സുധാകരന്‍ നയിച്ച വഴിയെ മുല്ലപ്പള്ളി; ഇക്കുറിയും ഇരട്ടപ്പദവി വിലക്ക് തട്ടിന്‍പുറത്ത്

ഭാമ നാവത്ത്

കണ്ണൂര്‍: (www.kvartha.com 23.01.2020) ജനപ്രതിനിധികള്‍ക്ക് പാര്‍ട്ടിയിലും ഭാരവാഹിത്വം വേണ്ടെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശം ഇക്കുറിയും കാറ്റില്‍ പറന്നു. കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന തീരുമാനവും നടപ്പിലായില്ല. ഒരാള്‍ക്ക് ഒരു പദവി മാത്രമെന്ന മുല്ലപ്പള്ളിയുടെ തീരുമാനത്തോട് കണ്ണൂരില്‍ നിന്നും കെ സുധാകരന്‍ എംപിയാണ് ആദ്യമായി ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു മുന്‍പോട്ട് വന്നത്. നിലവില്‍ വര്‍ക്കിങ് പ്രസിഡന്റായ സുധാകരനോടൊപ്പം മറ്റൊരു വര്‍ക്കിങ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ളവര്‍ അണിചേര്‍ന്നു. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചില്ലെങ്കില്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു സുധാകരന്റെ ഭീഷണി. എന്നാല്‍ ഇത് കുറിക്ക് കൊണ്ടുവെന്നാണ് പുതിയ ജംബോ ലിസ്റ്റ് പുറത്തുവന്നതിലൂടെ വ്യക്തമാവുന്നത്.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ ഡല്‍ഹിയില്‍ ചേര്‍ന്നിരുന്ന് നിരവധി വെട്ടലുകളും തിരുത്തലുകളും വരുത്തിയ കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടികയ്ക്ക് ഒടുവില്‍ സമവായമായിട്ടുണ്ട്. പട്ടിക സോണിയ ഗാന്ധിക്ക് കഴിഞ്ഞ ദിവസം കൈമാറി. ബുധന്‍ രാത്രി വൈകുംവരെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം തള്ളിയാണ് ജംബോ പട്ടികയ്ക് ധാരണയായത്.

ആറ് വര്‍ക്കിങ് പ്രസിഡന്റുമാരും 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരും ട്രഷററും പട്ടികയിലുണ്ട്. ഇരട്ടപ്പദവി ഇല്ലാതാക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കങ്ങള്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരം ടി സിദ്ദിഖിനെ വര്‍ക്കിങ് പ്രസിഡന്റാക്കി. കെ വി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, വി ഡി സതീശന്‍, പി സി വിഷ്ണുനാഥ് എന്നിവരും വര്‍ക്കിങ് പ്രസിഡന്റുമാരാകും. ശൂരനാട് രാജശേഖരന്‍, അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍, സി പി മുഹമ്മദ്, എ പി അനില്‍കുമാര്‍, ജോസഫ് വാഴയ്ക്കന്‍, കെ പി ധനപാലന്‍, തമ്പാനൂര്‍ രവി, മോഹന്‍ ശങ്കര്‍, എഴുകോണ്‍ നാരായണന്‍, ഒ അബ്ദുര്‍ റഹ് മാന്‍ കുട്ടി, കെ സി റോസക്കുട്ടി, ടി എന്‍ പ്രതാപന്‍ എന്നിവരാകും വൈസ് പ്രസിഡന്റുമാര്‍.

ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്നും ഇരട്ടപ്പദവി വഹിക്കുന്നവരെ ഒഴിവാക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പുകള്‍ നല്‍കിയ പട്ടികയിലെ പേരുകള്‍ വെട്ടാന്‍ അദ്ദേഹം ദിവസങ്ങളോളം ഡല്‍ഹിയില്‍ തങ്ങി. തന്റെ നിലപാട് അംഗീകരിച്ചില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വാര്‍ത്തകള്‍ വന്നു. 115 പേരുള്ള പട്ടികയിലെ എണ്ണം 75 ആയി കുറയ്ക്കാന്‍ നീക്കമുണ്ടായി. എന്നാല്‍, രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അവരുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ഭാരവാഹികളുടെ എണ്ണം വീണ്ടും ഉയരുകയായിരുന്നു. പട്ടികയിലുള്ളവരുടെ പേര്‍ ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ നിന്നും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.


Keywords: Kerala, News, Kannur, Mullappalli Ramachandran, KPCC, Congress, K.Sudhakaran, KPCC Jumbo commitee will be announced soon 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?