കമ്യൂണിസ്റ്റ് ചരിത്ര പുരുഷന്റെ ജന്മശതാബ്ദി വാര്‍ഷികത്തില്‍ മുഖ്യമന്ത്രിക്ക് വിമാനതാവളമാണോ മുഖ്യവിഷയം...?; സിപിഎമ്മില്‍ നായനാരുടെ ജന്മശതാബ്ദി 'മങ്ങിയ' വിവാദം

സികെഎ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 09.12.2019)
ഏറ്റവും കൂടുതല്‍ കാലം കേരളത്തിന്റെ മുഖ്യ മന്ത്രിയാവുകയും സിപിഎം പോളിറ്റ് ബ്യൂറോ അംഗമായും സംസ്ഥാന സെക്രട്ടറിയായും ഒന്നാം കിട നേതൃത്വാചാര്യനായും അറിയപ്പെടുന്ന ഇകെ നായനാരുടെ ജന്മശതാബ്ദി അവസാന മണിക്കൂറില്‍ തട്ടിക്കൂട്ടി ഒരുക്കേണ്ടി വന്ന വിവാദം സിപിഎമ്മിലും ഭരണ നേതൃത്വത്തിലും പുകയുന്നു. ഇഎംഎസ്, എകെജി, കൃഷ്ണപ്പിള്ള എന്നീ കമ്മ്യൂണിസ്റ്റ് ആചാര്യശ്രേണിയില്‍ പാര്‍ട്ടി ലോകത്തിനപ്പുറം പൊതു സമ്മത വൃത്തത്തില്‍ നായനാര്‍ക്ക് തുല്യന്‍ മറ്റൊരാളില്ല എന്നിരിക്കെ മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറും ആചാര്യനെന്ന പദവിയോടെ പാര്‍ട്ടിയും ജന്മശതാബ്ദി വര്‍ഷത്തെ രാഷ്ട്രീയമായി വേണ്ടത്ര ഉപയോഗിച്ചില്ല എന്ന രൂക്ഷ വിമര്‍ശത്തിന് മുന്നിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും.

നേതാക്കളുടെ ചരമവാര്‍ഷികം ഷെഡ്യൂള്‍ ചെയ്ത പാര്‍ട്ടിക്ക് ജന്മവാര്‍ഷികം ചിത്രത്തിലില്ലാതെ പോയി എന്നാണ് വിശദീകരണം. ഭരണതന്ത്രജ്ഞന്‍, ഗ്രന്ഥകാരന്‍, എഴുത്തുകാരന്‍, ലളിതഭാഷ്യ പ്രഭാഷകന്‍, വികസന വീക്ഷണത്തില്‍ വ്യതിരിക്തന്‍, ശ്രദ്ധേയനായ നിയസഭാ സമാജികന്‍ തുടങ്ങി നായനാരുടെ പാര്‍ലിമെന്ററി രാഷ്ട്രീയ ജീവിതം ഉയര്‍ത്തി കാട്ടുന്നതൊന്നും സംസ്ഥാന സര്‍ക്കാര്‍ ആവീഷ്‌കരിച്ചില്ല. കേരളത്തിലെ ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറോണ്‍ മില്‍ സമരം തുടങ്ങിയ പലതിന്റെയും മുന്നണിപോരാളിയാണ് നായനാര്‍. കയ്യൂര്‍- മോറാഴ കര്‍ഷക സമരങ്ങളിലെ നേതൃത്വം നായനാര്‍ അടക്കമുള്ള നേതാക്കളെ പോലീസിന്റെ നോട്ടപ്പുള്ളികളാക്കി. ഇതോടെ ആറുവര്‍ഷത്തോളം ഒളിവിലിരുന്നുകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം. നായനാരുടെ ഈ പഴയ തട്ടകങ്ങളില്‍ കാര്യമായ ഒരു പരിപാടിയും പാര്‍ട്ടി ആവിഷ്‌കരിച്ചില്ല.


നായനാരുടെ ഗ്രന്ഥശേഖരമുള്‍പ്പെടെയുള്ള ചരിത്ര സാക്ഷ്യങ്ങളുടെ ആര്‍ക്കിയോളജി ലൈബ്രറി ഉള്‍പ്പെടെ വിഭാവനം ചെയ്ത് സ്ഥാപിച്ച നായനാര്‍ അക്കാദമിയുള്‍പ്പെടെ ആഘോഷാരവം മുഴങ്ങേണ്ട ദിവസമാണിന്ന്. സംസ്ഥാന കമ്മിറ്റിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള നായനാര്‍ അക്കാദമിയില്‍ കണ്ണൂര്‍ വിമാനതാവള വാര്‍ഷിക കലാവിരുന്നാണ് ഇന്ന് നടക്കുന്നത്. നേരത്തെ ആലോചിച്ചിരുന്നുവെങ്കില്‍ നായനാരുടെ ഗ്രന്ഥശേഖരം വിന്യസിച്ച് അക്കാദമിയില്‍ വിഭാവനം ചെയ്ത തുടര്‍ പദ്ധതികള്‍ ഇന്ന് തുടങ്ങാമായിരുന്നു.

ഭരണ നേതൃത്വത്തിന് ആശയങ്ങള്‍ പ്രസരിപ്പിക്കാന്‍ നിയുക്തരായ ഉപദേശക സംഘം ഉണ്ടായിട്ടും മുഖ്യമന്ത്രിക്ക് മുന്നില്‍ നായനാര്‍ ജന്മശതാബ്ദി വലിയ കാര്യമായി ആവിഷ്‌കരിക്കപ്പെട്ടില്ല. വിദേശയാത്രയുള്‍പ്പെടെയുള്ളവ സംഘടിപ്പിച്ച സര്‍ക്കാറിന് ലാളിത്യത്തിന്റെ കാരണം പറഞ്ഞ് നായനാര്‍ സ്മൃതി പരിപാടി ഒഴിവാക്കിയെന്ന് പാര്‍ട്ടിക്കുള്ളില്‍ വിശദീകരിക്കാനും കഴിയാത്ത നിലയായി. ജന്മശതാബ്ദി വിവരം പാര്‍ട്ടി വേദികള്‍ വൈകിയാണ് അറിയുന്നത്. അപ്പോഴേക്കും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സ്ഥലത്തില്ലാതായത് വിനയായി. അതിനിടെ വിവരം ചോര്‍ത്തി നല്‍കിയതിനാല്‍ ഒരു പത്രസ്ഥാപനം സ്വന്തം നിലയില്‍ നായനാരുടെ ഫോട്ടോ പ്രദര്‍ശനം ഒരുക്കുകയായിരുന്നു. അപ്പോഴാണ് പാര്‍ട്ടി വേദികളില്‍ വിവാദം എരിഞ്ഞ് പൊങ്ങിയത്. ഒടുവില്‍ ചിത്രപ്രദര്‍ശനത്തിന് അനുബന്ധമായി അനുസ്മരണ പരിപാടി കല്യാശ്ശേരിയില്‍ തട്ടിക്കൂട്ടുകയായിരുന്നു.

ഇന്ന് ഇറങ്ങിയ പാര്‍ട്ടി മുഖപത്രത്തില്‍ നായനാരെക്കുറിച്ച് ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി മുഖം മറച്ചു. അതേ സമയം. ജന്മശതാബ്ദി ദിവസം മുഖ്യമന്ത്രി കണ്ണൂരിലെത്തിയിട്ടുണ്ട്. വിമാനതാവളത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങും മറ്റൊരു പരിപാടിയുമാണ് മുഖ്യമന്ത്രിക്ക് നിശ്ചയിക്കപ്പെട്ടത്. ഒരു ചരിത്ര പുരുഷന്റെ ജന്മശതാബ്ദി വാര്‍ഷികത്തില്‍ മുഖ്യമന്ത്രിക്ക് വിമാനതാവളമാണോ മുഖ്യവിഷയം എന്ന് കണ്ണൂരിലെ ചിലര്‍ ചോദ്യമുയര്‍ത്തിയതിനാല്‍ കല്യാശ്ശേരിയിലെ നായനാരുടെ വീട് സന്ദര്‍ശിക്കുന്ന കാര്യം ആലോചിക്കുകയായിരുന്നു. ഇത്രയേറെ ഗവേഷണ ഉപദേശക ഉപചാരങ്ങളുള്ള പാര്‍ട്ടിക്ക് ഇങ്ങനെയൊരു അശ്രദ്ധ സംഭവിക്കരുതായിരുന്നുവെന്നത് വരും നാളുകളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയാവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Politics, Chief Minister, Kannur Airport, Kannur, News, Pinarayi vijayan, E K Nayanar's Birthday celebrations; New issue in CPM 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?