ക് പ്രവേശനമുള്ളു. ആദ്യ ഘട്ടത്തില്‍ 135 സാക്ഷികളുടെ വിസ്താരം നടക്കും. അതില്‍ മലയാള സിനിമയിലെ പ്രമുഖ നടി നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാകും.

കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി കൊച്ചി സിബിഐ കോടതി ജഡ്ജിക്കാണ് ഇതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. പ്രത്യേക കോടതി ജഡ്ജി ഹണി വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍, കേസ് വിചാരണ തുടങ്ങുന്നതിനു മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് അവസരവും നല്‍കിയിരുന്നു.

ഇതിനിടെ, വിചാരണ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ മറ്റൊരു ഹര്‍ജിയില്‍ വെള്ളിയാഴ്ച വിധി വരാനിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍കുമാര്‍ മറ്റ് രണ്ട് പ്രതികളുമായി ചേര്‍ന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ നടിയെ ആക്രമിച്ച കേസിനൊപ്പം വിചാരണ നടത്തരുതെന്നും രണ്ടും രണ്ട് കേസായി പരിഗണിച്ച് പ്രത്യേക വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ദിലീപ് അനാവശ്യ ഹര്‍ജി നല്‍കി കോടതിയെ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും കേസ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാരും കോടതിയെ അറിയിച്ചു. പ്രതികള്‍ ഫോണില്‍ വിളിച്ച് ദിലീപിനെ ഭീഷണിപ്പെടുത്തി എന്നതില്‍ തെളിവില്ലെന്നും, അത് ഒരു സാങ്കേതികപ്പിഴവായിരിക്കാമെന്നും, ഇതിന്റെ പേരില്‍ കേസ് വിചാരണ വൈകിക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ആറ് മാസത്തെ കാലാവധിയാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി പ്രത്യേക കോടതിയ്ക്ക് നല്‍കിയിരിക്കുന്നത്.

2012 ലാണ് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ തുടക്കമെന്നും ദിലീപ് ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിര്‍ണായക കണ്ടെത്തല്‍. ദിലീപിന് മേല്‍ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും മറ്റ് പ്രതികള്‍ ചെയ്ത കുറ്റങ്ങളും ദിലീപില്‍ ആരോപിക്കപ്പെടും. ചലച്ചിത്ര പ്രവര്‍ത്തകരുടേത് അടക്കം 32 ഓളം രഹസ്യമൊഴികളും കേസില്‍ ഉണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കും രണ്ടുപേര്‍ ഈ കേസില്‍ മാപ്പുസാക്ഷികളാണ്.

പ്രതികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്ന് കരുതപ്പെടുന്ന രണ്ട് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് പ്രതിചേര്‍ത്ത രണ്ട് അഭിഭാഷകരെ നേരത്തെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികള്‍ ഈ കേസുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ ഉണ്ട്.

Keywords: Kerala actress abduction case: Trial starts, Kochi, News, Cinema, Actor, Actress, Court, Attack, Media, Report, Protection, Judge, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?