കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിലെ സംഘര്‍ഷം: പോലീസ് ഒരു വിഭാഗത്തിനെതിരെ മാത്രം കേസെടുത്തുവെന്ന് ആരോപണം, വര്‍ഗീയ പരാമര്‍ശം നടത്തി പ്രശ്‌നത്തിന് തുടക്കമിട്ട ബിജെപി കൗണ്‍സിലറടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തില്ലെന്ന് മത്സ്യ തൊഴിലാളി സംഘം

കാസര്‍കോട്: (www.kasargodvartha.com 15.12.2019) കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ വഴി തടസപ്പെടുത്തി മത്സ്യ ലേലം നടത്തിയതിന്റെ പേരിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ഒരു വിഭാഗത്തിനെതിരെ മാത്രം കേസെടുത്തുവെന്ന് ആരോപണം. അനാവശ്യമായി പ്രശ്‌നമുണ്ടാക്കുകയും വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്തിട്ടും ബിജെപി കൗണ്‍സിലറടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തില്ലെന്ന് മത്സ്യ തൊഴിലാളി സംഘം ആരോപിച്ചു.


പോലീസ് കാര്യം അന്വേഷിക്കാതെയാണ് ഒരു വിഭാഗത്തിനെതിരെ മാത്രം നടപടി സ്വീകരിച്ചത്. മത്സ്യ മാര്‍ക്കറ്റില്‍ വഴി തടസപ്പെടുത്തി മത്സ്യ ലേലം നടത്തുന്നതിന്റെ പേരിലുണ്ടായ വാക്കേറ്റം രാവിലെ പരിഹരിച്ചതിന് പിന്നാലെ ഉച്ചയോടെ നെല്ലിക്കുന്നിലെ ബിജെപി വനിതാ കൗണ്‍സിലറിനൊപ്പം ഒരു സംഘം മാര്‍ക്കറ്റില്‍ വരികയും പ്രശ്‌നം സൃഷ്ടിക്കുകയുമായിരുന്നു. ഇവര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിനെ മാര്‍ക്കറ്റിലെ ചില യുവാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ എത്തിയ പോലീസ് ഒരു വിഭാഗം യുവാക്കളെ തല്ലിച്ചതക്കുകയായിരുന്നു. സംഘം കുറ്റപ്പെടുത്തി.

സംഭവുമായി ഒരു ബന്ധവുമില്ലാത്തയാളുകളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചതിനാണ് രണ്ട് പേര്‍ക്കെതിരെ കേസ് ചുമത്തിയത്. അവസരോചിതമായി ഇടപെട്ട് പ്രശ്‌നം മനസിലാക്കി നടപടി സ്വീകരിക്കുന്നതിന് പകരം ഏകപക്ഷീയമായി തല്ലിച്ചതച്ചത് പ്രതിഷേധാര്‍ഹമാണെന്നും മനപൂര്‍വം കലഹമുണ്ടാകാന്‍ ശ്രമിച്ചതിന് ബിജെപി കൗണ്‍സിലര്‍ക്കും കൂടെ വന്ന ആളുകള്‍ക്കുമെതിരെ കേസെടുക്കാത്തതില്‍ നിന്നും പോലീസിന്റെ ഇരട്ടത്താപ്പാണ് വെളിവായതെന്നും മത്സ്യത്തൊഴിലാളി സംഘം സെക്രട്ടറി സിദ്ദീഖ് ചേരങ്കൈ കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് മത്സ്യമാര്‍ക്കറ്റില്‍ പ്രശ്‌നമുണ്ടായത്. രാവിലെ മാര്‍ക്കറ്റിലെ റോഡ് തടസ്സപ്പെടുത്തി മത്സ്യ ലേലം നടത്തുന്നതിനിടെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതടക്കമുള്ള വാഹനങ്ങള്‍ക്ക് തടസ്സം നേരിട്ടതോടെയാണ് വാക്കേറ്റമുണ്ടായത്. ഉച്ചയോടെ പ്രശ്നം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് ടൗണ്‍ എസ്ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ അക്രമിച്ചതായും പറയുന്നു. ഇതോടെ പോലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. പോലീസിനെ ആക്രമിച്ചെന്ന് കാട്ടിയാണ് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ആലംപാടിയിലെ കെ എം ജുനൈദ് (23), പട്ട്ള ബാരിക്കാട്ടെ മുഹമ്മദ് നവാസ് (24) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?