അനുജത്തിയെ നിരന്തരം ഉപദ്രവിക്കുന്നതിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ ലഹരിക്കടിമയായ സഹോദരി ഭര്‍ത്താവും സംഘവും വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി; ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടിട്ടും കാവല്‍ നില്‍ക്കാന്‍ പറ്റുമോ എന്നു ചോദിച്ച് പൊലീസ് ഭയപ്പെടുത്തിയെന്ന് ബന്ധുക്കള്‍; പ്രതികള്‍ പിടിയില്‍

കൊട്ടിയം: (www.kvartha.com 12.01.2020) അനുജത്തിയെ നിരന്തരം ഉപദ്രവിക്കുന്നതിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ ലഹരിക്കടിമയായ സഹോദരി ഭര്‍ത്താവും സംഘവും വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി.

മയ്യനാട് ആലുംകര തെക്കുംകര ആതിര ഭവനില്‍ തുളസിയുടെയും ബേബിയുടെയും മകന്‍ അനില്‍കുമാര്‍ (മണിക്കുട്ടന്‍-23) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനില്‍കുമാറിന്റെ സഹോദരി ആതിരയുടെ ഭര്‍ത്താവ് അനീഷ്, സുഹൃത്ത് സന്തോഷ്, സന്തോഷിനൊപ്പം താമസിക്കുന്ന സ്ത്രീ എന്നിവരെ കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

Kollam youth killed drug gang attack, Kollam, Local-News, News, Murder, Crime, Criminal Case, Custody, Kerala

അനീഷും സന്തോഷും ലഹരിമരുന്നു സംഘത്തിലെ കണ്ണികളാണ്. പട്ടികജാതി വിഭാഗത്തില്‍പെട്ടതാണ് കൊല്ലപ്പെട്ട അനില്‍ കുമാര്‍. ഒരാഴ്ചയ്ക്കകം യുവാവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചതിനു പിന്നാലെയാണു കൊലപാതകം നടന്നിരിക്കുന്നത്.

ആതിരയെ അനീഷ് നിരന്തരം ഉപദ്രവിക്കുന്നതു ചോദ്യം ചെയ്തതിന്റെ പകയാണു കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് പറയുന്നത്. കഴിഞ്ഞ പണിമുടക്ക് ദിവസം അനില്‍കുമാറും അനീഷും തമ്മില്‍ ഇതേചൊല്ലി വഴക്കുണ്ടായി. ഇതിനിടയില്‍ അനില്‍കുമാറിനെ കൊല്ലുമെന്ന് അനീഷും സന്തോഷും ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് അമ്മ തുളസിയും ആതിരയും പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

തുടര്‍ന്ന് അനീഷിനെയും സന്തോഷിനെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും വൈകാതെ വിട്ടയച്ചു. വെള്ളിയാഴ്ച വൈകിട്ടു വീട്ടിലെത്തിയ അനീഷ്, അനില്‍കുമാറിനെ കൊല്ലാനാണെന്നു പറഞ്ഞു കത്തി രാകി മൂര്‍ച്ച കൂട്ടിയെന്ന് ആതിര മൊഴി നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച അര്‍ധരാത്രി അയല്‍വാസിയായ യുവാവാണ് അനില്‍കുമാറിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള സന്തോഷിന്റെ വീട്ടിലെത്തിച്ചശേഷം അനീഷും സന്തോഷും ഉള്‍പ്പെടെ അഞ്ചോളം പേര്‍ ക്രൂരമായി മര്‍ദിച്ചെന്നു പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സംഘം മുങ്ങി. ഗുരുതരാവസ്ഥയിലായ അനില്‍കുമാറിനെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അനില്‍കുമാര്‍ മരപ്പണിക്കു പോയാണു കുടുംബം പോറ്റിയിരുന്നത്.

അതേസമയം പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അനില്‍കുമാര്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നു മാതാവും സഹോദരിയും പറയുന്നു. തന്റെ ജീവനു ഭീഷണിയുണ്ടെന്നു കാട്ടി നാലു തവണ അനില്‍ കുമാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒന്നിലും നടപടി ഉണ്ടായില്ല. നിങ്ങള്‍ക്കു കാവല്‍ നില്‍ക്കാന്‍ പറ്റുമോ എന്ന മറു ചോദ്യമുയര്‍ത്തി പൊലീസ് നിര്‍ദാക്ഷിണ്യം പറഞ്ഞുവിടുകയായിരുന്നുവെന്ന് അനില്‍കുമാറിന്റെ മാതാവ് ബേബിയും സഹോദരി ആതിരയും പറയുന്നു.

പൊതുപണിമുടക്ക് ദിനത്തിലും പ്രതികള്‍ വീട്ടിലെത്തി വാള്‍ വീശി ഭീഷണി മുഴക്കി. 'ഒരാഴ്ചയ്ക്കുള്ളില്‍ ശരിയാക്കു'മെന്നു വിളിച്ചു പറഞ്ഞു. പറഞ്ഞതുപോലെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ അനില്‍കുമാറിന്റെ ജീവനെടുത്തു. അന്നു പരാതി നല്‍കിയപ്പോള്‍ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചു. അനീഷ് പലതവണ അനില്‍കുമാറിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി അമ്മയും സഹോദരിയും പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kollam youth killed drug gang attack, Kollam, Local-News, News, Murder, Crime, Criminal Case, Custody, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?